Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല പിണറായി വിജയന്റെ വാട്ടർലൂ ആകും? കേരളം പിടിക്കാൻ അമിത് ഷായുടെ മാസ്റ്റർ പ്ലാൻ; കോൺഗ്രസിന്റെ കളി

കേരളം അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ സമരം ഏതെന്ന് ചോദിച്ചാല്‍ എന്തായിരിക്കും ഉത്തരം? ബാര്‍ കോഴക്കേസില്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടന്ന സെക്രട്ടേറിയറ്റ് വളയല്‍ ആയിരുന്നു എന്ന് പറഞ്ഞ് നിര്‍ത്താന്‍ വരട്ടെ... ഇപ്പോള്‍ നടക്കുന്ന ശബരിമല സ്ത്രീ പ്രവേശന വിരുദ്ധ സമരത്തേയും അത്തരം ഒരു സമരത്തിന്റെ ഗണത്തില്‍ പെടുത്തേണ്ട സാഹചര്യം ആണ് ഉള്ളത്.

സമരത്തിന്റെ ലക്ഷ്യമോ, മാര്‍ഗ്ഗമോ അല്ല വിഷയം. അത് സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചാണ് പറയേണ്ടി വരിക. ശബരിമല സ്ത്രീ പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആണ് സമരം നടക്കുന്നത്. വിധി പ്രഖ്യാപിച്ചത് സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച് ആണ്. സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ മാത്രം മുന്‍നിര്‍ത്തിയല്ല ആ വിധി പ്രഖ്യാപിച്ചതും.

പക്ഷേ, ബിജെപി സ്‌പോണ്‍സര്‍ ചെയ്യുന്ന സമരം സംസ്ഥാന സര്‍ക്കാരിനെതിരെ ആണ്. സംസ്ഥാനത്തെ കോണ്‍ഗ്രസ്സും ഇതേ നിലപാടില്‍ തന്നെയാണ്. ചരിത്രപരമായ വിധി എന്ന് നിയമ വിദഗ്ധര്‍ വിശേഷിപ്പിച്ച ഒരു വിധിയ്‌ക്കെതിരെ ഇങ്ങനെ ഒരു സമരം നടക്കുമ്പോള്‍, എന്തായിരിക്കും അതിന്റെ പ്രത്യാഘാതം. ഇത് വെറും ഒരു സമരം മാത്രമല്ലെന്നാണ് വിലയിരുത്തേണ്ടി വരിക. എന്താണ് ഈ സമരത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം.

ഒരു സാധാരണ വിധി അല്ല

ഒരു സാധാരണ വിധി അല്ല

പലപ്പോഴും സുപ്രീം കോടതി വിധികള്‍ അതേ പോലെ പാലിക്കപ്പെടാറില്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. സംസ്ഥാന സര്‍ക്കാരുകള്‍ പോലും വിധികള്‍ നടപ്പിലാക്കുന്നതില്‍ അത്രയ്ക്ക് താത്പര്യം പ്രകടിപ്പിക്കാറില്ല. എന്നാല്‍ ശബരിമല കേസില്‍ അത്തരം ഒരു വിധിയല്ല പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. അഞ്ചംഗ ഭരണഘടന ബഞ്ചിന്റേതാണ് വിധി. അപ്പോള്‍, അത് നടപ്പിലാക്കുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.

അറിയാത്തവരല്ല ആരും

അറിയാത്തവരല്ല ആരും

ഈ വിഷയത്തില്‍ സര്‍ക്കാരിനെ സംബന്ധിച്ച് വിധി നടപ്പിലാക്കുക മാത്രമാണ് വഴി എന്ന് അറിയാത്തവരല്ല ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആയ പിഎസ് ശ്രീധരന്‍പിള്ളയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒന്നും. എന്നിട്ടും എന്തുകൊണ്ടാണ് ഇത്തരം ഒരു സമരം ശക്തിയാര്‍ജ്ജിക്കുന്നത് എന്നത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്.

ഹിന്ദു വിരുദ്ധത

ഹിന്ദു വിരുദ്ധത

സിപിഎമ്മിനെ എക്കാലത്തും സംഘപരിവാറും ബിജെപിയും വിശേഷിപ്പിക്കുന്നത് ഹിന്ദു വിരുദ്ധ, നിരീശ്വര വാദ പാര്‍ട്ടി എന്നാണ്. എന്നാല്‍ കേരളത്തില്‍ ഏറ്റവും അധികം ഹിന്ദുക്കള്‍ അംഗമായിട്ടുള്ള പാര്‍ട്ടിയും സിപിഎം തന്നെയാണ്. ആ വോട്ട് ബാങ്ക് തന്നെയാണ് ഇപ്പോള്‍ ബിജെപി ലക്ഷ്യമിടുന്നത്. ഹിന്ദു അംഗങ്ങളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനം കോണ്‍ഗ്രസ്സ് ആണ്. നേതൃത്വത്തില്‍ ഹിന്ദുക്കള്‍ക്ക് പ്രാതിനിധ്യം ഇല്ലെന്ന ഒരു ആരോപണം അടുത്ത കാലം വരെ കോണ്‍ഗ്രസ്സിനും തലവേദനയും ആയിരുന്നു.

ദേശീയ രാഷ്ട്രീയം പറ്റില്ല

ദേശീയ രാഷ്ട്രീയം പറ്റില്ല

ദേശീയ തലത്തില്‍ ബിജെപി ഉന്നയിക്കുന്ന രാഷ്ട്രീയ ബിംബങ്ങള്‍ക്ക് കേരളത്തില്‍ വലിയ സാധ്യതയില്ലെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞതാണ്. രാമക്ഷേത്രം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കേരളത്തില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ തദ്ദേശീയമായ ഒരു വിഷയം ഇവിടേയും ചെലവാകും എന്ന കാര്യം ബിജെപി തിരിച്ചറിഞ്ഞു എന്നതിലാണ് അവരുടെ വിജയം.

ക്ലച്ച് പിടിക്കാത്ത സംസ്ഥാനം

ക്ലച്ച് പിടിക്കാത്ത സംസ്ഥാനം

അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷനായതിന് ശേഷം രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ബിജെപി ശക്തി തെളിയിച്ചു. എന്നാല്‍ കേരളത്തില്‍ മാത്രമാണ് പാര്‍ട്ടിക്ക് കാര്യമായ സ്വാധീനം സൃഷ്ടിക്കാന്‍ കഴിയാതെ പോയത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും വലിയ തരംഗം ഒന്നും സൃഷ്ടിക്കാന്‍ ബിജെപിക്ക് സാധിച്ചില്ല. എന്നാല്‍ 2019 ലെ തിരഞ്ഞെടുപ്പില്‍ കൂടി അത് സംഭവിച്ചാല്‍ അത് അമിത് ഷാ എന്ന ദേശീയ അധ്യക്ഷന്റെ കൂടി പരാജയം ആയി വിലയിരുത്തപ്പെട്ടേക്കും.

ആദ്യം പതറി, പിന്നെ...

ആദ്യം പതറി, പിന്നെ...

ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതി വിധി വന്നപ്പോള്‍ ബിജെപിയുടെ പല ദേശീയ നേതാക്കളും അതിനെ സ്വാഗതം ചെയ്യുകയാണ് ചെയ്തത്. ആര്‍എസ്എസിന്റെ നിലപാടും വിധിയെ സ്വാഗതം ചെയ്യുന്നത് തന്നെ ആയിരുന്നു. ഇത് കേരളത്തിലെ ബിജെപി നേതൃത്വത്തെ ശരിക്കും പ്രതിസന്ധിയില്‍ ആക്കുന്ന ഒന്നായിരുന്നു. ഒരു വിഭാഗം പാര്‍ട്ടി അണികള്‍ കോടതി വിധിയ്‌ക്കെതിരെ ശക്തമായി രംഗത്ത് വന്നപ്പോള്‍ നിലപാടെടുക്കാന്‍ പോലും കഴിയാതെ ബിജെപി നേതൃത്വം പതറുന്ന കാഴ്ചയാണ് കണ്ടത്.

കളി തിരിച്ചറിഞ്ഞു

കളി തിരിച്ചറിഞ്ഞു

എന്നാല്‍ അധികം വൈകാതെ തന്നെ ഇതിലെ സാധ്യതകള്‍ ബിജെപി നേതൃത്വം തിരിച്ചറിഞ്ഞു. അതിന് ശേഷം ആണ് ശ്രീധരന്‍ പിള്ള അടക്കമുള്ള നേതാക്കള്‍ പരസ്യമായി സമരാഹ്വാനവും ആയി രംഗത്ത് വന്നത്.

ഈ സമയത്ത് കൃത്യമായ ധ്രുവീകരണം സാധ്യമാകും എന്ന തിരിച്ചറിവ് തന്നെ ആയിരുന്നു അത്. അതിന് ശേഷം പല ഭാഗങ്ങളിലായി നടന്ന പ്രതിഷേധ സമരങ്ങളില്‍ ആയിരക്കണക്കിന് ആളുകളെ അണിനിരത്താനും ബിജെപിയ്ക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും സാധിച്ചു. ഇതിനിടെ ആര്‍എസ്എസ്സും അവരുടെ നിലപാട് മാറ്റി.

മുദ്രാവാക്യങ്ങള്‍ ശ്രദ്ധിക്കൂ...

മുദ്രാവാക്യങ്ങള്‍ ശ്രദ്ധിക്കൂ...

നാമജപ സമരം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. വിധി പുറപ്പെടുവിച്ചത് സുപ്രീം കോടതി ആണെങ്കിലും മുദ്രാവാക്യങ്ങള്‍ മുഴുവനും പിണറായി വിജയനും ഇടതു സര്‍ക്കാരിനും എതിരെ ആണ്. ദേവസ്വം ബോര്‍ഡിനെതിരേയും ഉണ്ട് പ്രതിഷേധം.

പക്ഷേ, സുപ്രീം കോടതിയെ ഇതിലേക്ക് വലിച്ചിഴയ്ക്കാതെ, തന്ത്രപരമായി സംസ്ഥാന സര്‍ക്കാരിനെതിരെ മാത്രമായി സമരം എത്തിക്കുന്നതില്‍ ബിജെപിയും സംഘപരിവാര്‍ സംഘടനകളും വിജയം കാണുകയും ചെയ്തിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ സ്ഥിതി

കോണ്‍ഗ്രസിന്റെ സ്ഥിതി

സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തുകൊണ്ടാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആദ്യം രംഗത്ത് വന്നത്. എന്നാല്‍ അതിന് ശേഷം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ബഹുഭൂരിപക്ഷവും വിധിയ്‌ക്കെതിരെ രംഗത്ത് വന്നു. സുപ്രീം കോടതിയ്‌ക്കെതിരെ തിരിയാതെ, സംസ്ഥാന സര്‍ക്കാരിനെ മാത്രം ലക്ഷ്യം വച്ചാണ് കോണ്‍ഗ്രസ്സും സമരമുഖം തുറന്നിട്ടുള്ളത്. പത്തനംതിട്ട ഡിസിസി നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്തതാകട്ടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും.

ആര് ജയിക്കും ഈ കളിയില്‍

ആര് ജയിക്കും ഈ കളിയില്‍

ഹിന്ദുത്വ രാഷ്ട്രീയം വളരെ വിജയകരമായി പരീക്ഷിച്ചിച്ച് ഫലം കണ്ടിട്ടുള്ളവരാണ് ബിജെപി. കേരളത്തില്‍ ഇതുവരെ അത് ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ല എന്നത് ഒരു സത്യമാണ്. എന്നാല്‍ അതിനുള്ള മണ്ണൊരുക്കല്‍ ആണ് ഇപ്പോള്‍ നടക്കുന്നത്.

ഈ കളിയില്‍ ആര് ജയിക്കും എന്നതാണ് ചോദ്യം. മതേതരത്വത്തെ കുറിച്ച് എപ്പോഴും പറയുന്ന കോണ്‍ഗ്രസ്സോ അതോ, ഹിന്ദുത്വ രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്ന ബിജെപിയോ?

ഈ മത്സരത്തില്‍ ബിജെപി ബഹുദൂരം മുന്നോട്ട് പോയിക്കഴിഞ്ഞു എന്ന് തന്നെയാണ് കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാവുക.

സിപിഎമ്മിന്റെ സ്ഥിതി

സിപിഎമ്മിന്റെ സ്ഥിതി

സുപ്രീം കോടതി വിധിയെ സര്‍വ്വാത്മനാ സ്വാഗതം ചെയ്ത രാഷ്ട്രീയ പാര്‍ട്ടിയാണ് സിപിഎം. വിധിയ്‌ക്കെതിരെ പുന:പരിശോധന ഹര്‍ജി നല്‍കേണ്ടതില്ലെന്നും സിപിഎം വിശ്വസിക്കുന്നു. സര്‍ക്കാരിന്റെ നയവും അത് തന്നെയാണ്.

എന്നാല്‍ സമരങ്ങള്‍ ശക്തമാകുമ്പോള്‍ സിപിഎമ്മിനും ആശങ്കയുണ്ട്. തങ്ങള്‍ ആരേയും നിര്‍ബന്ധിച്ച് ശബരിമലയിലേക്ക് കൊണ്ടുപോവുകയും ഇല്ല, പോകുന്നവരെ തടയുകയും ഇല്ല എന്ന കോടിയേരിയുടെ പ്രസ്താവന തന്നെ ഇതിന് ഉദാഹരണം ആണ്.

ഉറച്ച് നിലപാടില്‍ പിണറായി വിജയന്‍

ഉറച്ച് നിലപാടില്‍ പിണറായി വിജയന്‍

മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യത്തില്‍ ഉറച്ച നിലപാട് ആണുള്ളത്. സുപ്രീം കോടതി വിധി നടപ്പിലാക്കും എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അനാചാരങ്ങള്‍ക്കെതിരെ നടന്ന നവോത്ഥാന സമരങ്ങളെ ഓര്‍മിച്ചുകൊണ്ടാണ് ഏറ്റവും അവസാനം പോലും പിണറായി വിജയന്‍ പ്രതികരിച്ചത്. നാടിന്റെ ഒരുമ തകര്‍ക്കാന്‍ ശ്രമം നടക്കുന്നു എന്നും പിണറായി വിജയന്‍ ആരോപിക്കുന്നുണ്ട്.

കൈവിട്ട കളി

കൈവിട്ട കളി

എന്നാല്‍ കാലം ഒരുപാട് മാറി എന്നതാണ് യാഥാര്‍ത്ഥ്യം. വാട്‌സ് ആപ്പിന്റെ കാലത്ത് സംവാദത്തിന്റെ സാധ്യതയില്ലാതെ തെറ്റായതോ അല്ലാത്തതോ ആയ വിരങ്ങള്‍ അതിവേഗത്തില്‍ പ്രചരിപ്പിക്കപ്പെടുകയാണ്. സംഘപരിവാര്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന നവമാധ്യമവും വാട്‌സ് ആപ്പ് തന്നെയാണ്.

ഇതിനെ പ്രതിരോധിക്കാന്‍ ഇത്രനാള്‍ ആയിട്ടും സിപിഎമ്മിന് കഴിഞ്ഞിട്ടില്ല. ശബരിമല വിഷയത്തില്‍ വാട്‌സ് ആപ്പിലൂടെ പ്രചരിക്കുന്ന കാര്യങ്ങള്‍ പലതും ഏറെ തെറ്റിദ്ധാരണ പരത്തുന്നവയാണ്. അവയില്‍ മിക്കവയും സംസ്ഥാന സര്‍ക്കാരിനെതിരെ ഉള്ളതും ആണ്.

തിരഞ്ഞെടുപ്പ് അടുക്കുന്നു

തിരഞ്ഞെടുപ്പ് അടുക്കുന്നു

പൊതുതിരഞ്ഞെടുപ്പിന് ഇനി അധിക കാലമില്ല. 2019 മെയ് മാസത്തില്‍ ആയിരിക്കും അധികവും ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുക. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ബിജെപിയ്ക്ക് ഒരു ലോക്‌സഭ സീറ്റ് നേടാന്‍ ആയിട്ടില്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ആയിരുന്നു ആദ്യമായി ബിജെപി ഒരു എംഎല്‍എ സ്ഥാനം കേരളത്തില്‍ നേടിയത്.

ഇത്തവണ ഏത് വിധേനയും തിരഞ്ഞെടുപ്പില്‍ സാന്നിധ്യം അറിയിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. അത് മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ ഈ സമരപരിപാടികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതും.

പിണറായി വിജയന്റെ വാട്ടര്‍ ലൂ ആകുമോ?

പിണറായി വിജയന്റെ വാട്ടര്‍ ലൂ ആകുമോ?

വിശ്വപ്രസിദ്ധമാണ് വാട്ടര്‍ ലൂ യുദ്ധം. ലോകം കീടക്കിയ നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ അവസാന യുദ്ധം. ഇതിലെ പരാജയത്തോടെ നെപ്പോളിയന്‍ യുഗം കന്നെ ആയിരുന്നു അവസാനിച്ചത്.

അത് പോലെ ഒന്നാകുമോ ഇപ്പോഴത്തെ ശബരിമല സമരം എന്നാണ് പലരും ഉറ്റുനോക്കുന്നത്. പിണറായി വിജയന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാട് ഭരണഘടനാപരവും പുരോഗമനപരവും ആയി ശരിയാണോ തെറ്റാണോ എന്നതായിരിക്കില്ല ഒരുപക്ഷേ, വിലയിരുത്തപ്പെടുക. എന്തുവിലകൊടുത്തും വിജയം നേടുക എന്ന അമിത് ഷായുടെ തിരഞ്ഞെടുപ്പ് തന്ത്രം കേരളത്തില്‍ വിജയിക്കുമോ? കാത്തിരുന്ന കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+