യുഎഇയില്‍ മെർസ് വൈറസ് ബാധ: സ്ഥിരീകരിച്ചത് പ്രവാസി യുവാവിന്, ലക്ഷണങ്ങള്‍ എന്തെല്ലാം?
അബുദാബി: യുഎഇയില്‍ മെര്‍സ്(മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം കൊറോണാ വൈറസ്) വൈറസ് ബാധ സ്ഥിരീകരിച്ചു. അല്‍ഐനില്‍ താമസിക്കുന്ന പ്രവാസിയായ 28 കാരനിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് ലോകാരോഗ്യ സംഘടന അറിയിക്കുന്നത്. ജൂണ്‍ എട്ടിനാണ് രോഗബാധിതനായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയില്‍ ജൂണ്‍ 23 ന് യുവാവിന് മെർസ് വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.
ഛർദ്ദി, ശരീരത്തിന്റെ വലത് വശത്ത് വേദന, മൂത്രമൊഴിക്കുമ്പോൾ വേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടായിരുന്നുവെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ജൂൺ 8 ന്, ഛർദ്ദിയും വയറിളക്കം ഉൾപ്പെടെയുള്ള ദഹന പ്രശ്നങ്ങളെത്തുടർന്ന് യുവാവ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ജൂൺ 13 രോഗം ഗുരുതരമായതോടെ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് റഫർ ചെയ്തു. തുടർന്ന് മെക്കാനിക്കൽ വെന്റിലേഷനിൽ പ്രവേശിപ്പിക്കുകയും 2023 ജൂൺ 23-ന് PCR നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് മെർസ് സ്ഥിരീകരിക്കുകയുമായിരുന്നു.

വൈറസ് സ്ഥിരീകരിച്ച യുവാവുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന 108 പേരെയും പരിശോധിച്ചെങ്കിലും അവരിൽ രോഗബാധ കണ്ടെത്തിയില്ല. അതേസമയം ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൃഷിയിടങ്ങൾ, വിപണികൾ തുടങ്ങി മൃഗങ്ങളുമായി ഇടപഴകേണ്ടി വരുന്ന ഘട്ടങ്ങളിൽ വ്യക്തിശുചിത്വം പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിക്കുന്നു.
എന്താണ് മെർസ് വൈറസ്
ഈ വർഷം ഇത് ആദ്യമായാണ് യുഎഎയില്‍ മെർസ് സ്ഥിരീകരിക്കുന്നത്. ഇതോടെ വലിയ രീതിയിലുള്ള ആശങ്കയും രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. അതേസമയം, കൊറോണ വൈറസ് കുടുംബത്തിലെ മറ്റൊരു അംഗമാണെങ്കില്‍ മഹാമാരിക്ക് ഇടയാക്കിയ കോവിഡ് -19 ന്റെ വകഭേദമല്ല മെർസ്. കോവിഡ് 19 ന് മുമ്പ് തന്നെ മെർസിന്റെ സാന്നിധ്യം രോഗികളില്‍ നിന്നും കണ്ടെത്തിയെന്നുമാണ് റിപ്പോർട്ട്.
2012 ലാണ് ശാസ്ത്രജ്ഞർ ആദ്യമായി മെർസിന്റെ സാന്നിധ്യം തിരിച്ചറിയുന്നത്. മൃഗങ്ങളില്‍ നിന്നാണ് ഈ വൈറസ് ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു. ഒട്ടകങ്ങളുമായി സമ്പർക്കം പുലർത്തുന്നതിലൂടെയാണ് ഇത് സാധാരണയായി ആളുകളിലേക്ക് പടരുന്നത്. കോവിഡിനേക്കാള്‍ വളരെ കുറഞ്ഞ വ്യാപനശേഷിയാണ് ഉള്ളതെങ്കിലും ഉയർന്ന മരണനിരക്ക് ഉള്ള ഗുരുതരമായ രോഗത്തിന് കാരണമാകുന്നതിനാൽ ഒരു മുൻഗണനാ രോഗകാരിയായി അക്കാലത്ത് തന്നെ മെർസിനെ പ്രഖ്യാപിച്ചിരുന്നു. പനി, ചുമ, ശ്വാസതടസ്സം, വിറയൽ, ശരീരവേദന, തൊണ്ടവേദന, തലവേദന, വയറിളക്കം, ഓക്കാനം/ഛർദ്ദി, മൂക്കൊലിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.












Click it and Unblock the Notifications