ജയ്ലർ-2ൽ രജനീകാന്തിന്റെ നായിക, പ്രതിഫലം ലക്ഷങ്ങൾ, ഷൂട്ട് മലേഷ്യയിൽ, പുതിയ വെട്ടിപ്പ്, വെളിപ്പെടുത്തി നടി ഷൈനി
രജനീകാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ജെയ്ലറിന്റെ രണ്ടാം ഭാഗത്തിൽ നായികാ വേഷം ഓഫർ ചെയ്താണ് മലയാളത്തിലെ അറിയപ്പെടുന്ന നടിയായ ഷൈനി സാറയ്ക്ക് കഴിഞ്ഞ ദിവസം കോൾ വന്നത്. വിവരങ്ങളൊക്കെ പറഞ്ഞ് കഴിഞ്ഞ് വീഡിയോ കോൾ വഴിയുളള ഓഡിഷനും കഴിഞ്ഞപ്പോഴാണ് സംഭവത്തിന്റെ ഗുട്ടൻസ് ഷൈനിക്ക് പിടികിട്ടിയത്. പുതിയ കാസ്റ്റിംഗ് തട്ടിപ്പിന്റെ വിവരങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലാണ് നടി വെളിപ്പെടുത്തിയത്.
ഷൈനി സാറയുടെ വാക്കുകൾ ഇങ്ങനെ: കഴിഞ്ഞ ദിവസമാണ് വാട്‌സ്ആപ്പ് ചാറ്റില്‍ ഒരു മെസ്സേജ് വന്നത്. പിയൂഷ് കാസ്റ്റിംഗ് ഏജന്‍സി വഴി നിങ്ങള്‍ അപേക്ഷിച്ച അപേക്ഷ ഞങ്ങള്‍ പരിഗണിച്ചിരിക്കുന്നു, ജയിലര്‍ 2വിന് വേണ്ടി. അതില്‍ രജനീകാന്തിന്റെ മകളുടെയും മകന്റെയും വേഷത്തിന് വേണ്ടിയാണ് ഇപ്പോള്‍ ഓഡിഷന്‍ നടക്കുന്നത്. 14-40 വയസ്സിന് ഇടയിലുളളവരുടെ ഓഡിഷനാണ് നടക്കുന്നത്. താങ്കളുടെ പ്രൊഫൈലും വിവരങ്ങളും ഒന്നുകൂടി അയച്ച് തരണം, എന്നാണ് മെസ്സേജ് വന്നത്.

തനിക്ക് 50ന് മുകളില്‍ പ്രായമുണ്ട്. എന്തായാലും രജനീകാന്തിന്റെ മകളായി അഭിനയിക്കാനാകില്ല. തനിക്ക് ചേര്‍ന്ന എന്തെങ്കിലും റോള്‍ ഉണ്ടെങ്കില്‍ പരിഗണിക്കണം എന്ന് പറഞ്ഞ് പ്രൊഫൈല്‍ അയച്ചു. സുരേഷ് കുമാര്‍ കാസ്റ്റിംഗ്‌സ് എന്നാണ് അതിന്റെ പേര്. പിറ്റേ ദിവസം ഈ സുരേഷ് കുമാറിന്റെ അസിസ്റ്റന്റ് തന്നോട് ചാറ്റ് ചെയ്തു. ആധാറുണ്ടോ പാസ് പോര്‍ട്ട് ഉണ്ടോ അതിന്റെ കോപി അയക്കണം എന്നൊക്കെ പറഞ്ഞു. മലേഷ്യയിലും തമിഴ്‌നാട്ടിലുമായിട്ടാണ് ഷൂട്ട് എന്ന് പറഞ്ഞു.
തിരഞ്ഞെടുക്കപ്പെട്ടാല്‍ 10 ലക്ഷത്തി അന്‍പതിനായിരം രൂപയാണ് സാലറി എന്നൊക്കെ പറഞ്ഞു. ഒരു നിമിഷം തന്റെ മനസ്സില്‍ ലഡ്ഡു പൊട്ടി. രജനി സര്‍ തന്റെ പ്രിയപ്പെട്ട നടനാണ്. അപ്പോള്‍ പിന്നെ സ്വാഭാവികമായിട്ടും ലഡ്ഡു പൊട്ടുമല്ലോ. നാളെ രാവിലെ 11 മണിക്ക് സുരേഷ് സര്‍ വീഡിയോ കോള്‍ വിളിക്കും എന്നും പറഞ്ഞു. താന്‍ കാത്തിരുന്നു, പക്ഷേ അവര്‍ വിളിച്ചില്ല. ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു സര്‍ വളരെ ബിസി ആയിരുന്നു, നാളെ 11 മണിക്ക വിളിക്കും എന്ന്.
പിറ്റേന്നും വിളിച്ചില്ല. ഒരു 12.30 ആയപ്പോള്‍ ഈ പറഞ്ഞ സുരേഷ് സര്‍ വാട്‌സ്ആപ്പില്‍ ഓഡിയോ കോള്‍ ചെയ്തു. 2 മണിക്ക് വീഡിയോ കോളിന് റെഡിയാകാന്‍ പറഞ്ഞു. സാരി ഉടുത്ത് മുടി അഴിച്ചിട്ട് വേണം വരാനെന്നും പറഞ്ഞു. താന്‍ സമ്മതിച്ചു. താന്‍ അപ്പോള്‍ സുഹൃത്തിന്റെ കടയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുകയായിരുന്നു. അവിടെ നിന്ന് സ്‌കൂട്ടര്‍ എടുത്ത് ഓടി വീട്ടിലെത്തി. വേഗത്തില്‍ സാരി ഉടുത്ത് റെഡിയായി. അയാള്‍ വിളിച്ചു. പ്രഫൈല്‍ ചോദിച്ചു.. ഇംഗ്ലീഷില്‍ സ്വയം പരിചയപ്പെടുത്തി. ഉയരം, താമസം, എത്ര സിനിമ ചെയ്തു ഇതെല്ലാം പറഞ്ഞു.
വളരെ മാന്യമായിട്ടായിരുന്നു സംസാരമെല്ലാം. ഷൂട്ടിന് വരുമ്പോള്‍ കൂടെ ഒരാള്‍ നിര്‍ബന്ധമായും വേണം എന്ന് പറഞ്ഞു. ഗാര്‍ഡിയന്‍ വേണം എന്ന് പറഞ്ഞു. ആര്‍ട്ടിസ്റ്റ് കാര്‍ഡ് ഉണ്ടോ എന്ന് ചോദിച്ചു. ഇല്ലെന്ന് താന്‍ പറഞ്ഞു. ഇവിടെ അമ്മ അസോസിയേഷന്‍ ഉണ്ട്, അവിടെ വേണമെങ്കില്‍ കാര്‍ഡ് എടുത്താല്‍ മതി. താനെടുത്തിട്ടില്ല. തമിഴ്‌നാട്ടില്‍ വര്‍ക്ക് ചെയ്യണമെങ്കില്‍ ആര്‍ട്ടിസ്റ്റ് കാര്‍ഡ് അത്യാവശ്യമാണ് എന്ന് അയാള്‍ പറഞ്ഞു. 12500 രൂപയാണ് അതിന് വേണ്ട തുക. നിങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ ആര്‍ടിസ്റ്റ് കാര്‍ഡ് എടുത്ത് തരാം എന്ന് പറഞ്ഞു.
ആധാര്‍ കാര്‍ഡിന്റെ കോപിയും പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോയും അയക്കാന്‍ പറഞ്ഞു. ഇന്ന് തന്നെ ആര്‍ട്ടിസ്റ്റ് കാര്‍ഡ് ഇന്ന് തന്നെ ശരിയാക്കി തരാം. നിങ്ങള്‍ക്ക് ഞാനിപ്പോള്‍ ഒരു ഇ മെയില്‍ അയക്കും. അതിന് ഓകെ പറഞ്ഞാല്‍ ആര്‍ട്ടിസ്റ്റ് കാര്‍ഡിനുളള അപേക്ഷ കൊടുക്കും എന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞ് മെയില്‍ വന്നു, താനതിന് ഓകെ അയച്ചു. വളരെ പ്രൊഫഷണല്‍ ആയിട്ടുളള മെയില്‍.
കുറച്ച് കഴിഞ്ഞ് വീണ്ടും വീഡിയോ കോള്‍ വിളിച്ചു. നിങ്ങളുടെ മറുപടി കിട്ടി, ഇന്ന് തന്നെ കാര്‍ഡിന് അപേക്ഷ നല്‍കാം. അതിന്റെ പൈസ അയക്കുമല്ലോ എന്ന് തന്നോട് ചോദിച്ചു. സര്‍ കുറച്ച് സമയം വേണം എന്ന് താന്‍ പറഞ്ഞു. ഇന്ന് തന്നെ കാര്‍ഡ് എടുക്കാന്‍ തയ്യാറാണ് എന്ന് പറഞ്ഞത് കൊണ്ടല്ലേ മെയില്‍ അയച്ചത്, ഇവിടെ ഒരുപാട് പേര്‍ ക്യൂ നില്‍ക്കുകയാണ്, നിങ്ങളെ സെലക്ട് ചെയ്തത് എത്രയും പെട്ടെന്ന് കാസ്റ്റ് ചെയ്യാന്‍ വേണ്ടിയല്ലേ, അപ്പോള്‍ നിങ്ങള്‍ ഇങ്ങനെ പറഞ്ഞാല്‍ എങ്ങനെയാണ്, എത്ര സമയം വേണം എന്ന് ചോദിച്ചു.
2 ദിവസത്തെ സമയം വേണം എന്ന് പറഞ്ഞപ്പോള്‍ അത് പറ്റില്ല, പകുതി പൈസ ഇപ്പോള്‍ അയക്കൂ, ഒരു ക്യൂ ആര്‍ കോഡ് അയച്ച് തരാം എന്ന് പറഞ്ഞു. അതോടെ തനിക്ക് കാര്യം മനസ്സിലായി. ശരി സര്‍ എന്ന് പറഞ്ഞ് താന്‍ ഫോണ്‍ കട്ട് ചെയ്തു. മാല പാര്‍വ്വതിയും ലിജോ മോളും തമിഴില്‍ അഭിനയിച്ചിട്ടുളളവരാണ്. രണ്ട് പേരും തന്റെ സുഹൃത്തുക്കളുമാണ്. രണ്ട് പേരെയും വിളിച്ചു, ഫോണെടുത്തില്ല.
മൈന എന്ന പടത്തില്‍ അഭിനയിച്ച സേതു എന്ന നടനുണ്ട്. അദ്ദേഹത്തെ വിളിച്ച് ചോദിച്ചു. അങ്ങനെ ഒരു കാര്യം ഇല്ലെന്ന് സേതു പറഞ്ഞു. അത് ഫ്രോഡാണെന്നും ഒരു കാരണവശാലും പണം അയക്കരുത് എന്നും പറഞ്ഞു. വീണ്ടും അയാള്‍ വിളിച്ച് ക്യൂആര്‍ കോഡ് അയക്കട്ടെ എന്ന് ചോദിച്ചു. തനിക്ക് എന്തായാലും 2 ദിവസത്തെ സമയം വേണം എന്ന് പറഞ്ഞു. സേതു പറഞ്ഞ് തന്ന ഐഡിയ പ്രകാരം സംവിധായകന്റെ സുഹൃത്തിനെ അറിയാമെന്നും അവരോട് സംസാരിച്ച് പൈസ അയക്കാം എന്നും പറഞ്ഞ് താന്‍ ഫോണ്‍ കട്ട് ചെയ്തു.
പിന്നീട് മാല പാര്‍വ്വതിയും ലിജോ മോളും തന്നെ വിളിച്ച് പറഞ്ഞു അങ്ങനെയൊരു കാര്‍ഡ് ഇല്ല എന്ന്. മാലാ പാര്‍വ്വതി പറഞ്ഞു, 10 സിനിമയില്‍ താന്‍ അഭിനയിച്ചിട്ടുണ്ട്, ഒരു കാര്‍ഡും ഇല്ലായിരുന്നു എന്ന്. അത് ഫ്രോഡാണ് മുഴുവന്‍ വിവരങ്ങളും അയച്ച് താ എന്നും പറഞ്ഞു. താന്‍ എല്ലാം അയച്ച് കൊടുത്തു. മാല പാര്‍വ്വതി തമിഴ് സിനിമയിലെ പ്രമുഖനായ ഒരാളെ വിളിച്ച് അന്വേഷിച്ചു. ഇങ്ങനെ ഒരു സംഗതി ഇല്ലെന്ന് അവര്‍ പറഞ്ഞു. തന്നെ ഇന്റര്‍വ്യൂ ചെയ്തത് ഏത് റോളിന് വേണ്ടി ആണെന്ന് അറിയണ്ടേ, രജനീകാന്ത് സാറിന്റെ ഭാര്യയുടെ റോളിന്. അതായത് റിട്ട. ഐപിഎസ് ഓഫീസര്‍ ഭാനി എന്ന കഥാപാത്രം, ഷൈനി പറഞ്ഞു.
ഷൈനിയുടെ വീഡിയോ മാലാ പാര്‍വ്വതി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. '' പുതിയ വെട്ടിപ്പുമായി Suresh Kumar Castings.Nelson-ൻ്റെ Jailer 2-ൽ ഗംഭീര വേഷം.ഷൂട്ട് ഷെഡ്യൂൾ, വേണ്ട ഡേറ്റുകൾ, റെമ്യൂണറേഷൻ അടക്കം സകല ഡിറ്റെയിൽസും. ഒരേ ഒരു തടസ്സം ആർട്ടിസ്റ്റ് കാർഡാണ് പോലും.12500 രൂപ അടയ്ക്കണം.7535801976. ഈ നമ്പറിൽ നിന്നാണ് കോൾ.ഷൈനി സാറയ്ക്ക് കിട്ടിയ കള്ള കോൾ, ഷൈനി തിരിച്ചറിഞ്ഞു. തട്ടിപ്പാണ് എന്ന് വേണ്ടപ്പെട്ടവരെ വിളിച്ച് തിരക്കി ഉറപ്പ് വരുത്തുകയും ചെയ്തു. സുരേഷ് കുമാർ മാര് കറങ്ങി നടപ്പുണ്ട്. ജാഗ്രതൈ! തമിഴിൽ അഭിനയിക്കാൻ ഇങ്ങനെ ഒരു കാർഡും ആവശ്യമില്ല. ഷൈനി രക്ഷപ്പെട്ടു'' മാല പാർവ്വതി കുറിച്ചു.












Click it and Unblock the Notifications