ദിലീപിന് അത് ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നുവെന്ന് അന്ന് ഹനീഫ്: ഒരു സഹോദരനപ്പോലെയെന്ന് ഇന്ന് ദിലീപ്
കൊച്ചി: നടന്‍ കലാഭവന്‍ ഹനീഫിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് താരത്തിന്റെ വിയോഗം. ചെപ്പ് കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ ഹനീഫ അഭിനയിച്ച അവസാന ചിത്രം 2018 ലാണ്.
ഹനീഫയുടെ മരണത്തില്‍ അനുശോചനം അറിയിച്ചുകൊണ്ട് കലാരംഗത്ത് നിന്നുള്ള നിരവധി പേരാണ് രംഗത്ത് വന്നിട്ടുള്ളത്. നിരവധി സിനിമകളിൽ ഒരുമിച്ചു അഭിനയിക്കുകയും സഹോദരനെപ്പോലെ സ്നേഹബന്ധങ്ങളുണ്ടായിരുന്ന വ്യക്തിയായിരുന്ന കലാഭവന്‍ ഹനീഫ് എന്നാണ് ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചത്.

'ഒരുപാട് സിനിമകളിൽ ഒന്നിച്ച് അഭിനയിക്കുകയും, ഒരു സഹോദരനെ പ്പോലെ സ്നേഹബന്ധങ്ങൾ ഉണ്ടായിരുന്നു ഹനീഫിക്കയുമായിട്ട്, അപ്രതീക്ഷിതമാണ് ഈ വിയോഗം, പ്രിയപ്പെട്ട ഹനീഫ് ഇക്കക്ക് വിട' ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചു. ദിലീപിന്റെ സിനിമകളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന വ്യക്തിയായിരുന്നു ഹനിഫ്. ഇതേക്കുറിച്ച് മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഹനീഫ് തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്.
'ദിലീപിന്റെ അധിക പടങ്ങളിലും എനിക്ക് വേഷമുണ്ടായിരുന്നു.ഒരു ചെറിയ വേഷമെങ്കിലും കിട്ടാതിരിക്കില്ല. ഒന്നോ രണ്ടോ സീനാണെങ്കിൽ പോലും ഞാൻ പോയി അഭിനയിക്കും. ദിലീപ് തന്നെ ഇടപെട്ട് എന്നെ വിളിപ്പിക്കുകയാണെന്ന് എനിക്ക് അറിയില്ലായിരുന്നു.' നേരത്തെ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഹനീഫ പറഞ്ഞു.
ഞാൻ ഒരു കോക്കസിലും പെടാത്ത ആളായിരുന്നു. ദിലീപിന്റെ മിക്ക സിനിമകളിലും ഹനീഫ ഉണ്ടല്ലോ എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. അങ്ങനെ ആലോചിച്ചപ്പോൾ ശരിയാണെന്ന് എനിക്കും തോന്നി. അക്കാലത്ത് ദിലീപുമായി അത്ര വലിയ ബന്ധമൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. ഞങ്ങൾ ഒരുമിച്ച് ആകെക്കൂടി ഒരു സ്റ്റേജ് പരിപാടിയെ ചെയ്തിട്ടുള്ളൂ. കിഴക്കമ്പലത്തിനടുത്ത് ചേലക്കുളം റഹ്മാൻ പിടിച്ച ഒരു മാട്ട പരിപാടിയിയിരുന്നു അത്.
റഹ്മാനും ദിലീപും ഞാനും കൂടിയായിരുന്നു ആ പരിപാടി അവതരിപ്പിച്ചത്. ആ പരിപാടിക്കിടയില്‍ വെച്ചാണ് ഞങ്ങള്‍ പരിയപ്പെടുന്നത്. അന്ന് ദിലീപ് എന്നോട് പറഞ്ഞു, 'ഇക്കാ ഞാൻ ജഗതി ചേട്ടനെ നന്നായി അനുകരിക്കും. ഇക്ക എന്നോട് തീപ്പെട്ടി ഉണ്ടോ എന്ന് ചോദിച്ചേ'. ഞാനുടനെ... 'ജഗതി ചേട്ടാ തീപ്പെട്ടിയുണ്ടോ'... ഉണ്ടെങ്കിൽ... ജഗതി ചേട്ടന്റെ ശബ്ദം വളരെ കൃത്യമായി അനുകരിച്ചുകൊണ്ടുള്ള ദിലീപിന്റെ പെർഫോമൻസ് കണ്ടപ്പോൾ ഞാൻ ഉറപ്പിച്ചു. നല്ല ഗ്രാസ്പിങ് പവറുള്ള കലാകാരനാണ്. പിന്നീട് കുറെകഴിഞ്ഞ് അബിയുടെ കല്യാണത്തിനാണ് ഞങ്ങൾ വീണ്ടും കാണുന്നതെന്നും അഭിമുഖത്തില്‍ ഹനീഫ് വ്യക്തമാക്കുന്നു.
അവിടെ നിന്നും കുറെക്കാലം കഴിഞ്ഞാണ് തെങ്കാശിപ്പട്ടണം എന്ന സിനിമയില്‍ ദിലീപിനൊപ്പം അഭിനയിക്കുന്നത്. അതിന് ശേഷം ദിലീപിന്റെ എല്ലാ പടത്തിലും എനിക്ക് ചെറിയ വേഷം ലഭിക്കുമായിരുന്നു. അതുകൊണ്ട്മാത്രം ഭാഗ്യ നടൻ എന്ന് പറയാൻ പറ്റില്ലല്ലോ. ദിലീപ് തന്നെയായിരുന്നു എല്ലാ പടങ്ങളിലും എന്നെ റെക്കമെന്റ് ചെയ്യുന്നത്.
എന്നെ എല്ലാ പടങ്ങളിലും റെക്കമെന്റ് ചെയ്യേണ്ട ആവശ്യം ദിലീപിന് ഉണ്ടായിരുന്നില്ല. അത്രയും ഉയരെ നിൽക്കുന്ന നടനാണ് ദിലീപ്. ഞാൻ സിനിമയ്ക്ക് ആവശ്യമുള്ള ആളൊന്നുമല്ല . ഒരിക്കൽ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ദിലീപ് പറഞ്ഞു. എനിക്ക് ഇക്കായെ നന്നായിട്ട് അറിയാം. നമ്മുടെ പടത്തിലെല്ലാം ഇക്ക ഉണ്ടാവും. ഇക്ക എന്നെ ഓർത്താൽ മതി എന്നായിരുന്നുവെന്നും ഹനീഫ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications