രാജഗോപാല്‍ ഒന്നാമന്‍, അരുവിക്കരയില്‍ അറിയാനുള്ള കാര്യങ്ങള്‍
തിരുവനന്തപുരം: എല്‍ ഡി എഫിനും യു ഡി എഫിനും ബി ജെ പിക്കും ഒരു പോലെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണ് അരുവിക്കരയില്‍ നടക്കുന്നത്. സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളൊന്നും മാറി മറിയില്ലെങ്കിലും മുന്നണികള്‍ അതീവപ്രാധാന്യത്തോടെയാണ് ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് തെളിയിക്കാനാണ് യു ഡി എഫിന്റെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ശ്രമം.
ഉമ്മന്‍ചാണ്ടി ഭരണം ജനങ്ങള്‍ മടുത്തു എന്ന് സ്ഥാപിക്കാന്‍ ഈ ജയം സി പി എമ്മിന് കൂടിയേ തീരൂ. എന്നാല്‍ ബി ജെ പിയുടെ തലവേദന ഇതൊന്നുമല്ല, ഞങ്ങളും ഇവിടെയുണ്ട് എന്ന് അറിയിക്കാനാണ് ബി ജെ പി മത്സരിക്കുന്നത്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കം കൂടിയാണ് ബി ജെ പിക്കിത്. എന്നാല്‍ ഇതൊന്നുമല്ലാത്ത രസകരമായ ചില വിശേഷങ്ങള്‍ കൂടി അരുവിക്കരയിലുണ്ട്, നോക്കൂ...
ഒന്നാമന്‍ രാജഗോപാല്‍
വോട്ടെണ്ണി കഴിയുമ്പോള്‍ ഒന്നാമനാകാന്‍ തീരെ സാധ്യതയില്ലാത്ത സ്ഥാനാര്‍ഥിയാണ് ഒ രാജഗോപാല്‍. എന്നാല്‍ വോട്ടിങ് മെഷീനില്‍ ബി ജെ പി സ്ഥാനാര്‍ഥിയായ ഒ രാജഗോപാലാണ് ഒന്നാമന്‍. എം വിജയകുമാര്‍ രണ്ടാമനും കെ എസ് ശബരീനാഥന്‍ മൂന്നാമനുമാണ്.
വോട്ടില്ലാത്ത സ്ഥാനാര്‍ഥിമാര്‍
സ്വന്തം ചിഹ്നത്തില്‍ ഒരു വോട്ട് ചെയ്യാന്‍ പറ്റാത്തവരാണ് അരുവിക്കരയിലെ മൂന്ന് പ്രമുഖ സ്ഥാനാര്‍ഥികളും. ഒ രാജഗോപാലിനും ശബരീനാഥനും വിജയകുമാറിനും അരുവിക്കരയില്‍ വോട്ടില്ല. പി സി ജോര്‍ജിന്റെ അഴിമതി വിരുദ്ധ മുന്നണി സ്ഥാനാര്‍ഥിയായ ദാസിന് പക്ഷേ അരുവിക്കരയില്‍ വോട്ടുണ്ട്.
മുന്‍തൂക്കം യു ഡി എഫിന് പക്ഷേ...
നിയമസഭയില്‍ യു ഡി എഫിനൊപ്പമായിരുന്നു അരുവിക്കര. ജി കാര്‍ത്തികേയന്റെ മണ്ഡലം പക്ഷേ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യു ഡി എഫിനെ കൈവിട്ടു. എല്‍ ഡി എഫിനായിരുന്നു ഇവിടെ മുന്‍തൂക്കം.
ബി ജെ പി മുന്നോട്ട്
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ബി ജെ പി അരുവിക്കരയില്‍ വോട്ട് വര്‍ധിപ്പിച്ചു. ഈ വര്‍ധന വിജയമാക്കുക എന്ന ലക്ഷ്യവുമായാണ് അരുവിക്കരയില്‍ ഒ രാജഗോപാലിനെ തന്നെ ബി ജെ പി രംഗത്ത് ഇറക്കിയിരിക്കുന്നത്.
കഴിഞ്ഞ തവണ ഇങ്ങനെ
48.8 ശതമാനം വോട്ടുകള്‍ നേടിയാണ് യു ഡി എഫ് സ്ഥാനാര്‍ഥിയായ ജി കാര്‍ത്തികേയന്‍ കഴിഞ്ഞ തവണ ജയിച്ചത്. എല്‍ ഡി എഫിന് 39.6 ശതമാനം വോട്ടുകളും ബി ജെ പിക്ക് 6.6 ശതമാനം വോട്ടുകളും കിട്ടി.
സ്ഥാനാര്‍ഥികള്‍ കൂടി
കഴിഞ്ഞ തവണ 10 സ്ഥാനാര്‍ഥികള്‍ മത്സരിച്ച സ്ഥാനത്ത് ഇത്തവണ 16 പേരാണ് മത്സരിക്കുന്നത്.
മുപ്പതിനറിയാം ഫലം
ജൂണ്‍ 30ന് രാവിലെ 8 മുതലാണ് വോട്ടെണ്ണല്‍. തിരുവനന്തപുരത്ത് തൈക്കാട്ടെ സംഗീത കോളേജില്‍ വെച്ചാണ് വോട്ടെണ്ണുന്നത്.