Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലുശേരി കോണ്‍ഗ്രസ്സും ലീഗും വച്ചുമാറുന്നോ... സ്ഥാനാര്‍ഥി പ്രഖ്യാപനം നാടകം?

കോഴിക്കോട് ജില്ലയിലെ കോണ്‍ഗ്രസ് സീറ്റായ ബാലുശേരിയില്‍ മുസ്ലിം ലീഗ് ഏകപക്ഷീയമായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് കോണ്‍ഗ്രസ്സുമായുള്ള പരസ്പരധാരണയോടെയെന്ന് സൂചന. ഏകപക്ഷീയമായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അണികളുടെ പ്രതിഷേധം ഇളക്കിവിട്ടശേഷം കുന്ദമംഗലം കോണ്‍ഗ്രസിന് വിട്ടുനല്കാനാണ് ഇപ്പോഴത്തെ പദ്ധതി.

ബാലുശേരിയെക്കാള്‍ യുഡിഎഫിന് വിജയസാധ്യതയുള്ള മണ്ഡലമാണ് കുന്ദമംഗലം. മണ്ഡലം പെട്ടെന്നു വിട്ടുനല്‍കിയാല്‍ അണികള്‍ക്കിടയില്‍ ഉണ്ടായേക്കാവുന്ന പ്രതിഷേധം കണക്കിലെടുത്താണ് പരസ്പര ധാരണയില്‍ ഇത്തരമൊരു നാടകത്തിന് കോണ്‍ഗ്രസും ലീഗും തിരക്കഥ മെനഞ്ഞതെന്നാണ് പറയപ്പെടുന്നത്.

League Congress

കൊല്ലം ജില്ലയിലെ ഇരവിപുരത്തിനു പകരം ചടയമംഗലം നല്‍കാമെന്ന് കോണ്‍ഗ്രസ് ലീഗ് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍, ലീഗിന് വലിയ താല്‍പ്പര്യമുള്ള സീറ്റല്ല ചടയമംഗലം. കരുനാഗപ്പള്ളിയിലാണ് ലീഗിന്റെ കണ്ണ്. എന്നാല്‍, ആ സീറ്റ് വീട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറുമല്ല. അങ്ങനെയെങ്കില്‍ മലപ്പുറം ജില്ലയിലെ തവനൂരോ കോഴിക്കോട്ടെ ബാലുശേരിയോ വിട്ടുനല്‍കണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, അതിനും കോണ്‍ഗ്രസ് നേതൃത്വം വഴങ്ങിയില്ല. ഇതിനിടയിലാണ് ബാലുശേരിയില്‍ മുസ്ലിംലീഗ് നേതൃത്വം യുസി രാമനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ഇത് ഇരവിപുരത്തിനു പകരമാണെന്ന് അണികള്‍ക്കിടയില്‍ തോന്നലുണ്ടാക്കി. അങ്ങനെ വന്നാല്‍ കോഴിക്കോട് ജില്ലയിലെ സീറ്റുകളുടെ എണ്ണത്തില്‍ ലീഗിന് മുന്‍തൂക്കം വരും. കോഴിക്കോട്ടെ ആകെയുള്ള 13 സീറ്റുകളില്‍ അഞ്ചെണ്ണത്തില്‍ വീതമാണ് ലീഗും കോണ്‍ഗ്രസും മത്സരിച്ചുവരുന്നത്. ഇതില്‍ ഒരു സീറ്റ് കൂടി ലീഗിന് ലഭിയ്ക്കുന്നത് ജില്ലയിലെ കോണ്‍ഗ്രസിന്റെ നില കൂടുതല്‍ പരുങ്ങലിലാക്കും. ഇത് പാര്‍ട്ടിയില്‍ വന്‍ പ്രതിഷേധത്തിന് വകവയ്ക്കും. അല്ലെങ്കില്‍ത്തന്നെ ജില്ലയിലെ ജയസാധ്യതയുള്ള സീറ്റുകള്‍ മുഴുവന്‍ ലീഗിന്റെ കൈവശമാണെന്ന് കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ വ്യാപകമായ പരാതിയുണ്ട്.

നേരത്തെ ഇത്തരത്തില്‍ ഏകപക്ഷീയമായാണ് മുസ്ലിം ലീഗ് നേതൃത്വം തിരുവമ്പാടി സീറ്റ് പിടിച്ചെടുത്തത്. കോണ്‍ഗ്രസിന് നല്ല സ്വാധീനമുള്ള മണ്ഡലം ലീഗിന് നല്‍കിയതിലെ പ്രതിഷേധം ഇനിയും അവസാനിച്ചിട്ടില്ല. ഇതിനിടയിലാണ് ഇത്തവണ ബാലുശേരിയില്‍കൂടി ലീഗ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത്.

എന്നാല്‍, കുന്ദമംഗലം കോണ്‍ഗ്രസിനു നല്‍കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ബാലുശേരിയില്‍ ലീഗ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതെന്നാണ് സൂചനകള്‍. ഒറ്റയടിക്ക് കുന്ദമംഗലം സീറ്റ് വിട്ടുനല്‍കുമ്പോള്‍ സ്വാഭാവികമായും അത് ലീഗ് അണികളില്‍ പ്രതിഷേധത്തിന് വഴിവയ്ക്കും. ഈ സാഹചര്യം ഒഴിവാക്കുന്നതിനാണ് ആദ്യം കോണ്‍ഗ്രസ് അണികളില്‍നിന്ന് പ്രതിഷേധം വിളിച്ചുവരുത്തുകയും ശേഷം സീറ്റ് കൈമാറുകയും ചെയ്യുക എന്ന തന്ത്രത്തിലേയ്ക്ക് ഇരു പാര്‍ട്ടികളും എത്തിയത്. ബാലുശേരിയില്‍ സിപിഎമ്മിലെ പുരുഷന്‍ കടലുണ്ടി 8882 വോട്ടിനാണ് കഴിഞ്ഞ തവണ വിജയിച്ച് നിയമസഭയിലെത്തിയത്. ഇടതുസ്വതന്ത്രന്‍ പിടിഎ റഹീം 3269 വോട്ടിനാണ് കുന്ദമംഗലത്തുനിന്നും തെരഞ്ഞെടുക്കപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+