മോദിയുഗം തീരുന്നു... ഇനി കാണാം ഗഡ്കരിയുടെ കളികൾ!!! എല്ലാം അറിഞ്ഞ് ആർഎസ്എസ്... ഇതാണ് ആ പുതുവഴികൾ
ദില്ലി: കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്ര മോദി എന്ന നേതാവിന്റെ അഭൂതപൂര്‍വ്വമായ ഉയര്‍ച്ചയായിരുന്നു രാജ്യം കണ്ടത്. ദേശീയ രാഷ്ട്രീയത്തില്‍ മുന്‍പരിചയങ്ങള്‍ ഏതുമില്ലാത്ത, ഗുജറാത്ത് മുഖ്യമന്ത്രി മാത്രം ആയിരുന്ന നരേന്ദ്ര മോദി എങ്ങനെ രാജ്യത്തിന്റെ പ്രധാനമന്ത്രി ആയി എന്നതും ബിജെപി ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം സ്വന്തമാക്കി എന്നതും ചരിത്രപാഠങ്ങളാണ്.
മോദിയെ ദേശീയ നേതാവാക്കിയത് ശക്തമായ പിആര്‍ കാമ്പയിനുകളണെന്ന് പരക്കെ വിലയിരുത്തലുകളുണ്ട്. എന്തായാലും ബിജെപിയിലെ ഏറ്റവും ശക്തനായ നേതാവായി നരേന്ദ്ര മോദി ഉയരുന്ന കാഴ്ചയാണ് കഴിഞ്ഞ അഞ്ച് വര്‍ഷവും രാജ്യം കണ്ടത്.
ഇപ്പോള്‍ മറ്റൊരു പൊതുതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്. അപ്പോള്‍ കാണുന്നത് മറ്റൊരു നേതാവിന്റെ ഉദയമാണ്. അതും ബിജെപിയില്‍ നിന്ന് തന്നെ. പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് മോദിയ്‌ക്കെതിരെ ഒളിയമ്പുകള്‍ എയ്യാന്‍ മാത്രം ധൈര്യമുള്ള ആ നേതാവ് മറ്റാരുമല്ല, നിതിന്‍ ഗഡ്കരിയാണ്. എന്താണ് ഗഡ്കരിയുടെ ആ ധൈര്യത്തിന് പിന്നില്‍?
നിതിന്‍ ഗഡ്കരി
മോദിയും അമിത് ഷായും എല്ലാം സംസ്ഥാന രാഷ്ട്രീയത്തില്‍ ഒതുങ്ങി നിന്ന കാലത്ത് ദേശീയ രാഷ്ട്രീയത്തില്‍ എല്ലാ കളികളും കളിച്ച ആളാണ് നിതിന്‍ ഗഡ്കരി. 2009 മുതല്‍ 2013 വരെ ബിജെപിയുടെ ദേശീയ അധ്യക്ഷനായിരുന്നു നിതിന്‍ ഗഡ്കരി.
പടുകുഴിയില്‍ നിന്ന് ഉയര്‍ച്ചയിലേക്ക്
രണ്ട് തവണ തുടര്‍ച്ചയായി ഭരണ നഷ്ടം നേരിട്ട് വന്‍ തകര്‍ച്ചയിലായിരുന്നു ബിജെപി. 2004 ലും 2009 ലും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടു. ഈ ഘട്ടത്തിലാണ് ബിജെപിയുടെ മൊത്തത്തിലുള്ള നവീകരണത്തിന് വേണ്ടി നിതിന്‍ ഗഡ്കരിയെ അധ്യക്ഷനായി നിയമിക്കുന്നത്.
കടുംവെട്ടുകള്‍ക്ക് പിറകേ....
പക്ഷേ, 2013 ആകുമ്പോഴേക്കും നരേന്ദ്ര മോദിയെ ദേശീയ നേതാവ് എന്ന രീതിയില്‍ ഉയര്‍ത്തുന്ന കാമ്പയിനുകള്‍ തുടങ്ങിയിരുന്നു. പതിയെ പതിയെ നിതിന്‍ ഗഡ്കരിയുടെ സ്വാധീനം അസ്തമിക്കുന്നതും നരേന്ദ്ര മോദി-അമിത് ഷാ ദ്വന്ദം ബിജെപിയില്‍ പിടിമുറുക്കുന്നതും കണ്ടു. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച ഗഡ്കരിയ്ക്ക് ലഭിച്ചതാകട്ടെ ഉപരിതല ഗതാകഗ വകുപ്പും.
മോദിയ്‌ക്കെതിരെ
കഴിഞ്ഞ നാലര വര്‍ഷവും മികച്ച മന്ത്രിയായി തുടരുകയായിരുന്നു നിതിന്‍ ഗഡ്കരി. എന്നാല്‍ അവസാന നാളുകളില്‍ നരേന്ദ്ര മോദിയ്‌ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും അമ്പുകള്‍ എയ്തുവിട്ടുകൊണ്ടേയിരിക്കുകയാണ് ഗഡ്കരി. ഒരുപക്ഷേ, ബിജെപിയില്‍ ഒരു പുതിയ നേതാവിന്റെ ഉദയത്തിനുള്ള സാധ്യതകളാണ് ഇത് മുന്നോട്ട് വയ്ക്കുന്നത്.
ശിവസേനയുടെ പിന്തുണ
അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടാതിരിക്കുകയും, സഖ്യ ര്‍ക്കാര്‍ രൂപീകരിക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്താല്‍, തങ്ങള്‍ നിതിന്‍ ഗഡ്കരിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കും എന്നാണ് ശിവസേന വ്യക്തമാക്കിയിട്ടുള്ളത്. ഇത് നരേന്ദ്ര മോദിയ്ക്കും നിതിന്‍ ഗഡ്കരിയ്ക്കും ഒരുപോലെ ഉള്ള സൂചനകളാണ്.
കുടുംബം നോക്കാത്തവര്‍
കുടുംബം നോക്കാത്തവര്‍ എങ്ങനെ രാജ്യം നന്നാക്കും എന്നാണ് ഗഡ്കരിയുടേതായി ഏറ്റവും ഒടുവില്‍ വന്ന വിവാദ പരാമര്‍ശം. രാജ്യത്തിന് വേണ്ടി സ്വന്തം കുടുംബം പോലും വേണ്ടെന്ന് വച്ച ആളാണ് താന്‍ എന്ന് എപ്പോഴും പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വച്ചാണ് നിതിന്‍ ഗഡ്കരിയുടെ ഈ പരാമര്‍ശം എന്നാണ് പലരും വിലയിരുത്തുന്നത്. ഒറ്റനോട്ടത്തില്‍ അത് അങ്ങനെ തന്നെ ആണെന്ന് തോന്നുകയും ചെയ്യും.
സ്വപ്‌നം കാണിക്കാം... പക്ഷേ,
തങ്ങളെ സ്വപ്‌നം കാണാന്‍ പ്രാപ്തരാക്കുന്ന നേതാക്കളെ ജനങ്ങള്‍ക്കിഷ്ടമാണ്. പക്ഷേ, ആ സ്വപ്‌നങ്ങള്‍ സഫലമായില്ലെങ്കില്‍ ജനങ്ങള്‍ തന്നെ ആ നേതാക്കളെ വലിച്ച് താഴെയിടും. സഫലമാക്കാന്‍ കഴിയുന്ന സ്വപ്‌നങ്ങള്‍ മാത്രം മുന്നോട്ട് വയ്ക്കുക എന്നത് മാത്രമാണ് ചെയ്യേണ്ടത് എന്നും നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു. മുംബൈയില്‍ ജനുവരി 28 ന് നവഭാരതീയ ഷ്വ വഹാതുക് സംഘടനയുടെ പരിപാടിയില്‍ ആയിരുന്നു ഇത്തരം ഒരു പരാമര്‍ശം.
മോദിയ്ക്ക് മുന്നറിയിപ്പ്
രാഷ്ട്രീയക്കാര്‍ സാംസ്‌കാരിക വിഷയങ്ങളില്‍ ഇടപെടുരത് എന്ന് നിതിന്‍ ഗഡ്കരി പറഞ്ഞത് ജനുവരി 13 ന് ആയിരുന്നു. അഖില്‍ ഭാരതീയ മറാത്തി സാഹിത്യ സമ്മേളനത്തില്‍ വച്ചായിരുന്നു ഇത്. വിദ്യാഭ്യാസം, സാഹിത്യം തുടങ്ങിയ മേഖലകളില്‍ രാഷ്ട്രീയക്കാര്‍ ഇടപെടരുത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഇന്ദിര ഗാന്ധിയ്ക്ക് പ്രശംസ
നരേന്ദ്ര മോദി എന്നും ജവഹര്‍ലാല്‍ നെഹ്‌റുവിനേയും ഇന്ദിര ഗാന്ധിയേയും കുറ്റപ്പെടുത്താറേ ഉള്ളൂ. രാജ്യത്ത് നിലവിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം നെഹ്‌റു ആണെന്നാണ് പലപ്പോഴും അദ്ദേഹം പറയാറുള്ളത്. എന്നാല്‍ സ്ത്രീ ശാക്തീകരണത്തിന്റെ മകുടോദാഹരണം ആണ് ഇന്ദിര ഗാന്ധി എന്ന് നിതിന്‍ ഗഡ്കരി പ്രസംഗിച്ചു. ജനുവരി 7 ന് ആയിരുന്നു ഇത്.
വിജയത്തിന് പല തന്തമാര്‍...
മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍- മൂന്ന് സംസ്ഥാനങ്ങളിലെ ഭരണമാണ് ഒറ്റയടിക്ക് ബിജെപിയ്ക്ക് നഷ്ടമായത്. താനാണ് പാര്‍ട്ടി അധ്യക്ഷനെങ്കില്‍, തന്റെ എംപിമാരും എംഎല്‍എമാരും നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍, പിന്നെ ആരാണ് അതിന് ഉത്തരവാദി? താന്‍ തന്നെ- ഇങ്ങനെ ആയിരുന്നു അന്ന് ഗഡ്കരിയുടെ പ്രതികരണം.
വിജയത്തിന് ഒരുപാട് പിതാക്കന്‍മാര്‍ ഉണ്ടാകുമെന്നും പരാജയം അനാഥനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിജയത്തിന്റേയും പരാജയത്തിന്റേയും ഉത്തരവാദിത്തം ഒരുപോലെ ഏറ്റെടുക്കാന്‍ നേതൃത്വത്തിന് കഴിയണം എന്നും ഗഡ്കരി പറഞ്ഞിട്ടുണ്ട്.
നെഹ്‌റുവിനോടും പ്രിയം
മോദി എന്നും നെഹ്‌റുവിനെ വിമര്‍ശിച്ചിട്ടേ ഉള്ളൂ. എന്നാല്‍ നെഹ്‌റുവിനെ ഉദ്ധരിക്കുക പോലും ചെയ്തിട്ടുണ്ട് ഗഡ്കരി. ഇന്ത്യ ഒരു രാജ്യമല്ല, ഒരു ജനസഞ്ചയം ആണെന്ന നെഹ്‌റുവ്‌ന്റെ വാക്കുകളെ താന്‍ ഇഷ്ടപ്പെടുന്നു എന്നാണ് ഗഡ്കരി പറഞ്ഞത്.
മോദിയ്ക്ക് പകരക്കാരന്‍
ഇപ്പോഴും രാജ്യത്ത് ഏറ്റവും ജനസമ്മതിയുള്ള നേതാവ് നരേന്ദ്ര മോദി തന്നെയാണ്. പക്ഷേ, എന്‍ഡിഎയിലെ പല സഖ്യകക്ഷികള്‍ക്കും മോദിയോട് പഴയ പ്രതിപത്തിയില്ല. മോദിയ്ക്ക് ഒരു പകരക്കാരന്‍ വരണം എന്ന ആഗ്രഹം ബിജെപിയ്ക്കുള്ളിലും ഒരു വിഭാഗം ശക്തമായി ഉന്നയിക്കുന്നുണ്ട്. ആ സ്ഥാനത്തേയ്ക്കാണ് നിതിന്‍ ഗഡ്കരി ഉയര്‍ന്നുവരുന്നത്.
ആര്‍എസ്എസിന്റെ അറിവോടെ
നാഗ്പൂരില്‍ നിന്നുള്ള എംപിയാണ് നിതിന്‍ ഗഡ്കരി. ആര്‍എസ്എസ് ആസ്ഥാനം നാഗ്പൂരിലാണ്. ആര്‍എസ്എസ് നേതാക്കളുമായെല്ലാം അത്രയേറെ ഇഴയടുപ്പമുള്ള നേതാവാണ് ഗ്ഡകരി. മോദിയ്‌ക്കെതിരെ ഗഡ്കരി എയ്യുന്ന ഒളിയമ്പുകളെ കുറിച്ച് ആര്‍എസ്എസിന് ഒന്നും അറിയില്ലെന്ന് പറയാന്‍ ആര്‍ക്ക് കഴിയും?
ആര്‍എസ്എസ് തന്ത്രമോ?
എന്നും ബിജെപിയെ സംബന്ധിച്ച അവസാന വാക്ക് ആര്‍എസ്എസ് ആണ്. അതിപ്പോള്‍ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് മുതല്‍ പാര്‍ട്ടി പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരെ അങ്ങനെ തന്നെ. പക്ഷേ, മോദി-അമിത് ഷാ സഖ്യം ഇതിനും മുകളില്‍ എത്തുന്നോ എന്ന സംശയം ആര്‍എസ്എസ് നേതൃത്വത്തിന് പോലും ഉണ്ട്. ഇത്തരം ഒരു സാഹചര്യത്തില്‍ വിഭജിച്ച് ഭരിക്കുക എന്ന തന്ത്രമാണ് ഗഡ്കരിയെ ഉപയോഗിച്ച് ആര്‍എസ്എസ് നടപ്പിലാക്കുന്നത് എന്ന നിരീക്ഷണവും ശക്തമായി ഉയരുന്നുണ്ട്.
ഗഡ്കരി വന്നാല്‍
ഒരിക്കല്‍ പാര്‍ട്ടിയുടെ പരമോന്നത പദവിയില്‍ ഇരുന്ന ആളാണ് നിതിന്‍ ഗഡ്കരി. പിന്നീട്, പലരുടേയും നിഴലിലേക്ക് ഒതുങ്ങിപ്പോകേണ്ടി വന്നു. ഒരു തിരിച്ചുവരവ് സാധ്യമായാല്‍, പിന്നെ ഗഡ്കരിയുടെ പ്രതികാരവും രാജ്യത്തിന് കാണാന്‍ സാധിക്കും. ഇന്ന് നെടുനായകത്വം വഹിക്കുന്ന പലരും അപ്പോള്‍ രാഷ്ട്രീയ വനവാസത്തിലോ അല്ലെങ്കില്‍ സംസ്ഥാന രാഷ്ട്രീയങ്ങളുടെ ഇട്ടാവട്ടങ്ങളിലോ ആയിരിക്കുകയും ചെയ്യും.