ഖത്തര്‍ ആണോ പാകിസ്താന്‍ ഉദ്ദേശിച്ചത്? സൗദി അറേബ്യ ചെയ്തത് നല്ല കാര്യമെന്ന് ഇറാന്‍
അറബ് രാജ്യങ്ങളില്‍ നടക്കുന്ന പുതിയ സംഭവ വികാസങ്ങള്‍ വ്യത്യസ്തമാണ്. അമേരിക്കയുടെ പക്ഷത്ത് നിന്ന് അല്‍പ്പം അകലം പാലിച്ച് ചൈനീസ് പക്ഷത്തേക്ക് മാറുകയാണ് പല രാജ്യങ്ങളും. അമേരിക്കയില്‍ വിശ്വാസ്യത കുറവ് വന്നതാണ് ഇതിന് കാരണം. ഖത്തറില്‍ നടന്ന ഇസ്രായേല്‍ ആക്രമണമാണ് പുതിയ മാറ്റങ്ങള്‍ക്ക് ഇടയാക്കിയത്. സൗദി അറേബ്യയും പാകിസ്താനും തമ്മിലുണ്ടാക്കിയ പ്രതിരോധ കരാറും ഇതിന്റെ ഭാഗം തന്നെ.
സൗദിയും പാകിസ്താനും തമ്മിലുണ്ടാക്കിയ പ്രതിരോധ കരാറിനെ പിന്തുണച്ച് രംഗത്തുവന്നിരിക്കുകയാണ് ഇറാന്‍. നല്ല കാര്യം എന്നാണ് പ്രസിഡന്റ് മഹ്മൂദ് പെഷസ്‌കിയാന്‍ പറഞ്ഞത്. യുഎന്നില്‍ സംസാരിക്കുമ്പോഴാണ് ഇറാന്‍ പ്രസിഡന്റ് സൗദിയുടെ നീക്കം നന്നായി എന്ന് പറഞ്ഞത്. അറബ്-മുസ്ലിം രാജ്യങ്ങളുടെ സുരക്ഷാ സഹകരണത്തിന്റെ തുടക്കമായും അദ്ദേഹം ഇതിനെ വിലയിരുത്തി.

റിയാദിലെ അല്‍ യമാമ കൊട്ടാരത്തില്‍ കഴിഞ്ഞാഴ്ചയാണ് പാകിസ്താനും സൗദി അറേബ്യയും പ്രതിരോധ കരാര്‍ ഒപ്പുവച്ചത്. പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫും സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമാണ് കരാര്‍ ഒപ്പിട്ടത്. ഏതെങ്കിലും ഒരു രാജ്യത്തെ മറ്റൊരു ശക്തി ആക്രമിച്ചാല്‍ രണ്ട് രാജ്യങ്ങളെയും ആക്രമിച്ച പോലെ കണക്കാക്കി ഇടപെടുമെന്നാണ് കരാറിന്റെ കാതല്‍.
ഇസ്രായേല്‍ പശ്ചിമേഷ്യയിലുണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് അറബ് രാജ്യങ്ങളെ മാറ്റി ചിന്തിപ്പിച്ചത്. പശ്ചിമേഷ്യയില്‍ 9 രാജ്യങ്ങളെയാണ് ഇസ്രായേല്‍ ആക്രമിച്ചത്. മേഖലയിലെ 19 ഇടങ്ങളില്‍ അമേരിക്കന്‍ സൈന്യം തമ്പടിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ യുഎസ് സൈന്യമുള്ളത് ഖത്തറിലാണ്. അവിടെയാണ് ഇസ്രായേല്‍ ബോംബിട്ടത്. അതുകൊണ്ടുതന്നെ അമേരിക്കയുടെ സുരക്ഷാ സഹകരണം വിശ്വസിക്കാന്‍ കൊള്ളില്ല എന്ന വികാരമാണ് അറബ് രാജ്യങ്ങള്‍ക്കിടയില്‍.
പാകിസ്താന്റെ മന്ത്രി പറഞ്ഞത്
പാകിസ്താന് പിന്തുണ നല്‍കുന്നത് ചൈനയാണ്. ഇന്ത്യയുമായുള്ള സംഘര്‍ഷ വേളയില്‍ ചൈനീസ് സഹായം പാകിസ്താന് കിട്ടി എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാത്രമല്ല, തുര്‍ക്കിയും പാകിസ്താനെ സഹായിച്ചു എന്നായിരുന്നു വാര്‍ത്തകള്‍. തുര്‍ക്കി, ചൈന, റഷ്യ, പാകിസ്താന്‍, ഇറാന്‍ എന്നീ രാജ്യങ്ങളെല്ലാം അമേരിക്കക്കെതിരെ കൈകോര്‍ക്കുന്ന സാഹചര്യമുണ്ടായാലും അതിശയിക്കേണ്ട എന്ന് നിരീക്ഷിക്കുന്നവരുമുണ്ട്.
ഏറെ കാലം സൗദി അറേബ്യയുമായി ഉടക്കി നിന്ന രാജ്യമാണ് ഇറാന്‍. ശിയാ പണ്ഡിതനെ സൗദി അറേബ്യ തൂക്കിലേറ്റിയതാണ് ഇരുരാജ്യങ്ങളും ഉടക്കാന്‍ കാരണം. ഏഴ് വര്‍ഷത്തിന് ശേഷം ചൈനീസ് മധ്യസ്ഥതയിലാണ് പ്രശ്‌നം പരിഹരിച്ചത്. നിലവില്‍ ഇരുരാജ്യങ്ങളും അംബാസഡര്‍മാരെ നിയമിക്കുകയും രാഷ്ട്ര നേതാക്കള്‍ പരസ്പരം സന്ദര്‍ശിക്കുകയും ചെയ്തു. ഈ വേളയില്‍ കൂടിയാണ് പാകിസ്താനുമായുണ്ടാക്കിയ പ്രതിരോധ കരാറില്‍ സൗദിയെ പുകഴ്ത്തി ഇറാന്‍ രംഗത്തുവന്നിരിക്കുന്നത്.
സൗദിയുണ്ടാക്കിയ കരാര്‍ തുടക്കം മാത്രമാണെന്നും കൂടുതല്‍ അറബ് രാജ്യങ്ങള്‍ തങ്ങളുമായി പ്രതിരോധ കരാറുണ്ടാക്കുമെന്നും പാകിസ്താന്‍ ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ദര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഖത്തര്‍ പാകിസ്താനുമായി കരാറുണ്ടാക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മന്ത്രിയുടെ പ്രതികരണം. കൂടുതല്‍ കാര്യം ഇപ്പോള്‍ പറയുന്നില്ലെന്ന് കൂടി വിദേശകാര്യ വകുപ്പിന്റെ കൂടി ചുമതലയുള്ള മന്ത്രി സൂചിപ്പിച്ചു. അറബ്-മുസ്ലിം രാജ്യങ്ങളിലെ ഏക ആണവ ശക്തിയാണ് പാകിസ്താന്‍.












Click it and Unblock the Notifications