സ്വർണം ദുബായിൽ നിന്നും വാങ്ങുന്നതാണോ ബുദ്ധി? സ്വർണപ്രേമികൾ ചെയ്യുന്നത് ഇതാണ്..എളുപ്പത്തിൽ പവൻ കൈയ്യിലെത്തും
സ്വർണ വിലയിൽ എന്താണ് സംഭവിക്കുന്നത്? കഴിഞ്ഞ ദിവസങ്ങളിൽ വിലയിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തിയത് ദുബായിലെ സ്വർണപ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷയാണ് നൽകിയത്. എന്നാൽ പ്രതീക്ഷകൾ അസ്ഥാനത്താക്കി വിലയിൽ വീണ്ടും കാര്യമായ ചാഞ്ചാട്ടമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. 24 കാരറ്റ് സ്വർണത്തിന് ഇന്ന് വില 405.25 ദിർഹമാണ് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 375.25 ദിർഹവും. കഴിഞ്ഞ ആഴ്ച 358 ദിർഹത്തിലേക്ക് വീണ വിലയാണ് വീണ്ടും ഇത്രയും തിരിച്ച് കയറിയതെന്ന് പ്രത്യേകം ശ്രദ്ധിക്കണം.
വിലയിലെ ചാഞ്ചാട്ടം സ്വർണപ്രേമികളേയും ഇരുത്തി ചിന്തിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് യുഎഇയിലെ സ്വർണ വ്യാപാരികൾ പറയുന്നത്. വിശേഷ അവസരങ്ങളിൽ മാത്രം സ്വർണം വാങ്ങാം എന്ന ചിന്താഗതയിലാണ് ആളുകൾ. എന്നിരുന്നാലും സ്വർണം പൂർണമായും ഉപേക്ഷിക്കാൻ ആളുകൾ തയ്യാറായിട്ടില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. അവസരം കിട്ടുമ്പോൾ ഏറ്റവും ലാഭത്തിൽ എങ്ങനെ സ്വർണം വാങ്ങാം എന്ന സാധ്യതയാണ് എല്ലാവരും ആലോചിക്കുന്നത്. മാസം നിശ്ചിത തുക അടച്ചുള്ള ഇൻസ്റ്റാൾമെന്റ് സ്കീമുകളോട് ആളുകൾ ഏറെ താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

അടുത്ത 24 മണിക്കൂറിനിടയിൽ തന്നെ സ്വർണവിലയിൽ കാര്യമായ ചലനങ്ങൾ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഇന്ന് യുഎസ് ഫെഡറൽ യോഗം ചേരുന്നുണ്ട്. എന്നാൽ പ്രതീക്ഷിക്കപ്പെടുന്നത് പോലെ പലിശ നിരക്കിൽ വലിയ കുറവ് വരുത്തിയേക്കില്ലെന്നാണ് പ്രലചനം. അതേസമയം നിരക്ക് എപ്പോൾ കുറക്കുമെന്നത് സംബന്ധിച്ചുള്ള സൂചനകൾ യോഗത്തിൽ ഉണ്ടായാലും സ്വർണ വിലയെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തുന്നത്.
സ്വർണം ഇന്ത്യയിൽ നിന്ന് വാങ്ങണോ? അതോ യുഎഇയിൽ നിന്നോ?
വിലയിൽ വലിയ ചാഞ്ചാട്ടം ഉണ്ടാകുമ്പോഴും ഇന്ത്യയിൽ നിന്നും വാങ്ങുന്നതിനേക്കാൾ ലാഭത്തിൽ യുഎഇയിൽ നിന്നും സ്വർണം വാങ്ങാനാകുമെന്നാണ് വ്യാപാരികൾ പറയുന്നത്. നിലവിൽ ഇന്ത്യയിലെ സ്വർണ വിലയെക്കാൾ 6 ശതമാനം കുറവാണ് ദുബായിയിലെ വില.
ഇക്കഴിഞ്ഞ ഏപ്രിൽ 22 ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 9,290 രൂപയായിരുന്നു. ഇന്ത്യൻ രൂപയുമായുള്ള ആ ദിവസത്തെ വിനിമയ നിരക്ക് 23.05 ആയിരുന്നു. അതായത് ഇന്ത്യയിൽ നിന്നും സ്വർണം വാങ്ങാൻ അന്നത്തെ ദിവസം കുറഞ്ഞത് 403 ദിർഹം വേണമെന്ന് സാരം. എന്നാൽ ദുബായിൽ അന്നത്തെ വില 388.75 ദിർഹമായിരുന്നു. അതായത് 4 ശതമാനം വില വ്യത്യാസം.
ഇക്കഴിഞ്ഞ ജുലൈ 2024 ലായിരുന്നു സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്നും ആറ് ശതമാനമാക്കി കുറച്ചത്. രാജ്യത്തേക്കുള്ള സ്വർണ്ണ കള്ളക്കടത്ത് ഗണ്യമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു നീക്കം. എന്നാൽ സ്ഥിരമായി യുഎഇയിൽ നിന്നും സ്വർണം വാങ്ങുന്നവർ ദുബായിയെ ഉപേക്ഷിച്ചില്ലെന്നതാണ് വസ്തുത. രാജ്യത്ത് നിന്ന് ലഭിക്കുന്ന സ്വർണത്തിന്റെ പരിശുദ്ധിയും വ്യത്യസ്ത ഡിസൈനും നികുതിയിളവുമാണ് യുഎഇയിൽ നിന്നും സ്വർണം വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്നത്.
അതേസമയം വില വ്യത്യാസം 5 ശതമാനത്തിൽ താഴെ ആണെങ്കിൽ ഇന്ത്യയിൽ നിന്നെത്തുന്ന സന്ദർശകരുടെ വാങ്ങൽ രൂതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് സ്വർണ വ്യാപാരികൾ പറയുന്നത്. കഴിഞ്ഞ മാസം ഇരുരാജ്യങ്ങളും തമ്മിലെ വില വ്യത്യാസം 4 ശതമാനം ആയത് വിപണിയിൽ തിരിച്ചടി ഉണ്ടാക്കിയതായും ഇവർ ചൂണ്ടിക്കാട്ടി.
എന്തായാലും യുഎഇയിൽ നിന്നും ഏറ്റവും കൂടുതൽ സ്വർണം വാങ്ങുന്നവരുടെ കൂട്ടത്തിൽ ഇന്ത്യക്കാർ തന്നെയാണ് മുൻപന്തിയിൽ എന്നാണ് ഇവർ പറയുന്നത്. അതുകൊണ്ട് കൂടിയാണ് ഇത്രയും ആകാംക്ഷയോടെ ഇരുരാജ്യങ്ങളിലേയും വിലയിൽ വരുന്ന വ്യത്യാസങ്ങൾ ആളുകൾ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്നതും.
ഇന്നത്തെ വില പ്രകാരം
ഇന്ന് 24 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 9,900 രൂപയാണ്. 22 കാരറ്റിന് 9075 രൂപയും. അതായത് യുഎഇയുമായി താരതമ്യം ചെയ്യുമ്പോൾ 24 കാരറ്റിന് ഏകദേശം 600 രൂപയുടെ വില വ്യത്യാസം. 22 കാരറ്റിന് ഏകദേശം 400 രൂപയുടേയും.












Click it and Unblock the Notifications