'ശരീരം കാണിക്കാൻ വേണ്ടിയുള്ള വസ്ത്രം വേണ്ട: അതിന് നിർബന്ധിക്കരുതെന്നും ലിജോ പറഞ്ഞു: സുചിത്ര
സീരിയലുകളില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് സുചിത്ര നായർ ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലേക്ക് എത്തുന്നത്. താരത്തിന്റെ പ്രകടനത്തില്‍ സമ്മിശ്ര അഭിപ്രായമാണ് പ്രേക്ഷകർ രേഖപ്പെടുത്തയതെങ്കിലും ബിഗ് ബോസിലൂടെ നടിയെക്കുറിച്ച് കൂടുതലായി അറിയാന്‍ ആളുകള്‍ക്ക് സാധിച്ചു. ബിഗ് ബോസിന് ശേഷം താരത്തിന്റെ ഏറ്റവും വലിയ വിശേഷം എന്താണെന്ന് ചോദിച്ചാല്‍ അത് മലൈക്കോട്ടെ വാലിബാനാണ്.
മോഹന്‍ലാല്‍ എന്ന മലയാളത്തിന്റെ സൂപ്പർ സ്റ്റാറിന്റെ നായികയായി അഭിനയിക്കുക എന്നുള്ളത് ഏതൊരു നടിയുടേയും വലിയ ആഗ്രഹമാണ്. മലൈക്കോട്ടെ വാലിബന്‍ എന്ന ചിത്രത്തിലൂടെ ആ ഭാഗ്യം സുചിത്രയെ തേടിയെത്തിയിരിക്കുകയാണ്. മലൈക്കോട്ടൈ വാലിബന്റെ മനസു കീഴടക്കിയ സ്വപ്നസുന്ദരി മാതംഗിയായിട്ടാണ് ലിജോ ജോസ് പെല്ലിശ്ശേരി സുചിത്രയെ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.

ബിഗ് ബോസ് കണ്ടാണ് ലിജോ സർ തന്നെ ചിത്രത്തിലേക്ക് വിളിക്കുന്നതെന്നാണ് സുചിത്ര വ്യക്തമാക്കുന്നത്. മനോരമയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ബിഗ് ബോസിലൂടെ എന്നെ കണ്ട അദ്ദേഹം ടിനു പാപ്പച്ചനേയും എന്നെ കാണിച്ചുകൊടുത്തു. മാതംഗി എന്ന കഥാപാത്രത്തിന് ഓകെ ആണോ എന്നായിരുന്നു ചോദ്യം. കൊള്ളാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും സുചിത്ര പറയുന്നു.
ലിജോ ജോസ് പെല്ലിശ്ശേരിയും ടിനു പാപ്പച്ചനും തമ്മിലുള്ള ആ സംഭാഷണം എന്റെ തലവര മാറ്റുന്നതായിരുന്നു. അതിന് ശേഷമാണ് നിർമ്മാതാവും ലാലേട്ടനും അടങ്ങുന്ന മീറ്റിങ്ങില്‍ എന്നെക്കുറിച്ച് സംസാരിക്കുന്നതും അവരും ഓക്കെ പറയുന്നതും. അതോടെ മലൈക്കോട്ടെ വാലിബനിലെ എന്റെ വേഷം ഉറപ്പിച്ചു.
രാജസ്ഥാനില്‍ വെച്ചായിരുന്നു എന്റെ ഭാഗങ്ങളും ചിത്രീകരിച്ചത്. 15 ദിവസത്തെ ഷൂട്ടായിരുന്നു എനിക്ക് ഉണ്ടായിരുന്നത്. രാത്രി തണുപ്പത്ത് നല്ലോണം കഷ്ടപ്പാട് സഹിച്ചൊക്കെയായിരുന്നു ഷൂട്ട്. വാലിബനെ അതിതീവ്രമായി പ്രണയിക്കുന്ന സ്ത്രീയാണ് മാതംഗി. എന്നാല്‍ ആ പ്രണയം വിരഹമാണ് അവർക്ക് സമ്മാനിക്കുന്നത്. എങ്കിലും വാലിബന്‍ ഒരു ദിവസം തിരിച്ചെത്തുമെന്ന പ്രതീക്ഷയാണ് മാതംഗിയെ ജീവിപ്പിക്കുന്നത്. ഇതാണ് തന്റെ കഥാപാത്രത്തിന്റെയുള്ളില്‍ വേണ്ടതെന്നാണ് ലിജോ സർ പറഞ്ഞതെന്നും സുചിത്ര വ്യക്തമാക്കുന്നു.
വാലിബനും മാതംഗിയോട് ശക്തമായ പ്രണയമുണ്ട്. ഇപ്പോള്‍ സിനിമയില്‍ കാണുന്നതിന് പുറത്ത് വേറേയും സീനുകള്‍ ഷൂട്ട് ചെയ്തിരുന്നു. സിനിമയുടെ ദൈർഘ്യം കൂടുന്നതുകൊണ്ടാവാം അതൊന്നും വന്നില്ല. വാലിബന്‍ ഭക്ഷണം കഴിക്കുന്ന ആ ഫോട്ടോ എല്ലാവരും കണ്ടു കാണും. അത് ഒരു സീന്‍ ആയി തന്നെ എടുത്തിരുന്നു.
ചിത്രത്തിനായി ആദ്യം ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ എനിക്ക് കംഫർട്ടബിൾ ആയിരുന്നില്ല. അത് എനിക്ക് ബുദ്ധിമുട്ടാണെന്ന് തുറന്ന് പറഞ്ഞു. പിന്നീട്, കുറെ മാറ്റങ്ങൾ വരുത്തിയാണ് ഇപ്പോൾ കാണുന്ന രൂപത്തിലായത്. ലിജോ സാറിന്റെ നിർദേശപ്രകാരമാണ് കോസ്റ്റ്യൂം മാറ്റി തന്നത്. സാറിന് വേണ്ടത് റിസല്‍ട്ടായിരുന്നു.
"ഇവിടെ ആരും ശരീരം കാണിക്കാൻ വേണ്ടി വസ്ത്രം ധരിക്കണ്ട. അതിന് ഒരിക്കലും ആർടിസ്റ്റിനെ നിർബന്ധിക്കണ്ട. അതിന് ഒരിക്കലും ആർടിസ്റ്റിനെ നിർബന്ധിക്കണ്ട. ആർടിസ്റ്റിന് കംഫർട്ടബിൾ ആകുകയും ആ കഥാപാത്രത്തിന് യോജിക്കുകയും ചെയ്യുന്ന വേഷം മതി. അല്ലാതെ ശരീരം കാണിക്കാൻ വേണ്ടിയുള്ള വസ്ത്രങ്ങൾ വേണ്ട" എന്നായിരുന്നു ലിജോ സർ പറഞ്ഞതെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുചിത്ര നായർ പറയുന്നു.
അഭിനയത്തിന്റെ കാര്യത്തിൽ മാത്രമേ സാറിന് നിർബന്ധങ്ങൾ ഉള്ളൂ. അദ്ദേഹത്തിന് വേണ്ടത് അദ്ദേഹം കഥാപാത്രങ്ങളെക്കൊണ്ട് ചെയ്യിപ്പിച്ചെടുക്കും. അതിനു വേണ്ടി എത്ര ടേക്ക് വേണമെങ്കിലും പോകാൻ മടിയില്ല. ലിജോ ജോസ് പെല്ലിശ്ശേരിയെപ്പോലുള്ള ഒരു സംവിധായകന്‍ ഇത്തരമൊരു സിനിമയുമായി വരുമ്പോൾ വെറുതെ കുറ്റം പറയാതെ അതു കാണാനുള്ള മനസെങ്കിലും പ്രേക്ഷകർ കാണിക്കണമെന്നും താരം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications