സൗദി അറേബ്യയിലെ ലുലുവിന്‍റെ ആ ലക്ഷ്യം: 5 വർഷം ബാക്കി നില്‍ക്കെ 100 ല്‍ 80 ഉം പൂർത്തിയാക്കി: യൂസഫലി
കുറഞ്ഞ വിലയില്‍ ഏറ്റവും ഗുണമേറിയ സാധനങ്ങള്‍ ഉപഭോക്താവിന് എത്തിക്കുന്നതില്‍ ജി സി സി രാജ്യങ്ങളില്‍ പേരുകേട്ട സ്ഥാപനമാണ് ബ്രാന്‍ഡാണ് ലുലു ഗ്രൂപ്പ്. സൗദി അറേബ്യയിലെ മുന്‍നിര ബ്രാന്‍ഡുകള്‍ക്കിടയില്‍ ഒരു ഏജന്‍സി നടത്തിയ പരിശോധനയില്‍ ഇക്കാര്യം എടുത്ത് പറയുകയും ചെയ്തു. 23 രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ഭക്ഷ്യ സംസ്കരണ കേന്ദ്രത്തിലൂടെയാണ് തങ്ങളുടെ സ്ഥാപനത്തിലേക്ക് ഗുണനിലവാരമുള്ള സാധനങ്ങള്‍ എത്തിക്കുന്നതെന്നതാണ് ഇതേക്കുറിച്ച് ലുലു ഗ്രൂപ്പ് ചെയർമാന്‍ എം എ യൂസഫ് അലി വ്യക്തമാക്കുന്നത്.
ഈ കേന്ദ്രങ്ങളില്‍ എല്ലാം പ്രധാനപ്പെട്ട ജോലികള്‍ ചെയ്യുന്നത് മലയാളികളാണ്. ഓരോ രാജ്യത്ത് നിന്നും ഏറ്റവും നല്ല സാധനം കണ്ടെത്തി ഇങ്ങോട്ട് അയക്കും. നല്ല സാധനം ഉപഭോക്താക്കള്‍ക്ക് താങ്ങാനാകുന്ന വിലയ്ക്ക് നല്‍കും. ആരോഗ്യകരമായ മത്സരം എപ്പോഴും നല്ലതാണെന്നും അദ്ദേഹം പറയുന്നു. ഒമ്പതാമത് സൗദി ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനിഷ്യേറ്റീവ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മീഡിയ വണ്‍ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒന്നാമത്തെ ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനിഷ്യേറ്റീവ് മുതല്‍ തുടർച്ചയായി ഞാന്‍ പങ്കെടുക്കുന്നുണ്ട്. ഇത് ഇപ്പോള്‍ ഒമ്പതാമത്തെ എഫ് ഐ ഇ ആണ്. ഓരോ കൊല്ലവും ആളുകൾ കൂടിവരുന്നു. ഹെഡ് ഓഫ് സ്റ്റേറ്റ്സ്, ലോകത്തിൽ എമ്പാടുമുള്ള ഭരണ അധികാരികൾ കൂടി വരുന്നു. ഇപ്പോ ആഫ്രിക്കയിൽ നിന്നും ഫാർ ഈസ്റ്റിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നും ആസ്ട്രേലിയയിൽ നിന്നും അങ്ങനെ ലോകത്തിന്റെ പല ഉപഭൂഖണ്ഡങ്ങളിൽ നിന്നുമായി ആളുകള്‍ വന്നുകൊണ്ടിരിക്കുന്നു.
സൗദി അറേബ്യയിലെ നിക്ഷേപ സാധ്യതകളാണ് ഇവിടെ ചർച്ച ചെയ്യപ്പെടുന്നത്. നമുക്ക് ഈ രാജ്യത്ത് എങ്ങനെയെല്ലാം നിക്ഷേപിക്കാം, നിയന്ത്രണങ്ങളും ഇളവുകളുമൊക്കെ എന്തൊക്കെയാണെന്ന് നമുക്ക് മനസ്സിലാക്കാം. കിരിടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ നേതൃത്വത്തില്‍ ഒരുപാട് നിയമങ്ങള്‍ മാറ്റപ്പെട്ടിട്ടുണ്ട്. 100 ശതമാനം ലൈസൻസ് ഇഷ്യൂ തുടങ്ങി. എല്ലാ സെക്ടറുകളിലും അത് ഓപ്പൺ ആയി. ഫോറിനേഴ്സിന് സ്ഥലം മേടിക്കാനുള്ള സൗകര്യങ്ങൾ ചെയ്യുന്നു. ടൈം ടു ടൈം അവർ അപ്ഗ്രേഡ് ചെയ്തുകൊണ്ടിരിക്കുകയാണെന്നും ലുലു ഗ്രൂപ്പ് ചെയർമാന്‍ അഭിപ്രായപ്പെട്ടു.
ലോകത്തു നിന്ന് വരുന്ന കച്ചവടക്കാർക്ക് ഏത് രാജ്യത്താണ് എളുപ്പമായി ഇൻവെസ്റ്റ് ചെയ്യാൻ സാധിക്കുന്നത്, ചെല്ലുന്നവർക്ക് അവർ കൊടുക്കുന്ന ഇൻസെന്റീവ് എന്തൊക്കെയാണ്? ഫെസിലിറ്റീസ് എന്താണ്? എന്നിങ്ങനേയൊക്കെയുള്ള ചർച്ചകളാണ് നടക്കുന്നത്. ഇതിനോടകം തന്നെ ഞാന്‍ പല രാജ്യങ്ങളുടെ ഭരണാധികാരികളുമായും പല രാജ്യങ്ങളുടെ മന്ത്രിമാരുമായും പല രാജ്യങ്ങളിലെ വലിയ ബിസിനസുകാരുമായും കൂടിക്കാഴ്ചകള്‍ നടത്തി.
സൗദി അറേബ്യ ഒരു വലിയ രാജ്യമാണ്. ഒരു നിക്ഷേപകന് ഏറ്റവും പറ്റിയ സാഹചര്യമാണ് ഇവിടെയുള്ളത്. പിന്നെ ലോകത്തിൽ എവിടെ പോയാലും ചെറിയ ചെറിയ കാര്യങ്ങൾ പരിഹരിക്കപ്പെടേണ്ടതുണ്ട്. അത് അവർ മനസ്സിലാക്കികൊണ്ട് പരിഹരിക്കും. മുഹമ്മബദ് ബിന്‍ സല്‍മാനാണ് വിഷന്‍ 2030 പ്രഖ്യാപിച്ചത്. രാജ്യം അതിന്റെ 82 ശതമാനം പൂർത്തിയാക്കിയെങ്കില്‍ ഞങ്ങള്‍ 80 ശതമാനം പൂർത്തീകരിച്ചു.
2030 ന് ഉള്ളില്‍ സൗദി അറേബ്യയില്‍ 100 സ്റ്റോറുകളായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഇതിനോടകം തന്നെ 80 എണ്ണം തുറന്ന് കഴിഞ്ഞു. 2030 ലേക്ക് ഇനിയും അഞ്ച് കൊല്ലമുണ്ട്. അതുകൊണ്ട് തന്നെ ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്തുമെന്നതാണ് ഉറച്ച വിശ്വാസം. അതിനുവേണ്ട എല്ലാ സഹായങ്ങളും ഇവിടുത്തെ സർക്കാർ ചെയ്ത് തരുന്നുണ്ടെന്നും എം എ യൂസഫ് അലി പറഞ്ഞു.












Click it and Unblock the Notifications