ജയിലറിൽ രജനീകാന്ത് വാങ്ങിയ പ്രതിഫലം കണ്ണ് തള്ളിക്കും; മോഹൻലാലും തമന്നയുമൊന്നും കുറവല്ല..അറിയാം
ചെന്നൈ: സൂപ്പർ സ്റ്റാർ രജനീകാന്ത് നായകനായി അടുത്തിടെ പുറത്തിറങ്ങിയ 'ജയിലർ' തീയറ്ററുകളിൽ വൻ തരംഗം തീർക്കുകയാണ്. വർഷങ്ങൾക്ക് ശേഷം എത്തിയ പ്രിയ താരത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രം പ്രേക്ഷകർ ആഘോഷകമാക്കി കഴിഞ്ഞു. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിട്ടിട്ടും ആരാധകർ തീയറ്ററിലേക്ക് ഒഴുകുകയാണ്.
ആദ്യ ദിവസം മാത്രം ജയിലർ നേടിയത് 48.5 കോടിയായിരുന്നു. നാല് ദിവസം കൊണ്ട് സിനിമ ഇന്ത്യയിൽ നിന്ന് മാത്രം 150 കോടിയോളം തീയറ്റർ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. ഇങ്ങനെ പോയാൽ തെന്നിന്ത്യയിലെ ഹിറ്റ് സിനിമകളുടെ കളക്ഷൻ റെക്കോഡുകൾ 'ജയിലർ'തകർത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.അതേസമയം സിനിമ തകർത്താടുമ്പോൾ ചിത്രത്തിൽ താരങ്ങൾ വാങ്ങിയ പ്രതിഫലം സംബന്ധിച്ചുള്ള ചർച്ചകളും ചോദ്യങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ഇപ്പോഴിതാ ഇത് സംബന്ധിച്ച റിപ്പോർട്ടുകളും പുറത്തുവന്നിരിക്കുകയാണ്. വിശദമായി അറിയാം.

2 വർഷങ്ങൾക്ക് ശേഷമാണ് രജനിയുടെ ചിത്രം തീയറ്ററിലെത്തുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രതീക്ഷ ഏറെയായിരുന്നു. എന്നാൽ ആരാധകരെ രജനി ഒട്ടും തന്നെ നിരാശപ്പെടുത്തിയില്ലെന്ന് മാത്രമല്ല ടൈഗർ മുത്തുവേൽ പാണ്ഡ്യനായി രജനീകാന്ത് അഴിഞ്ഞാടുകയാണ്. ടൈഗർ മുത്തുവേൽ പാണ്ഡ്യനാകാൻ 110 കോടിയാണ് രജനി വാങ്ങിയ പ്രതിഫലം എന്നാണ് റിപ്പോർട്ടുകൾ.
ചില സമയത്ത് നായകനെക്കാൾ സ്ക്രീൻ സ്പേസ് നേടി ആരാധകരുടെ കൈയ്യടി നേടിയിട്ടുണ്ട് വില്ലനായെത്തിയ വിനായകൻ. നായകനെ വിറപ്പിച്ച കൊടും ക്രൂരനായ വില്ലനായ 'വർമൻ' ആയി പകർന്നാടാൻ വിനായകൻ വാങ്ങിയ പ്രതിഫലം 35 ലക്ഷമാണെന്നാണ് 'ഇന്ത്യ ഗ്ലിറ്റ്സ്' റിപ്പോർട്ടിൽ പറയുന്നത്.
അതിഥിതാരമായിട്ടാണ് ചിത്രത്തിൽ മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ വേഷമിട്ടത്. മാത്യു എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. മോഹൻലാലിന്റെ കാമിയോ ലുക്ക് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രത്തിനായി 8 കോടിയാണ് മോഹൻലാലിന്റെ പ്രതിഫലമത്രേ. കന്നഡ സൂപ്പർ സ്റ്റാർ ആയ ശിവരാജ് കുമാറിനും എട്ട് കോടിയാണ് പ്രതിഫലം. ബോളിവുഡ് താരം ജാക്കി ഷറഫിന് 4 കോടിയും.
യോഗി ബാബു-1 കോടി, രമ്യ കൃഷ്ണൻ- 80 ലക്ഷം, സുനിൽ -60 ലക്ഷം, വസന്ത് രവി-30 ലക്ഷം, റെഡിൻ കിംഗ്സ്ലേ-25 ലക്ഷം എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രതിഫലങ്ങൾ. കാവാലയ്യ എന്ന ഗാനം അവതരിപ്പിക്കാൻ തമന്ന വാങ്ങിയത് 3 കോടിയാണെന്നും റിപ്പോർട്ടുണ്ട്.
രജനിയെ പോലെ തന്നെ സംവിധായകൻ നെൽസണിന്റേയും തിരിച്ച് വരവ് തന്നെയാണ് 'ജയിലർ'. ഇതിന് മുൻപ് വിജയിയെ നായകനാകി നെൽസൺ ചെയ്ത ബീസ്റ്റ് വലിയ പരാജയമായിരുന്നു. ചിത്രത്തിനായി അന്ന് സിനിമയുടെ നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് 8 കോടിയായിരുന്നു നൽസണിന് പ്രതിഫലം നൽകിയത്. ജയിലറിൽ 10 കോടിയാണ് നെൽസണിന്റെ പ്രതിഫലം എന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications