'നടി ലഹരിയിലായിരുന്നു' , 'സ്വയം കയറിയത്', പിതൃശൂന്യ മാധ്യമ പ്രവര്‍ത്തനത്തിന് ഇതില്‍പരം എന്ത് തെളിവ്
നടിയെ തട്ടിക്കൊണ്ടുപോയത് സംബന്ധിച്ച് ഓണ്‍ലൈന്‍ ലോകത്ത് പ്രചരിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും ആയ വാര്‍ത്തകള്‍ വായിച്ചാല്‍ മനസ്സിലാകും മലയാളികളുടെ മനോവ്യാപാരം. കൃത്യമായ സോഴ്‌സുകളൊന്നും ഇല്ലാതെ ഉത്പാദിപ്പിക്കുന്ന വാര്‍ത്തകള്‍ ചൂടപ്പം പോലെയാണ് വിറ്റഴിക്കപ്പെടുന്നത്.
എല്ലാത്തിനും വഴിവച്ചത് നടിയുടെ പ്രതിശ്രുതവരന്‍, അന്ന് രാത്രിയില്‍ സംഭവിച്ചത്; ഇതാ ഒരു ബിഗ് സല്യൂട്ട്
ഗോസിപ്പുകളായി പറഞ്ഞു പ്രചരിക്കുന്നവയേക്കാള്‍ അപ്പുറത്ത്, പ്രസിദ്ധീകരിക്കപ്പെടുന്ന വാര്‍ത്തകള്‍ പലതും കണ്ടാല്‍ അറയ്ക്കുന്നവയാണ്. ഒട്ടുമിക്ക മാധ്യമങ്ങളും നടിയുടെ ചിത്രമോ പേരോ ഉപയോഗിക്കാതെ മാറി നില്‍ക്കുമ്പോള്‍ ചിലര്‍ അത് പോലും ചെയ്യുന്നില്ലെന്നതാണ് ഞെട്ടിപ്പിക്കുന്ന സംഗതി.
സംഭവം നടക്കുമ്പോള്‍ നടി ലഹരിയിലായിരുന്നു എന്നും ലഹരി ഇറങ്ങിയപ്പോഴാണ് ഗൗരവം പികിട്ടിയത് എന്നുമൊക്കെയാണ് ചിലര്‍ വാര്‍ത്തകളെന്ന രൂപത്തില്‍ പടച്ചുവിടുന്നത്. ക്രിമിനലുകളെ വെള്ളപൂശാനുള്ള ശ്രമം നടത്തുന്നവരോട് പറഞ്ഞിട്ട് കാര്യമുണ്ടോ എന്നറിയില്ല. എങ്കിലും...
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് തന്നെയാണ് പോലീസ് വിശ്വസിക്കുന്നത്. അത് തെളിയിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
നരാധമന്‍മാരാല്‍ ആക്രമിക്കപ്പെട്ടതിനേക്കാള്‍ ക്രൂരമായാണ് ഇപ്പോള്‍ നടി മാധ്യമങ്ങളാല്‍ ആക്രമിക്കപ്പെടുന്നത്. പ്രത്യേകിച്ചും സാമൂഹ്യ മാധ്യമങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും.
ആക്രമണത്തിന് ഇരയായി, അതിനെ അതിജീവിച്ചവരുടെ പേര് വിവരങ്ങള്‍ പ്രസിദ്ധീകരിക്കരുത് എന്നാണ് ചട്ടം. എന്നാല്‍ പല ഓണ്‍ലൈന്‍ മാധ്യമങ്ങളും അതൊന്നും പാലിക്കുന്നില്ലെന്ന് മാത്രമല്ല, ഇഷ്ടപ്രകാരം കഥകള്‍ പടച്ചുവിടുകയും ചെയ്യുന്നു എന്നതാണ് കഷ്ടം.
നിശബ്ദരായി ഇരുന്നിരുന്നവര്‍ പോലും ഇപ്പോള്‍ വലിയ 'ശബ്ദം' ആണ് സൃഷ്ടിക്കുന്നത്. നടി ആക്രമിക്കപ്പട്ടെ സംഭവത്തിന്റെ മാത്രം നിറം പിടിപ്പിച്ച കഥകളുമായി പലരും രംഗത്തെത്തിയിട്ടുണ്ട്. മറ്റ് വാര്‍ത്തകള്‍ ഇത്തരം മാധ്യമങ്ങളില്‍ മഷിയിട്ട് നോക്കിയാല്‍ പോലും കാണാത്ത സ്ഥിതിയാണ്.
കേട്ടാലറയ്ക്കുന്ന ദുഷ്പ്രചരണങ്ങളാണ് പലരും പരത്തുന്നത്. കേസില്‍ നടിനല്‍കിയ രഹസ്യ മൊഴിയും അറസ്റ്റിലായവരുടെ മൊഴിയും എല്ലാം തങ്ങള്‍ക്ക് ലഭിച്ചു എന്ന ഭാവത്തിലാണ് പല റിപ്പോര്‍ട്ടുകളും.
ആര്‍ക്കൊക്കെയോ വേണ്ടി നടത്തുന്ന പ്രചാരണങ്ങളാണ് ഇതെന്ന് വ്യക്തമാണ്. എന്നാല്‍ ആക്രമിക്കപ്പെട്ട വ്യക്തിയുടെ സ്വകാര്യത ഒരു ശതമാനം പോലും പരിഗണിക്കപ്പെടാത്ത ഇത്തരം മാധ്യമ പ്രവര്‍ത്തനത്തെ പണ്ട് എം സ്വരാജ് വിശേഷിപ്പിച്ച അതേ പ്രയോഗം കൊണ്ട് തന്നെ വിശേഷിപ്പിക്കണം.
കാറില്‍ വച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ തിരികെ ലഭിച്ചാല്‍ കേസ് പിന്‍വലിക്കാന്‍ പോലും തയ്യാറാണെന്ന രീതിയിലാണ് ചിലര്‍ ഇപ്പോള്‍ വാര്‍ത്തകള്‍ ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ ഇതിന്റെയൊക്കെ അടിസ്താനവം എന്താണെന്ന് അവര്‍ക്ക് പോലും അറിയില്ലെന്നതാണ് സത്യം.
പഴയ ഐഎസ്ആര്‍ഒ ചാരക്കേസില്‍ പ്രചരിപ്പിക്കപ്പെട്ട കഥകള്‍ പോലെയാണ് ഇപ്പോഴത്തെ കാര്യങ്ങള്‍. വാളെടുത്തവരെല്ലാം വെളിച്ചപ്പാടായി മാറുകയാണ്. അന്ന് മുഖ്യധാരാ മാധ്യമങ്ങളായിരുന്നു അതെല്ലാം ചെയ്തത് എങ്കില്‍ ഇന്ന് ഓണ്‍ലൈനിലെ ഒരു വിഭാഗമാണ് ഇതിന്റെ പിറകേ പോകുന്നത്.
വലിയ വിവാദം സൃഷ്ടിച്ച് പെരുമ്പാവൂര്‍ ജിഷ വധക്കേസിലും ഇതുപോലെ മാധ്യമങ്ങള്‍ പലകഥകളും പുറത്ത് വിട്ടിരുന്നു. കുളക്കടവ് സംഭവം ആയിരുന്നു അതില്‍ പ്രധാനം. എന്നാല്‍ കുറ്റപത്രത്തില്‍ അങ്ങനെ ഒരു സംഭവമേ ഉണ്ടായിരുന്നില്ല.
ആക്രമിക്കപ്പെട്ട നടിയുടെ ആത്മവീര്യം തകര്‍ക്കുക എന്നതാണോ ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം എന്നും സംശയിക്കേണ്ടിയിരിക്കുന്നു. അങ്ങനെയെങ്കില്‍ നടിയെ ആക്രമിച്ചവരേക്കാള്‍ ഒട്ടും മോശമല്ല ഇവരുടെ സ്വഭാവവും എന്ന നിഗമനത്തില്‍ എത്തിച്ചേരേണ്ടിവരും.