'നായകന്റെ കാല് അനങ്ങാതായി, ഫ്ലൈറ്റിൽ പരുന്ത് ഇടിച്ചു'; ഞാൻ ഗന്ധർവൻ പദ്‌മരാജന്റെ ജീവനെടുത്തോ? മറുപടി
മലയാളത്തിലെ ഫാന്റസി ചിത്രങ്ങളിൽ എക്കാലവും ഓർമ്മിക്കപ്പെടുന്ന ഒന്നാണ് ഞാൻ ഗന്ധർവൻ. അനശ്വര കലാകാരൻ പി പദ്‌മരാജനാണ് ഈ ചിത്രം സംവിധാനം ചെയ്‌തത്. തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിൽ ഒന്നായാണ് പദ്‌മരാജൻ ഈ ചിത്രത്തെ കണ്ടത്. ഒട്ടേറെ പ്രത്യേകതകളുള്ള ചിത്രമാണ് ഞാൻ ഗന്ധർവൻ. മഹാഭാരതത്തിലെ കൃഷ്‌ണനായി തിളങ്ങിയ നിതീഷ് ഭരദ്വാജ് ആയിരുന്നു ചിത്രത്തിൽ ഗന്ധർവന്റെ വേഷമണിഞ്ഞത്.
മറുവശത്ത് നായികാ കഥാപാത്രത്തെ അവതരിപ്പിച്ചതാവട്ടെ സുപർണയും. ഇരുവരുടെയും കോമ്പിനേഷൻ മലയാളികൾ ഒരിക്കലും മറക്കാൻ സാധ്യതയില്ല. റിലീസ് ചെയ്‌തിട്ട് 34 വർഷങ്ങൾ കഴിഞ്ഞിലെങ്കിലും ഞാൻ ഗന്ധർവൻ എന്ന ചിത്രം ഇപ്പോഴും ക്ലാസിക്കുകളിൽ ഒന്നായി നിലനിൽക്കുന്നത് അതിന്റെ ആഖ്യാന രീതി ഒന്ന് കൊണ്ട് മാത്രമാണ്.

ഏറെ പ്രതിബന്ധങ്ങൾക്ക് ഒടുവിലാണ് പദ്‌മരാജനും ക്രൂവും ഈ ചിത്രം പൂർത്തീകരിച്ചത്. ഇതിന്റെ പ്രീ പ്രൊഡക്ഷൻ, ഷൂട്ടിംഗ് വേളകളിൽ വളരെയധികം തടസങ്ങൾ നേരിട്ടിരുന്നു. പിന്നീട് എല്ലാം മറികടന്നുകൊണ്ട് 1991 ജനവരി 11നാണ് സിനിമ തിയേറ്ററിൽ എത്തിയത്. എന്നാൽ പന്ത്രണ്ടാം ദിവസം കോഴിക്കോട് ഹോട്ടൽ മുറിയിൽ പദ്‌മരാജനെ കണ്ടെത്തുകയായിരുന്നു.
ഇപ്പോഴിതാ ചിത്രം നേരിടേണ്ടി വന്ന പ്രതിബന്ധങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് നടനും സഹസംവിധായകനും ഒക്കെയായി പ്രവർത്തിച്ചിട്ടുള്ള പൂജപ്പുര രാധാകൃഷ്‌ണൻ. ഒരുകാലത്ത് പദ്‌മരാജന്റെ അടുത്ത അനുയായി കൂടിയായിരുന്നു അദ്ദേഹം. ശരിക്കും ഞാൻ ഗന്ധർവൻ സിനിമയാണോ പദ്‌മരാജന്റെ ജീവനെടുത്തത് എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകുന്നുണ്ട്. മാസ്‌റ്റർബിൻ യൂട്യൂബ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പൂജപ്പുര രാധാകൃഷ്‌ണന്റെ വാക്കുകൾ
നടക്കേണ്ടത് നടക്കേണ്ട സമയത്ത് നടക്കും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അതിപ്പോൾ ഏത് പ്രഗത്ഭനായാലും. അതാണ് സാറിനും സംഭവിച്ചത്. അന്ന് ഞാൻ ഗന്ധർവൻ ചെയ്‌തപ്പോൾ ഒരുപാട് നെഗറ്റീവുകൾ ഞങ്ങൾ കണ്ടതാണ്. ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നിതീഷിനെ ബുക്ക് ചെയ്യാനായി പോയ ഫ്ലൈറ്റിൽ പരുന്ത് വന്നിടിച്ച് അത് എമർജൻസി ലാൻഡ് ചെയ്യേണ്ടി വന്നു. പിന്നെ കൊറേ കാലത്തേക്ക് സിനിമയെ കുറിച്ച് ഒന്നും കേട്ടില്ല.
പിന്നെ ഗുഡ് നൈറ്റ് മോഹൻ പ്രൊഡ്യൂസർ ആയി വന്നു. അങ്ങനെ സിനിമ വീണ്ടും തുടങ്ങി. ബാക്കി എല്ലാരേയും ബുക്ക് ചെയ്‌തു. എന്നിട്ടും ഷൂട്ടിനിടയിൽ ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടായി. നിതീഷ് ഭരദ്വാജിന്റെ കാലൊക്കെ മടങ്ങി അനങ്ങാൻ പറ്റാതായി. ഫിലോമിന ചേച്ചിക്ക് പനി വന്നു. സുപര്ണയ്ക്ക മുഖത്ത് ഒന്നും വരുന്നില്ലെന്ന് പറഞ്ഞു, അവരെ മാറ്റാമെന്ന് ഒക്കെ തീരുമാനിച്ചിരുന്നു.
ദേവാങ്കണങ്ങൾ പാട്ട് കൊള്ളില്ലെന്ന് ചിലർ കേറ്റികൊടുത്തു. രണ്ടാമത് ആ പാട്ടിനായി കൈതപ്രവും, ജോൺസൺ മാഷും ഇങ്ങനെ ദിവസങ്ങളോളം ഇരുന്നു. എത്ര ചെയ്‌തിട്ടും ആ പാട്ട് ഇതുപോലെ വരുന്നില്ല. പിന്നെ കന്യാകുമാറിയിലേക്ക് മാറി. പിന്നെ സുപർണയെ കണ്ടിന്യൂ ചെയ്യാമെന്ന് തീരുമാനിച്ചു. പാക്കും വെറ്റിലയും നിതീഷിന് കൊടുത്തിരുന്നു.
എന്നാൽ ഷൂട്ട് തുടങ്ങിയപ്പോൾ കൊടുത്ത പാക്കും വെറ്റിലയും പണി തന്നു. ഇന്നായിരുന്നേൽ ഇത്തിരി എംഡിഎംഎയും ഇത്തിരി കഞ്ചാവും കൊടുക്കും. നിതീഷിന് കൊടുത്ത പാക്കും വെറ്റിലയും ചതിച്ചു. അപ്പോഴേക്കും അദ്ദേഹത്തിന്റെ ബോധം പോയി. ശർദിയും, രണ്ടും ഒന്നുമെല്ലാം പോയി. എങ്ങനെയൊക്കെയോ ആണ് ആ സിനിമ പൂർത്തിയാക്കിയത്.
ആ സിനിമ കാരണമാണ് പദ്‌മരാജൻ സാർ മരിച്ചതെന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല. ശരിക്കും പറഞ്ഞാൽ സാറിന്റെ കുടുംബത്തിൽ ചില പ്രശ്‌നമുണ്ടായിരുന്നു. അവിടെ പലരും ആ പ്രായത്തിലാണ് മരിച്ചത്. അദ്ദേഹത്തിന്റെ സഹോദരങ്ങളിൽ ചിലർ 45ലോക്കെ മരിച്ചിരുന്നു. അങ്ങനെ എന്തെങ്കിലും ഒക്കെ ഒരു മിത്ത് അവിടെയുമുണ്ടാവും.












Click it and Unblock the Notifications