ഇടതുമുന്നണി പൊളിയും, സിപിഐ പെരുവഴിയിലാകും? അമിത് ഷായുടെ സ്വപ്‌നങ്ങള്‍ കരിഞ്ഞുണങ്ങും... ഒരു പാലാക്കഥ
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഒരുപക്ഷേ കേരള രാഷ്ട്രീയത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് തിരികൊളുത്തിയേക്കും. യുഡിഎഫ് വിട്ട് ഒറ്റയ്ക്ക് നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ഇനി ആര്‍ക്കൊപ്പം എന്ന സൂചന തന്നെ ആണ് ഇപ്പോഴത്തെ ധാരണകള്‍ തെളിയിക്കുന്നത്.
ഇടതുമുന്നണിയിലും സര്‍ക്കാരിലും സിപിഎമ്മിനെ സംബവന്ധിച്ച് സ്ഥിരം പ്രശ്‌നക്കാരായ സിപിഐയ്ക്ക് എന്ത് സംഭവിക്കും എന്ന നിര്‍ണായക ചോദ്യവും ഉയരുന്നുണ്ട്. ദശാബ്ദങ്ങളായി ഇടതുമുന്നണിയുടെ ഭാഗമായി നില്‍ക്കുന്ന സിപിഐ മുന്നണി വിട്ടേക്കുമോ എന്ന ചോദ്യം പോലും ഉയരുന്നുണ്ട്.
കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിനെ പിന്തുണക്കാനുള്ള സിപിഎം തീരുമാനത്തോട് സിപിഐയ്ക്ക് കടുത്ത എതിര്‍പ്പാണുള്ളത്. അവര്‍ അത് പ്രകടമാക്കുകയും ചെയ്തു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന കാലത്താണ് കെഎം മാണി യുഡിഎഫ് ബന്ധം അവസാനിപ്പിക്കുന്നത്. കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച കേരള കോണ്‍ഗ്രസം എം തരക്കേടില്ലാത്ത നേട്ടവും ഉണ്ടാക്കിയിരുന്നു.
കെഎം മാണിയെ യുഡിഎഫിലേക്ക് പലതവണ തിരിച്ച് വിളിച്ചതാണ്. എന്നാല്‍ അപ്പോഴെല്ലാം മാണി മുഖം തിരിച്ചു. പക്ഷേ മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ തങ്ങളുടെ പിന്തുണ മുസ്ലീം ലൂഗ് സ്ഥാനാര്‍ത്ഥി കുഞ്ഞാലിക്കുട്ടിയ്ക്ക് നല്‍കുകയും ചെയ്തു.
കെഎം മാണി യുഡ്എഫ് വിട്ട് എല്‍ഡിഎഫിലേക്ക് വരുന്നു എന്ന സൂചനകള്‍ നേരത്തേ ഉണ്ടായിരുന്നു. എന്നാല്‍ അക്കാലത്താണ് ബാര്‍ കോഴ വിവാദം പുറത്ത് വന്നത്. ഇതോടെ ആ ചര്‍ച്ചകള്‍ അവസാനിച്ചു. ബാര്‍ കോഴ വിവാദം തന്നെ ആയിരുന്നു മാണിയെ യുഡിഎഫില്‍ നിന്ന് അകറ്റിയതും.
കെഎം മാണിയെ എല്‍ഡിഎഫിലേക്ക് കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പഴയ സ്‌കറിയ തോമസിനെ ഇടനിലക്കാരനാക്കിയാണ് നീക്കങ്ങള്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്.
കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന് സിപിഎം പിന്തുണ നല്‍കിയതോടെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനസാധ്യതയുടെ തെളിവാണ് പുറത്ത് വന്നിരിക്കുന്നത് എന്നാണ് ആക്ഷേപം. കെഎം മാണി സിപിഎമ്മിന്റെ പിന്തുണ സ്വീകരിക്കുകയും ചെയ്തു.
മാണിയെ എല്‍ഡിഎഫുലേക്ക് കൊണ്ടുവരുന്നതില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് സിപിഐ ആണ് കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ എത്തിയാല്‍ മുന്നണിയിലെ ശക്തരായ രണ്ടാം സ്ഥാനക്കാര്‍ എന്ന പദവി നഷ്ടപ്പെടുമോ എന്ന ഭയമാണ് സിപിഐക്ക് എന്നാണ് ആക്ഷേപം.
കോട്ടയം ജില്ലാ പഞ്ചായത്തില്‍ സിപിഐയ്ക്ക് ഒരു അംഗം മാത്രമാണ് ഉള്ളത്. ഈ അംഗം വോട്ടെടുപ്പില്‍ നിന്ന് മാറി നിന്നുകൊണ്ടാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.
സര്‍ക്കാരിന് ഇപ്പോള്‍ ഏറ്റവും അധികം പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് സിപിഐ തന്നെ ആണെന്ന് പറയേണ്ടി വരും. നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയിലും ലോ അക്കാദമി-മഹിജ സമരങ്ങളിലും മൂന്നാര്‍ കൈയ്യേറ്റ വിവാദത്തിലും എല്ലാം സിപിഐ നിലപാടുകള്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു.
മുന്നണി സവിധാനത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി വര്‍ഷങ്ങള്‍ ഏറെ ആയെങ്കിലും സിപിഐ-സിപിഎം പ്രശ്‌നം ഇത്രയേറെ രൂക്ഷമാകുന്നത് ഇത് ആദ്യമാണെന്ന് പറയേണ്ടി വരും. രണ്ട് പാര്‍ട്ടികളുടേയും സംസ്ഥാന സെക്രട്ടറിമാര്‍ പരസ്യ പ്രസ്താവനകള്‍ നടത്തുന്ന രീതിയിലേക്ക് വരെ പ്രശ്‌നങ്ങള്‍ വളര്‍ന്നു.
കെഎം മാണിയെ എല്‍ഡിഎഫിലേക്ക് സ്വീകരിക്കുക എന്ന് വച്ചാല്‍ സിപിഐയ്ക്ക് പുറത്തേക്കുള്ള വഴി തുറന്നുകൊടുക്കുക എന്ന് കൂടിയാണ് അര്‍ത്ഥം. മാണി എല്‍ഡിഎഫിലെത്തിയാല്‍ സിപിഐ മുന്നണിയില്‍ തുടര്‍ന്നേക്കില്ല എന്ന് തന്നെയാണ് സൂചനകള്‍.
കെഎം മാണിയെ എന്‍ഡിഎയിലേക്ക് കൊണ്ടുവരുന്നതിനുള്ള നീക്കങ്ങള്‍ നേരത്തേ തന്നെ ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. ഇപ്പോള്‍ അമിത് ഷായുടെ നേതൃത്വത്തില്‍ അത്തരത്തിലുള്ള ചില നീക്കങ്ങള്‍ ശക്തിപ്പെടുത്താനൊരുങ്ങവേയാണ് കോട്ടയത്തെ സംഭവ വികാസങ്ങള്‍.
കേന്ദ്രത്തില്‍ അധികാരത്തിലുള്ള ബിജെപിയേക്കാളും കേരളത്തില്‍ അധികാരത്തിലുള്ള സിപിഎമ്മുമായി ചങ്ങാത്തം സൃഷ്ടിക്കാനേ കെഎം മാണി നിലവിലെ സാഹചര്യത്തില്‍ മുതിരുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എന്‍ഡിഎ ശക്തിപ്പെടുത്താന്‍ ഒരുപക്ഷേ ബിജെപി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറായേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.
യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ്സിനെ പിളര്‍ത്തിയാണ് ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപീകരിച്ചത്. അവര്‍ എല്‍ഡിഎഫിനൊപ്പം തിരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലം വന്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. മാണി എല്‍ഡിഎഫില്‍ എത്തിയാല്‍ ഫ്രാന്‍സിസ് ജോര്‍ജ്ജും കൂട്ടരും എന്ത് ചെയ്യും എന്നതും നിര്‍ണായകമാണ്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടെങ്കിലും ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ കേരളത്തിലെ കോണ്‍ഗ്രസിന് സന്തോഷം പകരുന്നതാണ്. സിപിഐ-സിപിഎം തര്‍ക്കം മൂര്‍ച്ചിക്കും എന്നത് തന്നെ ആണ് അതില്‍ പ്രധാനം.
സിപിഐയ്ക്ക് കോണ്‍ഗ്രസ്സിനൊപ്പം പ്രവര്‍ത്തിച്ച ഒരു ചരിത്രവും ഉണ്ട്. അടിയന്തരാവസ്ഥക്കാലത്ത് സി അച്യുതമേനോന്‍ മുഖ്യമന്ത്രിയും കെ കരുണാകരന്‍ ആഭ്യന്തര മന്ത്രിയും ആയിരുന്നു. ഇനിയും അത്തരം നീക്കങ്ങള്‍ സംഭവിച്ചുകൂടെന്നില്ലെന്ന് വിലയിരുത്തുന്നരും ഉണ്ട്.