കാഴ്ചക്കാരെ രസംകൊള്ളിക്കുന്ന ഈ 'ചാനല്‍ അടിപിടി'! ഇങ്ങനെയൊന്ന് ഏഷ്യാനെറ്റില്‍ ഇല്ല... 24 ൽ പലതവണ!
കേരളത്തിലെ വാര്‍ത്താ ചാനലുകള്‍ തമ്മിലുള്ള മത്സരം പലപ്പോഴും അതിരുകടക്കുന്നു എന്നൊരു ആക്ഷേപം കാലങ്ങളായി നിലനില്‍ക്കുന്നതാണ്. ആ ആക്ഷേപത്തിന് മാത്രമാണ് ഇപ്പോഴും മാറ്റമില്ലാതെ ഇരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചാനലുകള്‍ തമ്മിലുള്ള മത്സരം ആയിരുന്നില്ല കേരളത്തിലെ ചര്‍ച്ച. പരസ്പരമുള്ള 'അടിപിടി' ആയിരുന്നു.
കേരളത്തില്‍ ഏറ്റവും അധികം പ്രവര്‍ത്തന പാരമ്പര്യമുള്ള വാര്‍ത്താ ചാനല്‍ ആണ് ഏഷ്യാനെറ്റ് ന്യൂസ്. തുടങ്ങി, ചുരുങ്ങിയ കാലം കൊണ്ട് വലിയ വളര്‍ച്ച നേടിയ ചാനല്‍ ആണ് ട്വന്റിഫോര്‍. ഇവര്‍ തമ്മിലായിരുന്നു പ്രശ്‌നം. ഒരുപക്ഷേ, ചാനലുകള്‍ തമ്മിലുള്ള പ്രശ്‌നം എന്നതില്‍ നിന്ന് ചുരുക്കി ഇതിനെ കാണുന്നവരും കുറവല്ല. എന്തായാലും രണ്ട് ചാനല്‍ മുഖങ്ങള്‍ തന്നെയായിരുന്നു പോരിന്ററെ ഇരുവശത്തും.
കേരളത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനെ റേറ്റിങ്ങിന്റെ കാര്യത്തില്‍ വിറപ്പിക്കാന്‍ ഇന്ത്യാവിഷന് ശേഷം ഒരു വാര്‍ത്താ ചാനലേ ഉണ്ടായിട്ടുള്ളു. അത് ട്വന്റിഫോര്‍ ന്യൂസ് തന്നെയാണ്. ഇപ്പോള്‍ വാര്‍ത്താ ചാനലുകള്‍ക്ക് റേറ്റിങ് എന്ന ഏര്‍പ്പാട് തന്നെ ഇല്ലാതായി കഴിഞ്ഞു. എങ്കിലും നേരിട്ടുള്ള പോരാട്ടം ഏഷ്യാനെറ്റ് ന്യൂസും ട്വന്റിഫോറും തമ്മില്‍ എന്നമട്ടിലാണ് കാര്യങ്ങള്‍. വാര്‍ത്താ അവതരണത്തില്‍ കൊണ്ടുവന്ന വ്യത്യസ്തമായ ശൈലി ആയിരുന്നു ട്വന്റിഫോറിലേക്ക് കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിച്ചത്. ആ ശൈലി, വാര്‍ത്തകള്‍ക്ക് ഉതകുന്നതാണോ എന്നതില്‍ തര്‍ക്കവും ഉണ്ട്.
മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
ചാനല്‍ തുടങ്ങി മൂന്ന് വര്‍ഷം ആകുന്നതേയുള്ളു എങ്കിലും, അടുത്തിടെ വലിയ രണ്ട് വിവാദങ്ങളാണ് ട്വന്റിഫോറിനെ ചുറ്റിപ്പറ്റി ഉണ്ടായിട്ടുണ്ട്. ആ രണ്ട് വിവാദങ്ങളിലും പ്രതിസ്ഥാനത്ത് രണ്ട് മാധ്യമ പ്രവര്‍ത്തകരും ആണ്. ആദ്യം മുട്ടില്‍ മരം മുറി കേസില്‍ ദീപക് ധര്‍മടത്തിനെതിരെ ആയിരുന്നു ആരോപണങ്ങള്‍ ഉയര്‍ന്നത്. അത് ചെറിയ ആരോപണം ഒന്നും ആയിരുന്നില്ല എന്നത് വേറെ കാര്യം. എന്തായാലും ആ കേസില്‍ ദീപകിനെതിരെ നടപടിയെടുത്ത് ട്വന്റിഫോര്‍ മുഖം രക്ഷിക്കാന്‍ ശ്രമിച്ചു.
ഇപ്പോഴത്തെ ചാനല്‍ തര്‍ക്കങ്ങളിലേക്ക് കൂടി നയിച്ച വിവാദത്തില്‍ പ്രതിസ്ഥാനത്തുള്ളത് സഹിന്‍ ആന്റണി എന്ന ട്വന്റിഫോര്‍ ന്യൂസ് മാധ്യമ പ്രവര്‍ത്തകനാണ്. മോന്‍സണ്‍ മാവുങ്കലുമായുള്ള സഹിന്‍ ആന്റണിയുടെ അടുപ്പമാണ് പ്രശ്‌നം. പലരേയും മോന്‍സണ് പരിചയപ്പെടുത്തിക്കൊടുത്തത് സഹിന്‍ ആന്റണിയാണെന്നാണ് ആക്ഷേപം. എന്തായാലും ഈ വിഷയത്തില്‍ കൃത്യമായ ഒരു വിവരവും ഇതുവരെ പുറത്ത് വന്നിട്ടില്ല. സഹിന്‍ ആന്റണി, മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പുകളുമായി ബന്ധപ്പെട്ട ആളാണെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും പുറത്ത് വന്നിട്ടുമില്ല, ആരും പുറത്ത് വിട്ടിട്ടും ഇല്ല.
വാര്‍ത്താ വിഭാഗം പ്രവര്‍ത്തനം തുടങ്ങി കാല്‍ നൂറ്റാണ്ട് കഴിഞ്ഞിട്ടും ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഇത്തരത്തില്‍ ഉള്ള ആരോപണങ്ങള്‍ ഒന്നും കാര്യമായി ഉയര്‍ന്നുവന്നിട്ടില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കില്‍ തന്നേയും അതൊന്നും ഇത്തരത്തില്‍ വലിയ ചര്‍ച്ചയായിട്ടില്ല. സരിത എസ് നായരെ തനിക്ക് പരിചയപ്പെടുത്തി തന്നത് ഏഷ്യാനെറ്റിലെ ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആയിരുന്നു എന്ന് വെളിപ്പെടുത്തിയത് കെബി ഗണേഷ് കുമാര്‍ തന്നെ ആയിരുന്നു. എന്തായാലും വിവാദത്തിന് അധികം ആയുസ്സൊന്നും ഉണ്ടായില്ല.
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസുകളും ആരോപണങ്ങളും എല്ലാം പൊതുവേ പരസ്പരം 'മുക്കുക' എന്നതാണ് കേരളത്തിലെ മാധ്യമങ്ങളുടെ പൊതുരീതി എന്നൊരു ആക്ഷേപം ഉണ്ടായിരുന്നു. എന്നാല്‍ ദീപക് ധര്‍മടത്തിന്റെ കാര്യത്തില്‍ അത്തരം ഒരു ഇളവ് മറ്റ് മാധ്യമങ്ങള്‍ ഒന്നും നല്‍കിയില്ല. അത് ട്വന്റിഫോര്‍ ന്യൂസിന്റെ വളര്‍ച്ചയിലുള്ള അസൂയ കൊണ്ടാണെന്ന് കരുതുത്തവരുണ്ട്. ദീപക് ധര്‍മടത്തിന്റെ പേരിലെ 'ധര്‍മടം' എന്ന സ്ഥലപ്പേരിന്റെ സാധ്യതകളായിരുന്നു അങ്ങനെ വാര്‍ത്ത വരാന്‍ കാരണം എന്ന് കരുതുന്നവരും ഉണ്ട്. വാര്‍ത്തകളെ വാര്‍ത്തകളായി തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ ഭാഗമായിട്ടായിരുന്നു അത് എന്ന് കരുതുകയും വിശ്വസിക്കുകയും ചെയ്യുന്ന നിഷ്‌കളങ്കരും കുറവല്ല.
അന്നായിരുന്നു വാര്‍ത്ത കൊടുത്തതിന്റെ പേരില്‍ ഒരു ചാനല്‍ മേധാവി മറ്റ് ചാനലുകളെ ഭീഷണിപ്പെടുത്തുന്ന അസുലഭമായ ഒരു കാഴ്ച കേരളം കണ്ടത്. ഇനി ഞങ്ങളും ഇത്തരത്തില്‍ എതിര്‍ ചാനലുകളിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വാര്‍ത്തകള്‍ കൊടുക്കും എന്നായിരുന്നു ശ്രീകണ്ഠന്‍ നായര്‍ ട്വന്റിഫോറില്‍ ഒരു മുന്നറിയിപ്പ് നല്‍കിയത്. അതിന് ശേഷം, മാതൃഭൂമിയില്‍ നിന്ന് വേണു ബാലകൃഷ്ണന്‍ പുറത്താക്കപ്പെടുന്ന സാഹചര്യം ഉണ്ടായിട്ട് പോലും അത് വലിയ വാര്‍ത്തയായില്ല. ദീപക് ധര്‍മടത്തിനെതിരെ വാര്‍ത്ത നല്‍കി ആഘോഷിച്ചവരും അക്കാര്യത്തില്‍ തന്ത്രപരമായ മൗനം പാലിച്ചു.
മോന്‍സണ്‍ മാവുങ്കലിന്റെ കേസില്‍ സഹിന്‍ ആന്റണിയുടെ പേര് ആദ്യം മുതലേ ഉയരുന്നുണ്ടായിരുന്നു എന്നത് വാസ്തവമാണ്. എന്നാല്‍, ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ അവതാരകനായ വിനു വി ജോണ്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ മാധ്യമ നൈതികതയ്ക്ക് നിരക്കുന്നതല്ലെന്നാണ് വിലയിരുത്തല്‍. സഹിന്‍ ആന്റണിയുടെ മകളുടെ പിറന്നാള്‍ ആഘോഷം എന്ന് പറഞ്ഞ് കാണിച്ച ദൃശ്യങ്ങളും തെറ്റായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ആ പരാമര്‍ശവും. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ള റോയ് മാത്യു സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയത്.
മോന്‍സണ്‍ മാവുങ്കലും സഹിന്‍ ആന്റണിയും തമ്മിലോ, അതോ ട്വന്റിഫോര്‍ ന്യൂസുമായോ എന്തെങ്കിലും ബന്ധമുണ്ടോ ഇല്ലയോ എന്നൊന്നും പറഞ്ഞില്ലെങ്കിലും, വിനു വി ജോണിനെതിരേയും റോയ് മാത്യുവിനെതിരേയും ശ്രീകണ്ഠന്‍ നായര്‍ രൂക്ഷവിമര്‍ശനം തന്നെ ഉന്നയിച്ചു. റോയ് മാത്യു ആയിരുന്നു എസ്‌കെഎന്‍ എന്ന് വിളിക്കപ്പെടുന്ന ശ്രീകണ്ഠന്‍ നായരുടെ പ്രധാന ഇര. എന്തായാലും അടുത്ത ദിവസം വിനു വി ജോണ്‍ ഏഷ്യാനെറ്റ് ന്യൂസില്‍ ഒരു ഖേദപ്രകടനം നടത്തി പ്രശ്‌നപരിഹാരത്തിന് ഒന്ന് ശ്രമിച്ച് നോക്കുകയും ചെയ്തു.
അവതാരകന്‍ എന്ന നിലയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ആളാണ് വിനു വി ജോണ്‍. എന്നാല്‍ കുറച്ച് കാലങ്ങളായി ചര്‍ച്ചകളില്‍ വിനു വി ജോണ്‍ സ്വീകരിക്കുന്ന നിലപാടുകള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. മോന്‍സണ്‍ മാവുങ്കല്‍ വിവാദവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് മുമ്പ് നിയമസഭാ കൈയ്യാങ്കളി വിഷയത്തില്‍ വിനു വി ജോണ്‍ നടത്തിയ ചര്‍ച്ചയിലെ പരാമര്‍ശങ്ങളും വലിയ വിവാദത്തിന് വഴിവച്ചിരുന്നു. അന്ന് നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ വിനു വി ജോണ്‍ ഖേദം പ്രകടിപ്പിക്കേണ്ടിയും വന്നു. സഹിന്‍ ആന്റണിയുടെ കുഞ്ഞിനെതിരെ പരാമര്‍ശനം വന്ന ചര്‍ച്ചയില്‍ അനിത പുല്ലയിലിനെതിരെ സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ചു എന്ന ആക്ഷേപവും വിനു വി ജോണ്‍ നേരിടുന്നുണ്ട്.
Recommended Video
ഇത്രയേറെ വിവാദങ്ങള്‍ക്ക് വഴിവച്ചെങ്കിലും വിനു വി ജോണിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് എന്തെങ്കിലും നടപടിയെടുക്കുമോ എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ചില നടപടികള്‍ ഉണ്ടെന്ന രീതിയില്‍ അണിയറ സംസാരങ്ങളും ഉണ്ട്. എന്തായാലും ചാനല്‍ പ്രശ്‌നങ്ങള്‍ ഇതോടെ തീരുമെന്ന് ഇനി പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ല. അടുത്തത് ആര്, ആര്‍ക്കെതിരെ എന്നതില്‍ മാത്രമോ തര്‍ക്കമുള്ളു!