'ദിലീപ് എന്ന അധമന്റെ പടം കാണില്ലെന്ന് പറഞ്ഞു, പക്ഷെ ആ സിനിമക്ക് ശമ്പളം പറ്റിയത് ഒന്നരലക്ഷം'; ശാന്തിവിള ദിനേശ്
നടൻ ഷൈൻ ടോം ചാക്കോയുടെ അശ്ലീല പരാമർശത്തിനെ നിസാരമായി കണ്ടുള്ള നടി മാലാ പാർവ്വതിയുടെ പ്രതികരണം വലിയ വിമർശനങ്ങൾക്കാണ് കാരണമായത്. ഷൈനിനെതിരെ പരാതി പറഞ്ഞ നടി വിൻസി എന്തുകൊണ്ട് അപ്പോൾ പ്രതികരിച്ചില്ലെന്നും ഉടൻ തന്നെ പോടാ എന്ന് പറഞ്ഞ് ആ സംഭവം അവിടെ അവസാനിപ്പിക്കണമായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ ആ വിഷയത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. യെസ് മീഡിയ നെറ്റ്വർക്ക് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം.
'കേരളത്തിലെ തന്നെ ഏറ്റവും വലിയ ഗൈനക്കോളജിസ്റ്റായിരുന്ന സ്ത്രീയുടെ സാംസ്കാരിക നായകനായരുന്ന വ്യക്തിയുടെ മകളാണ് മാലാ പാർവതി. അവർക്ക് പോടാ എന്ന് പറയാനുള്ള തന്റേടം കാണും. എന്നാൽ എല്ലാ നടിമാർക്കും അത് പറയാൻ സാധിക്കണമെന്നുമില്ല. മാലാപാർവതി പറഞ്ഞത് കേട്ട് കുറേ പേർ അവരോട് പുച്ഛമാണെന്നൊക്കെ പറഞ്ഞിറങ്ങി. പുച്ഛിക്കാൻ പറ്റിയ ബാച്ചുകൾ തന്നെ.

ഇത്തരം ഡയലോഗുകൾ കേൾക്കാൻ പറ്റില്ലെങ്കിൽ അപ്പോൾ തന്നെ പ്രതികരിക്കണം. അയാളാണോ നായകൻ എന്നാൽ ഞാൻ ഇല്ലെന്ന് പറയണം. പണ്ടൊരു മഹതി പറഞ്ഞു, ദിലീപിന്റെ പടം ഇറങ്ങിയപ്പോൾ ഇല്ല, ആ അധമന്റെ പടം ഞാൻ കാണില്ലെന്ന്. ഇത് പറയുമ്പോൾ മനോരമ ചാനലിലെ ആ ചർച്ചയിൽ ഞാൻ പങ്കെടുക്കുന്നുണ്ട്.അപ്പോൾ അവതാരകൻ ചോദിച്ചു എന്തെങ്കിലും പറയാനുണ്ടോയെന്ന്.ഞാൻ പറഞ്ഞു ഇല്ലെന്ന്, അവരുടെ സ്വാതന്ത്ര്യമാണല്ലോ,
പക്ഷെ അവർ വേറൊരു കാര്യം ചെയ്യണമായിരുന്നു ആ സിനിമയിൽ നൂറോ നൂറ്റിപത്തോ സ്ഥലത്ത് മോനേയെന്ന് ദിലീപിനെ വിളിക്കുന്നുണ്ട്. ആ നടിക്ക് ശബ്ദം കൊടുത്ത ഒന്നരലക്ഷം ശമ്പളം വാങ്ങിയ മഹതിയാണ് പറയുന്നത് ആ ആധമന്റെ പടം കാണില്ലെന്ന്. എന്നാൽ ഈ അധമന്റെ പടം ഞാൻ കാണില്ലെന്ന് പറയുമ്പോൾ ഡബ് ചെയ്യില്ലെന്നും പറയാൻ കഴിയണം. കുരയ്ക്കുകയും വാലാട്ടുകയും ചെയ്യരുത്.
ഷൈൻ ടോം ചാക്കോയാണ് നായകൻ എന്ന് പറയുമ്പോൾ താത്പര്യമില്ലെങ്കിൽ പട്ടിണി കിടന്നാലും ഞാൻ ഇല്ലെന്ന് പറയാൻ നടിക്ക് സാധിക്കണം. ഇത് അത് ചെയ്യാതെ ആ സെറ്റിൽ നിന്ന് പോയി മാസങ്ങൾ കഴിഞ്ഞ് ഒരു പള്ളിയിലെ സെറ്റിൽ പോയി പരാതി പറഞ്ഞിരിക്കുന്നു. അതിനെ വെച്ച് കേരളത്തിൽ ചർച്ചയോട് ചർച്ച.
ഷൈനിനെ അഭിനയിപ്പിക്കില്ലെന്ന് നിലപാടെടുക്കാൻ ആർക്കാണ് അവകാശം. ശ്രീനാഥ് ഭാസിയെ അഭിനയിപ്പിക്കില്ലെന്ന് പറയാത്തത് എന്താണ്? ഇവനാരുമില്ല പാവമാണ്. അതുകൊണ്ടാണ് കുതിര കേറുന്നത്. ശ്രീനാഥ് ഭാസി ഒരു ഷൂട്ടിനിടയിൽ ഫോൺ വന്ന് കാറുമായി പുറത്തേക്ക് പോയി, പിന്നെ കാണുന്നത് മലേഷ്യയിലാണ്. കാരണം അവിടെ വലിക്കുന്നത് അവന് വില കുറച്ച് കിട്ടും. അതിന്റെ വിളി വന്നതാണ്.
ഷൈൻ ഒരു പാവമാണ്. ഭേദപ്പെട്ടവനാണല്ലോ, അപ്പോൾ ചോദിക്കാനും പറയാനും ആള് കാണില്ല', ശാന്തിവിള ദിനേശ് പറഞ്ഞു.
സൂത്രവാക്യം എന്ന സിനിമയുടെ ഷൂട്ടിങ് സൈറ്റിൽ വെച്ചായിരുന്നു നടൻ ഷൈൻ ടോം ചാക്കോ വിൻസിയോട് അശ്ലീല പരാമർശം നടത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ നടി സിനമ സംഘടനകൾക്ക് പരാതി നൽകിയിരുന്നു. തുടർന്ന് നടൻ ഖേദം പ്രകടിപ്പിച്ചു. അതേസമയം വിവാദ പ്രതികരണത്തിൽ നടി മാലാ പാർവതി പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു. ദുരനുഭവങ്ങള്‍ നേരിട്ടാൽ അപ്പോള്‍ തന്നെ പ്രതികരിക്കണമെന്നാണ് താൻ ചൂണ്ടികാട്ടിയതെന്നും അതിനുശേഷം വേണം ഇന്റേണൽ കമ്മിറ്റിയെ അടക്കം സമീപിക്കാനെന്നുമായിരുന്നു താൻ പറഞ്ഞതെന്നുമായിരുന്നു നടിയുടെ വിശദീകരണം.












Click it and Unblock the Notifications