'400 കോടി ഒഴുക്കിയിട്ടും' ക്ലച്ച് പിടിക്കാതെ ബിജെപി; തിരിച്ചടിയായത് തമ്മിലടി! ഭരണനേട്ടത്തിന് ജനം വോട്ട് ചെയ്തു
തിരുവനന്തപുരം: ഇത്തവണ സംസ്ഥാനത്ത് ഏറ്റവും ശക്തമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചത് ബിജെപി ആയിരുന്നു എന്ന് നിസ്സംശയം പറയാം. ഏറ്റവും അധികം പണക്കൊഴുപ്പുള്ള പ്രചാരണവും ബിജെപിയുടേത് തന്നെ ആയിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിനായ കേന്ദ്ര നേതൃത്വം കേരള ബിജെപിയ്ക്ക് നാനൂറ് കോടി രൂപ നല്‍കി എന്നൊക്കെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അതിന്റെ സത്യാവസ്ഥ എന്തെന്നത് മാറ്റി നിര്‍ത്തിയാല്‍ പോലും, ബിജെപി പ്രചരണത്തിന്റെ പണക്കൊഴുപ്പിനെ കുറിച്ച് എതിരാളികള്‍ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. അത്രയൊക്കെ ആയിട്ടും ബിജെപി എന്തുകൊണ്ട് കേരളത്തില്‍ ക്ലച്ച് പിടിച്ചില്ല. പരിശോധിക്കാം...

എണ്ണായിരം വാര്‍ഡുകള്‍
ഇത്തവണ കേരളത്തില്‍ എണ്ണായിരം വാര്‍ഡുകളില്‍ എങ്കിലും വിജയിക്കും എന്നായിരുന്നത്രെ കേന്ദ്ര നേതൃത്വത്തെ സംസ്ഥാന ബിജെപി അറിയിച്ചത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണം പിടിക്കും എന്നതായിരുന്നു മറ്റൊന്ന്. 200 തദ്ദേശ സ്ഥാപനങ്ങളില്‍ അധികാരത്തിലെത്തുമെന്നും കേന്ദ്ര നേതൃത്വത്തിന് ഉറപ്പ് നല്‍കിയിരുന്നത്രെ.

ഒടുവില്‍ 100 ലേക്ക്
കഴിഞ്ഞ തവണ കിട്ടിയതിനേക്കാള്‍ മൂന്നിരട്ടി സീറ്റുകള്‍ എന്നായി, ഏറ്റവും ഒടുവില്‍ കെ സുരേന്ദ്രന്‍. 100 തദ്ദേശ സ്ഥാപനങ്ങളില്‍ എങ്കിലും അധികാരത്തിലെത്തുമെന്ന ഉറപ്പും ഉണ്ടായിരുന്നു സുരേന്ദ്രന്. തിരുവനന്തപുരത്ത് 61 സീറ്റുകളും അതില്‍ കൂടുതലും ഉറപ്പാണെന്ന് വരെ പറഞ്ഞു.

നാലില്‍ ഒന്ന് മാത്രം
തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ കെ സുരേന്ദ്രന്‍ പറഞ്ഞതിന്റെ നാലിലൊന്ന് മാത്രമാണ് ബിജെപിയ്ക്ക് നേടാനായത്. 23 പഞ്ചായത്തുകളും രണ്ട് നഗരസഭകളും അടക്കം ആകെ 25 തദ്ദേശ സ്ഥാപനങ്ങള്‍. ഇതോടെ കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ നാണംകെട്ട അവസ്ഥയിലാണ് സംസ്ഥാന ബിജെപി.

61 ഇല്ല, 34 മാത്രം
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണം ഉറപ്പിച്ച മട്ടായിരുന്നു ബിജെപി. കഴിഞ്ഞ തവണ 35 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായകും ബിജെപ് ആയിരുന്നു. ഇത്തവണ 61 ല്‍ അധികം സീറ്റ് കിട്ടുമെന്നായിരുന്നു അവകാശവാദം. എന്നാല്‍ ഫലം വന്നാല്‍ വെറും 34 സീറ്റില്‍ ഒതുങ്ങി ബിജെപി. എല്‍ഡിഎഫ് സ്ഥിതി മെച്ചപ്പെടുത്തുകയും ഭരണം പിടിക്കുകയും ചെയ്തു.

വമ്പന്‍മാരെ ഇറക്കി
ഇത്തവണ സംസ്ഥാന നേതാക്കളെ ആയിരുന്നു ബിജെപി തദ്ദേശ തിരഞ്ഞെടുപ്പില്‍ രംഗത്തിറക്കിയത്. വമ്പന്‍ നേതാക്കളെ ഇറക്കി വിജയം നേടുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ പൂജപ്പുരയില്‍ വിവി രാജേഷ് ജയിച്ചു എന്നതല്ലാതെ മറ്റ് ഗുണമൊന്നും ഉണ്ടായില്ല. ബി ഗോപാലകൃഷ്ണന്‍ തൃശൂര്‍ കോര്‍പ്പറേഷനിലും എ സുരേഷ് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലും മത്സരിച്ച് തോറ്റു.

തമ്മിലടി തന്നെ പ്രശ്‌നം
ബിജെപിയ്ക്കുള്ളിലെ തമ്മിലടി തന്നെയാണ് ഇത്തവണത്തെ അവരുടെ സാധ്യതകള്‍ക്ക് വലിയ തിരിച്ചടിയായത്. ശോഭ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം പ്രചാരണത്തില്‍ നിന്ന് പൂര്‍ണമായും വിട്ടുനിന്നു. ബിജെപിയുടെ കേരളത്തിലെ ക്രൗഡ് പുള്ളര്‍ നേതാവായിരുന്നു ശോഭ സുരേന്ദ്രന്‍.

കേന്ദ്ര ഏജന്‍സികള്‍
സ്വര്‍ണക്കടത്ത് കേസിലും തുടര്‍ന്നുണ്ടായ മറ്റ് കേസുകളിലും കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിനെ വലിഞ്ഞുമുറുക്കുകയായിരുന്നു. ഇതിനോട് ചേര്‍ന്ന് കേരളത്തിലെ ബിജെപി നേതാക്കള്‍ നടത്തിപ്പോന്നിരുന്ന പ്രതികരണങ്ങളും ജനങ്ങളെ ബിജെപിയില്‍ നിന്ന് അകറ്റി എന്ന് വേണം കരുതാന്‍. സംസ്ഥാന സര്‍ക്കാരിനെ ബിജെപി കേന്ദ്ര ഭരണം ഉപയോഗിച്ച് തകര്‍ക്കുന്നു എന്നൊരു പ്രചാരണവും ശക്തമായിരുന്നു.

സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍
സംസ്ഥാനത്തെ ഇടത് തരംഗത്തിന് പിന്നിലെ പ്രധാന കാരണം സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തന്നെ ആയിരുന്നു. ബിജെപിയും യുഡിഎഫും ഉന്നയിച്ച ആരോപണങ്ങളേക്കാള്‍ ജനങ്ങള്‍ ശ്രദ്ധിച്ചത് സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധവും ക്ഷേമ പെന്‍ഷനും ഭക്ഷ്യ കിറ്റുകളും ആയിരുന്നു എന്ന് വേണം കരുതാന്‍.

സുരേഷ് ഗോപിയും കൃഷ്ണകുമാറും
സുരേഷ് ഗോപിയും കൃഷ്ണകുമാറും ഒക്കെ ആയിരുന്നു ഇത്തവണ ബിജെപിയുടെ താരപ്രചാരകര്‍. സാധാരണക്കാരുമായി അത്ര ബന്ധമില്ലാത്ത ഇത്തരക്കാര്‍ പ്രചാരണത്തിന് നേതൃത്വം നല്‍കിയതും തിരിച്ചടിയായോ എന്നത് ബിജെപി തന്നെ പരിശോധിക്കേണ്ട കാര്യമാണ്.

കേന്ദ്രത്തിന്റെ അവഗണന
സംസ്ഥാനത്തെ വിഭാഗീയ പ്രശ്‌നങ്ങളില്‍ കേന്ദ്ര നേതൃത്വം കടുത്ത അതൃപ്തിയില്‍ ആണ്. അതുകൊണ്ട് തന്നെ ഇത്തവണത്തെ പ്രചാരണ പരിപാടികളില്‍ കേന്ദ്രത്തിലെ സമുന്നത നേതാക്കളില്‍ ഒരാള്‍ പോലും കേരളത്തില്‍ എത്തിയിരുന്നില്ല. ഹൈദരാബാദില്‍ കേന്ദ്ര നേതാക്കള്‍ വരിവരിയായി എത്തിയ സാഹചര്യത്തിലായിരുന്നു ഇത് എന്നും ഓര്‍ക്കണം.

ആര്‍എസ്എസിന്റെ അതൃപ്തി
സംസ്ഥാന ബിജെപിയിലെ വിഭാഗീയ പ്രശ്‌നങ്ങളില്‍ ആര്‍എസ്എസും കടുത്ത അതൃപ്തിയില്‍ ആണ്. ആര്‍എസ്എസിന്റെ അതൃപ്തിയാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയുടെ മോശം പ്രകടനത്തിന് വഴിവച്ചത് എന്നും വിലയിരുത്തലുകളുണ്ട്. എന്തായാലും ഈ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ബിജെപിയെ സംബന്ധിച്ച് ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് ആയി മാറിയിരിക്കുകയാണ്.












Click it and Unblock the Notifications