പിണറായി ചരിത്രം കുറിച്ചത് എളുപ്പത്തിലല്ല; കേരളം ഇടതിനൊപ്പം നിന്നതിന് പിന്നിൽ, ബിജെപി അമ്പേ തകർന്നതിന് പിന്നിൽ
തിരുവനന്തപുരം: നാല് പതിറ്റാണ്ടിന്റെ ചരിത്രമാണ് ഇത്തവണ കേരളം തിരുത്തിയത്. ഇടത് തുടര്‍ഭരണം എന്നത് അസാധ്യമെന്ന് കരുതിയവരെ എല്ലാം ഞെട്ടിക്കുന്നതായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധി. സീറ്റുകളും വോട്ട് വിഹിതവും എല്‍ഡിഎഫ് മെച്ചപ്പെടുത്തിയപ്പോള്‍, രണ്ട് കാര്യത്തിലും യുഡിഎഫും എന്‍ഡിഎയും പിറകോട്ട് പോയി.
കേരളം ലോക്ക് ഡൗണിൽ, ചിത്രങ്ങൾ കാണാം
ഇടത് തരംഗം ആഞ്ഞടിച്ചത് 5 ഇടത്ത്... എന്നിട്ടും യുഡിഎഫ് തകരാതെ നിന്നത് 14 ഇടത്ത്; കണക്കുകള്‍...
ഇടതുപക്ഷത്തിന്റെ ദേശീയ രാഷ്ട്രീയത്തില്‍ പോലും നിര്‍ണായകമാണ് ഈ വിജയം. ലോക്‌നീതി- സിഎസ്ഡിഎസ് പോസ്റ്റ് പോള്‍ സര്‍വ്വേകളുടെ വിലയിരുത്തലുകള്‍ പരിശോധിക്കാം.
സര്‍ക്കാരിന്റെ പ്രവര്‍ത്തനം
സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം തന്നെയാണ് തുടര്‍ഭരണത്തില്‍ നിര്‍ണായകമായത് എന്നാണ് പോസ്റ്റ് പോള്‍ സര്‍വ്വേ വ്യക്തമാക്കുന്നത്. 38 ശതമാനം ജനങ്ങളും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ തൃപ്തരായിരുന്നു. 35 ശതമാനം പേര്‍ ഏറെക്കുറേ തൃപ്തി പ്രകടിപ്പിച്ചു. ഏറെക്കുറേ അതൃപ്തി പ്രകടിപ്പിച്ചവര്‍ എട്ട് ശതമാനവും പൂര്‍ണമായും അതൃപ്തി പ്രകടിപ്പിച്ചവര്‍ 15 ശതമാനം പേരും ആയിരുന്നു.
എന്തായിരുന്നു 2016 ലെ സ്ഥിതി
2016 ല്‍ ലോക്‌നീതി- സിഎസ്ഡിഎസ് നടത്തിയ പോസ്റ്റ് പോള്‍ സര്‍വ്വേയുടെ വിലയിരുത്തലുകള്‍ കൂടി പരിശോധിക്കാം. അന്ന് യുഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ പൂര്‍ണതൃപ്തി പ്രകടിപ്പിടിപ്പിച്ചത് വെറും 22 ശതമാനം പേരായിരുന്നു. എന്നാല്‍ 37 ശതമാനം പേര്‍ ഏറെക്കുറേ തൃപ്തി പ്രകടിപ്പിച്ചു. 28 ശതമാനം പേര്‍ പൂര്‍ണമായും അതൃപ്തി പ്രകടിപ്പിച്ചിരുന്നു അന്ന്.
ആരാണ് മെച്ചം
തൊട്ടുമുമ്പത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ആയിരുന്നോ അതോ , അതിന് മുമ്പത്തെ യുഡിഎഫ് സര്‍ക്കാര്‍ ആയിരുന്നോ മെച്ചം എന്ന ചോദ്യവും സര്‍വ്വേയില്‍ ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ആണ് മെച്ചം എന്നായിരുന്നു 45 ശതമാനം പേരുടേയും പ്രതികരണം. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ആയിരുന്നു ഭേദമെന്ന അഭിപ്രായം 28 ശതമാനത്തിന് മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടും ഒരുപോലെ നല്ലതാണെന്ന് 10 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ രണ്ടും മോശമായിരുന്നുവെന്ന് 9 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.
തുടര്‍ഭരണം വേണോ
എല്‍ഡിഎഫിന്റെ തുടര്‍ഭരണം വേണോ എന്ന ചോദ്യവും ലോക്‌നീതി- സിഎസ്ഡിഎസ് പോസ്റ്റ് പോള്‍ സര്‍വ്വേയില്‍ ഉണ്ടായിരുന്നു. 51 ശതമാനം പേരും വേണം എന്നായിരുന്നു അഭിപ്രായപ്പെട്ടത്. തുടര്‍ഭരണം വേണ്ട എന്ന് അഭിപ്രായപ്പെട്ടത് 27 ശതമാനം. 22 ശതമാനംപേര്‍ ഇതിനോട് പ്രതികരിച്ചില്ല. അമ്പത് ശതമാനത്തിലേറെ പേര്‍ തുടര്‍ഭരണം വേണം എന്ന് പ്രതികരിച്ചത് തന്നെ സര്‍ക്കാരിനുള്ള അംഗീകാരമായിരുന്നു.
അന്ന് എന്തായിരുന്നു സ്ഥിതി
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലും ഇതേ ചോദ്യം ഉയര്‍ന്നിരുന്നു. അന്ന് യുഡിഎഫിന് തുടര്‍ഭരണം വേണം എന്ന് അഭിപ്രായപ്പെട്ടത് 42 ശതമാനം പേര്‍ ആയിരുന്നു. തുടര്‍ഭരണം വേണ്ടെന്ന് അഭിപ്രായപ്പെട്ടത് 49 ശതമാനം പേരും. രണ്ട് സര്‍ക്കാരുകളെ കുറിച്ചുള്ള ജനങ്ങളുടെ വിലയിരുത്തല്‍ ഇതില്‍ തന്നെ വെളിവാക്കപ്പെടുന്നുണ്ട്.
നാലില്‍ മൂന്നിനും തൃപ്തി
പിണറായി വിജയന്‍ നേതൃത്വം നല്‍കിയ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു എന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത നാലില്‍ മൂന്ന് പേരും പ്രതികരിച്ചത്. ഏതാണ് 73 ശതമാനം പേര്‍! അഞ്ച് വര്‍ഷം മുമ്പ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പ്രകടനത്തെ പിന്തുണച്ചത് 59 ശതമാനം പേര്‍ ആയിരുന്നു.
എന്തൊക്കെ ഗുണകരമായി
ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍, സര്‍ക്കാര്‍ ആശുപത്രികളിലെ വികസനങ്ങള്‍, സര്‍ക്കാര്‍ സ്‌കൂളുകളുടെ വികസനം, റോഡ് വികസനം, വൈദ്യുതി വിതരണം, കുടിവെള്ളവിതരണം, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവയാണ് കഴിഞ്ഞ സര്‍ക്കാരിനേക്കാള്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ ജനങ്ങള്‍ക്ക് കൂടുതല്‍ പ്രിയപ്പെട്ടതാക്കിയത് എന്നും സര്‍വ്വേയിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
അത്രയ്ക്കങ്ങ് പോരാതെ വന്നത്
നിയമ വ്യവസ്ഥ, കര്‍ഷക സംരക്ഷണം എന്നിവയില്‍ യുഡിഎഫിനേക്കാള്‍ അല്‍പം മെച്ചം എന്ന അഭിപ്രായം മാത്രമേ ഉള്ളു. തൊഴില്‍ അവസരങ്ങളുടേയും മത്സ്യത്തൊഴിലാളികളുടെ ജീവിത സാഹചര്യത്തിന്റെ കാര്യത്തിലും യുഡിഎഫ് സര്‍ക്കാരിനേക്കാള്‍ മോശമായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ എന്നും സര്‍വ്വേയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
പിണറായി തന്നെ
ആരായിരിക്കും അടുത്ത മുഖ്യമന്ത്രി എന്നതില്‍ പ്രീ പോള്‍, പോസ്റ്റ് പോള്‍ സര്‍വ്വേകളില്‍ ഒന്നിലും ആശയക്കുഴപ്പമുണ്ടായിരുന്നില്ല. ലോക്‌നീതി- സിഎസ്ഡിഎസ് പോസ്റ്റ് പോള്‍ സര്‍വ്വേയില്‍ 36 ശതമാനവും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചത് പിണറായി വിജയനെ ആയിരുന്നു. 18 ശതമാനം പേരാണ് ഉമ്മന്‍ ചാണ്ടിയെ പിന്തുണച്ചത്. അഞ്ച് ശതമാനത്തിന് മുകളില്‍ പിന്തുണ ലഭിച്ചത് ഇവര്‍ക്ക് രണ്ട് പേര്‍ക്ക് മാത്രമായിരുന്നു.
ആരോപണങ്ങള്‍ ഫലം കണ്ടില്ല
മികച്ച സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളം. മാധ്യമ സാക്ഷരതയിലും ഇന്റര്‍നെറ്റ് സാക്ഷരതയിലും സോഷ്യല്‍ മീഡിയ സാക്ഷരതയിലും കേരളം ബഹുദൂരം മുന്നിലാണ്. സ്വര്‍ണക്കടത്ത്, കിഫ്ബി, ലൈഫ് മിഷന്‍, സ്പ്രിങ്കലര്‍, ആഴക്കടല്‍ തുടങ്ങി പ്രതിപക്ഷം പലപല ആരോപണങ്ങള്‍ സര്‍ക്കാരിനെതിരെ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇതൊന്നും ജനങ്ങളിലേക്ക് എത്തിയില്ല, അല്ലെങ്കില്‍ ജനം ഇതൊന്നും വിശ്വസിച്ചില്ല എന്നാണ് സര്‍വ്വേയിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. പ്രതിപക്ഷത്തിന്റെ ഏറ്റവും വലിയ പരാജയവും ഇത് തന്നെ ആയിരുന്നു.
പാര്‍ട്ടി വോട്ടുകള്‍
സര്‍വ്വേയില്‍ പങ്കെടുത്ത 61 ശതമാനം ആളുകളും പാര്‍ട്ടി അടിസ്ഥാനപ്പെടുത്തിയാണ് വോട്ട് ചെയ്തത് എന്നാണ് വ്യക്തമാക്കിയത്. അതായത് പത്തില്‍ ആറ് പേരും വോട്ട് കൊടുത്തത് രാഷ്ട്രീയ പാര്‍ട്ടിയ്ക്കാണ്. പത്തില്‍ മൂന്ന് പേര്‍ മാത്രമാണ് വ്യക്തികള്‍ക്ക് വോട്ട് ചെയ്തത്. പത്തില്‍ ആറ് പേരുടെ അടുത്തും മൂന്ന് മുന്നണികളും വോട്ടഭ്യര്‍ത്ഥിച്ച് എത്തിയിരുന്നു എന്നും സര്‍വ്വേ കണ്ടെത്തുന്നു. അതായത്, കേരളത്തില്‍ ശക്തമായ പ്രചാരണം തന്നെ നടന്നിരുന്നു എന്നര്‍ത്ഥം.
കന്നിക്കാരിലും പാവപ്പെട്ടവരിലും
ഇത്തവണ എല്‍ഡിഎഫിന് വലിയ വിജയം സമ്മാനിച്ചത് കന്നിവോട്ടര്‍മാരുടേയും പാവപ്പെട്ടവരുടേയും വോട്ടുകളാണെന്നും സര്‍വ്വേ വിലയിരുത്തുന്നുണ്ട്. വികസനം ആയിരുന്നില്ല കന്നിവോട്ടര്‍മാരുടെ പ്രധാന വിഷയം, സംസ്ഥാനത്ത് സര്‍ക്കാര്‍ എങ്ങനെ പ്രവര്‍ത്തിച്ചു എന്നതായിരുന്നു.
ജാതി വോട്ടുകള്‍
ശബരിമല വിഷയം ആയിരുന്നു യുഡിഎഫും എന്‍ഡിഎയും എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പ്രധാനമായും ഉന്നയിച്ചതിന്റെ. ഇതേ തുടര്‍ന്ന് 2016 ല്‍ ലഭിച്ച നായര്‍ വോട്ടുകളില്‍ ഒരു വിഭാഗം 2021 ല്‍ എല്‍ഡിഎഫ് നഷ്ടപ്പെട്ടു. എന്നാല്‍ ഈഴവ വോട്ടുകളുടെ സമാഹരണം നടന്നു. 53 ശതമാനം ഈഴവ വോട്ടുകള്‍ ഇത്തവണ എല്‍ഡിഎഫിനാണ് ലഭിച്ചത്. മുസ്ലീം, ക്രൈസ്തവ വോട്ടുകളും ഇത്തവണ എല്‍ഡിഎഫിന് അനുകൂലമായിരുന്നു.
യുഡിഎഫിന്റെ പരാജയം
സർക്കാരിനെതിരെയുള്ള ആരോപണങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല എന്നത് മാത്രമായിരുന്നില്ല യുഡിഎഫിന്റെ പരാജയം. ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പോലും കൃത്യമായി ഉയർത്തിക്കാണിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. സ്ഥാനാർത്ഥി നിർണയത്തിലെ ആശയക്കുഴപ്പങ്ങളും ഒരുപരിധിവരെ കോൺഗ്രസിനേയും യുഡിഎഫിനേയും പ്രതികൂലമായി ബാധിച്ചിരുന്നു.
ബിജെപിയുടെ തകർച്ച
ശബരിമല വിഷയം ആയിരുന്നു ബിജെപിയും എൻഡിഎയും ഈ തിരഞ്ഞെടുപ്പിൽ പ്രധാനമായും ഉന്നയിച്ചത്. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പിലും സംഭവിച്ചത് പോലെ തന്നെ ഈ തിരഞ്ഞെടുപ്പിലും ആ സുവർണാവസരം ഉപയോഗപ്പെടുത്താൻ ബിജെപിയ്ക്ക് കഴിഞ്ഞില്ല. ആഭ്യന്തര പ്രശ്നങ്ങളും സ്ഥാനാർത്ഥി നിർണയത്തിലെ തർക്കങ്ങളും കൂടി ആയപ്പോൾ ഉണ്ടായിരുന്ന സീറ്റ് നഷ്ടപ്പെടുകയും വോട്ട് വിഹിതം കുറയുകയും ചെയ്തു.
വേറിട്ട ലുക്കില്‍ നടി അനന്യ പാണ്ഡെ: ചിത്രങ്ങള്‍ കാണാം
Recommended Video