Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനാധിപത്യം പോലും.... ഫൂ.....

Amar Singhഊര്‍ജ സുരക്ഷയുടെ ആവശ്യകതയെക്കുറിച്ച് കോണ്‍ഗ്രസിന്റെ ഭാവി പ്രധാനമന്ത്രി രാഹുല്‍ പ്രസംഗിച്ച് മണിക്കൂറുകള്‍ക്കകം, സര്‍ക്കാരിന്റെ സുരക്ഷ ഉറപ്പു വരുത്താന്‍ വാരിയെറിഞ്ഞ നോട്ടുകളുമായി ബിജെപി എംപിമാര്‍ ലോക്‍സഭയില്‍.

വിദര്‍ഭയിലെ ശശികലയുടെയും കലാവതിയുടെയും കണ്ണീരുണങ്ങിപ്പിടിച്ച അനുഭവകഥകളുമായാണ് രാഹുല്‍ പാര്‍ലമെന്റിലെത്തിയത്. ശശികലമാരുടെയും കലാവതിമാരുടെയും ജീവിതാവസ്ഥ മാറ്റിയെടുക്കാനുളളതാണത്രേ ആണവക്കരാര്‍. ഊര്‍ജസുരക്ഷയില്‍ മുങ്ങിക്കുളിച്ച് ഗ്രാമീണ ഇന്ത്യ, പുരോഗതിയുടെ മണിമേടകളിലേയ്ക്കു പറന്നു കയറുന്ന സ്വപ്നം പങ്കുവെച്ചാണ് ഭാവി പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

ആണവ കരാര്‍ ഒപ്പിടണമെങ്കില്‍ സര്‍ക്കാര്‍ നിലനില്‍ക്കണം. സര്‍ക്കാര്‍ നിലനില്‍ക്കണമെങ്കില്‍ എംപിമാരുടെ പിന്തുണ വേണം.

ആവശ്യത്തിലധികം എംപിമാരുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു കോണ്‍ഗ്രസിന്. അക്കഥ പറഞ്ഞാല്‍, ദിനോസറുകള്‍ ജീവിച്ചിരുന്ന കാലത്താണോ അതെന്ന് ഇന്നത്തെ കുട്ടികള്‍ സംശയം ചോദിക്കും.

പിന്തുണയ്ക്കാവശ്യമായ 271 പേരുടെ പിന്തുണ സര്‍ക്കാര്‍ നേടിക്കഴിഞ്ഞുവെന്ന് സകല ടെലിവിഷന്‍ ചാനലുകളിലും രാവിലെ മുതല്‍ സ്ക്രോള്‍ ഒഴുകിത്തുടങ്ങിയതാണ്. അഞ്ചു മണിക്ക് നിശ്ചയിച്ച വോട്ടെടുപ്പ് ആരംഭിക്കാന്‍ ഏറെ സമയമൊന്നും ബാക്കിയില്ലാതിരിക്കെ നോട്ടുകെട്ടുകളുമായി സഭയില്‍ ഇരച്ചു കയറിയ ബിജെപിക്കാര്‍ പറയുന്നതൊക്കെ സത്യമാണോ അല്ലയോ എന്നൊന്നും നമുക്കറിയില്ല.

പക്ഷേ ഒരു കാര്യം ഉറപ്പാണ്. ഇന്ദ്രപ്രസ്ഥത്തില്‍ കോടികളുടെ ഒഴുക്ക് നിലച്ചിട്ടില്ല. എംപിമാരെ പിടിക്കാനും പിടിച്ചവരെ ഉറപ്പിക്കാനും വ്യവസായ പ്രമുഖര്‍ പ്രത്യേക കൗണ്ടറുകള്‍ തുറന്ന് രാപകല്‍ അധ്വാനിക്കുകയാണ്. ജനാധിപത്യത്തിന്റെ തൂണുകള്‍ ഉറപ്പിച്ചു നിര്‍ത്താന്‍ നടത്തുന്ന ത്യാഗം. ഇതിനൊക്കെ എന്തു പ്രത്യുപകാരമാണാവോ പാവം ജനത ചെയ്യേണ്ടത്?

മധ്യപ്രദേശിലെ മൊറേനയില്‍ നിന്നുളള ബിജെപി എംപി അശോക് അര്ഗാളിന് ഒരു കോടി കൊടുക്കുന്ന വ്യവസായികളുടെ ദൃശ്യങ്ങള്‍ തങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി സ്പീക്കര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് സിഎന്‍എന്‍ഐബിഎന്‍ മേധാവി രാജ് ദീപ് സര്‍ദേശായി വെളിപ്പെടുത്തിയിട്ടുണ്ട്.

ആണവക്കരാറിന്റെ ഗുണദോഷ വിചാരത്തില്‍ മുങ്ങിപ്പോകുമായിരുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വര്‍ത്തമാനമുഖം ചര്‍ച്ച ചെയ്യാന്‍ ഒരവസരമാണ് യഥാര്‍ത്ഥത്തില്‍ മധ്യപ്രദേശില്‍ നിന്നുളള ബിജെപി എംപിമാര്‍ ഒരുക്കിയിരിക്കുന്നത്. സമാജ്‍വാദി പാര്‍ട്ടി നേതാവ് അമര്‍സിംഗാണത്രേ പണം നല്‍കിയത്. ആരോപണം പ്രതിപക്ഷ നേതാവ് എല്‍ കെ അദ്വാനിയും സ്ഥിരീകരിച്ചിട്ടുണ്ട്.

പണപ്പരുന്തിന്റെ നഖമുനകളിലേയ്ക്ക് ഒരു മഹാരാജ്യത്തിന്റെ ജനാധിപത്യത്തെ വലിച്ചെറിഞ്ഞ മന്‍മോഹന്‍ സിംഗിന് നഷ്ടപ്പെടാനൊന്നുമില്ല. വരുംകാല ഇന്ത്യയുടെ ഊര്‍ജഭാവിയുടെ അടിത്തറയും ആണിക്കല്ലുമായ ആണവക്കരാറിനു വേണ്ടി, കല്‍ക്കിയവതാരം മാറ്റിവെച്ച് മന്‍മോഹന്‍ സിംഗിന്റെ രൂപത്തിലവതരിച്ചിരിക്കുകയാണ് ദേവലോകത്തെ പരിപാലന വകുപ്പു മന്ത്രിയായ സാക്ഷാല്‍ മഹാവിഷ്ണു.

മഹാബലിയെ ചവിട്ടിക്കൂട്ടി പാതാളത്തില്‍ തളളിയിട്ടുണ്ട് പഴയൊരവതാരം. പുതിയ അവതാരത്തിന്റെ കാലടിയ്ക്കടിയില്‍ പിടയുന്നത് ഇന്ത്യയുടെ ജനാധിപത്യം. പാതാളത്തിനും താഴേയ്ക്ക് അത് പോകുന്ന ലജ്ജാകരമായ ദൃശ്യങ്ങളാണ് ടെലിവിഷന്‍ ചാനലുകളില്‍.

ആണവക്കരാര്‍ ഒപ്പിടാന്‍ വൃത്തികെട്ട ധൃതിയെന്തിന് എന്ന ചോദ്യത്തിന് പാര്‍ലമെന്റില്‍ സംസാരിച്ച കരാര്‍ അനുകൂലികളാരും ഉത്തരം തന്നിട്ടില്ല. തങ്ങള്‍ക്ക് കാത്തിരിക്കാന്‍ ഒട്ടും സമയമില്ലെന്നാണ് അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി റിച്ചാര്‍ഡ് ബൗച്ചറും പറയുന്നത്. എല്ലാവരും ധൃതിയിലാണ്. എന്തിന്.... എന്തിന്... എന്തിനീ ധൃതി?

ജനങ്ങളുടെ പ്രതിനിധികളാണ് പാര്‍ലമെന്റ് അംഗങ്ങള്‍ എന്നാണ് വെപ്പ്. 271 എന്ന മാന്ത്രിക സംഖ്യ തികയ്ക്കാന്‍ റിസര്‍വ് ബാങ്ക് ഓവര്‍ടൈം പണിയെടുത്ത് നോട്ടുകളച്ചടിക്കേണ്ടി വരുന്നുവെങ്കില്‍ അതിനര്‍ത്ഥം പാര്‍ലമെന്റിലെ പകുതിയോളം പേരും കരാറിനെ, അല്ലെങ്കില്‍ അതൊപ്പിടാന്‍ കാണിക്കുന്ന ധൃതിയെ എതിര്‍ക്കുന്നുവെന്നാണ്. പാര്‍ലമെന്റിന്റെ പകുതിയെന്നാല്‍ രാജ്യത്തിന്റെ പകുതിയെന്നര്‍ത്ഥം. ആ ജനഹിതത്തെ മാനിക്കാന്‍ ഭരണം കയ്യാളുന്നവര്‍ക്ക് തീരെ സമയമില്ല. ബുഷിന്റെ ധൃതി കണ്ടില്ലെന്ന് നടിച്ചാല്‍ സൗഹൃദത്തിനെന്തു വില?

കരാര്‍ ഉടന്‍ ഒപ്പിട്ടില്ലെങ്കില്‍ ലോകത്തുളള യുറേനിയം മുഴുവന്‍ ആവിയായിപ്പോകുമോ? റിയാക്ടറുകള്‍ പണിതെടുക്കാന്‍ വേണ്ട സാമഗ്രികള്‍ തുരുമ്പെടുത്ത് പണ്ടാരമടങ്ങുമോ? വ്യാപാരത്തിനുളള കരാറാണിത്. ഇന്ത്യ പണം കൊടുക്കുന്നു, യുറേനിയം കൈയിലുളളവന്‍ അതുവാങ്ങി സാധനം നല്‍കുന്നു. ഈയൊരു കച്ചവടം നടത്താന്‍ എന്തിനീ ജനാധിപത്യ വ്യഭിചാരം?

പാര്‍ലമെന്റിന്റെയും ജനങ്ങളുടെയും അനുമതി കിട്ടുന്നതുവരെ കാത്തിരുന്നാല്‍ ദ്രവിച്ചു തീരുന്ന റേഡിയോ ആക്ടീവതയാണോ സാര്‍, യുറേനിയം എന്ന മൂലകത്തിന്റേത്?

നൂറു കോടി ജനങ്ങളുടെ ആകെയുളള അഭിമാനമായ ജനാധിപത്യത്തെ ഈ വിധം അപമാനിക്കാന്‍ ആരാണ് മന്‍മോഹന്‍ സിംഗിനും സംഘത്തിനും അനുമതി നല്‍കിയത്? അതിനെന്താണ് അവരുടെ യോഗ്യത?

അമര്‍ സിംഗും സമാജ്‍വാദി പാര്‍ട്ടിയും തന്നെയാണ് മന്‍മോഹന്‍ സിംഗിനും സോണിയയ്ക്കും പറ്റിയ സൗഹൃദം. പ്രകാശ് കാരാട്ടിനെക്കൊണ്ടാവുമോ ഇതുപോലൊരു മാനിപ്പുലേഷന്? ഖജനാവിന്റെ താക്കോല്‍ അരയില്‍ തൂക്കിയിട്ടിരിക്കുന്ന ചിദംബരത്തിനുണ്ടോ ഈ വിധം കഴിവും കാര്യപ്രാപ്തിയും?

വെറും 39 എംപിമാരുടെ അംഗബലവുമായി ഇന്ത്യന്‍ ജനാധിപത്യത്തെ ഈ വിധം വിലപറഞ്ഞ് സ്വന്തമാക്കാമെന്ന് യുഎന്‍പിഎ കളിച്ചു നടന്ന സമാജ്‍വാദി പാര്‍ട്ടിയും അമര്‍ സിംഗും തങ്ങളുടെ വന്യമായ സ്വപ്നങ്ങളില്‍ പോലും കരുതിയിരിക്കില്ല. രാജിവെച്ച് അമര്‍സിംഗിനെ പ്രധാനമന്ത്രിയാക്കുകയാണ് മന്‍മോഹന്‍ സിംഗ് ചെയ്യേണ്ടത്. അമര്‍ സിംഗ് ഒപ്പിടട്ടെ ആണവക്കരാര്‍. അയാളെക്കാള്‍ ആ കരാര്‍ ഒപ്പിടാന്‍ യോഗ്യതയുളള വേറെയേത് നേതാവുണ്ട് ഇന്ത്യയില്‍!?

ഈ സൈസ് കഥാപാത്രങ്ങളെ അണി നിരത്തി മൂന്നാം മുന്നണി കെട്ടിപ്പെടുക്കാനാണ് പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും കോയമ്പത്തൂരില്‍ നിന്നും പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രത്യേക അനുമതിയോടെ ദില്ലിക്ക് വണ്ടി കയറിയത്. സവിശേഷമായ ആ മൂന്നാം മുന്നണി രൂപപ്പെടാത്തതിന് ദൈവത്തോട് നാം നന്ദി പറയുക.

പക്ഷേ ആശ്വസിക്കാന്‍ വരട്ടെ! പൊക്കണത്തില്‍ നിന്ന് സമാജ്‍വാദിക്കാരന്‍ ഊര്‍ന്നു പോയപ്പോള്‍ പകരം കയറിയിരിക്കന്നത് ബഹുജന സമാജത്തിന്റെ മായാവതിയാണ്. ഈനാംപേച്ചി പോയാല്‍ മരപ്പട്ടി വന്നു കയറും. അത് കാരാട്ടിന്റെ ദുര്യോഗം.

ഏതു ജനതയ്ക്കും അവരവര്‍ അര്‍ഹിക്കുന്ന നേതൃത്വത്തെയാണ് കിട്ടുക എന്ന് ആരോ പറഞ്ഞിട്ടുണ്ട്. മുജ്ജന്മ പാപങ്ങളുടെ പഴുപ്പുണങ്ങാത്ത വടുക്കള്‍ ആത്മാവില്‍ പേറുന്ന, ശാപം കിട്ടിയ ഒരു ജനതയുടെ ജാതകയോഗമാണ് നമ്മുടെ രാഷ്ട്രീയ നേതൃത്വം. ചത്തുവിറങ്ങലിച്ച ജനാധിപത്യത്തിന്റെ മൃതശരീരത്തില്‍ പുളച്ചു മദിക്കുകയാണ് കണ്ടാലറയ്ക്കുന്ന പുഴുക്കള്‍. ഏത് കീടനാശിനിയെയും അതിജീവിക്കുന്ന കൊടുംവിഷമുണ്ട് ഈ കൃമികീടങ്ങളുടെ സിരാപടലങ്ങളില്‍.

ഇവറ്റകളൊക്കെക്കൂടി ഊര്‍ജ സുരക്ഷ കൊണ്ടുവന്ന് ശശികലമാരെയും കലാവതിമാരെയും രക്ഷിക്കും പോലും... ഫൂ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+