കുവൈത്തിൽ പുതിയ സർക്കാർ രൂപീകരിച്ചു; അഹമ്മദ് അബ്‌ദുല്ല അൽ സബാഹ് നേതൃത്വം നൽകും
കുവൈത്ത് സിറ്റി: പാർലമെന്റ് പിരിച്ചുവിട്ടതിന് പിന്നാലെ കുവൈത്തിൽ പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചു. ഷെയ്ഖ് അഹമ്മദ് അബ്‌ദുല്ല അൽ-സബാഹിന്റെ നേതൃത്വത്തിൽ രാജ്യത്ത് പുതിയ മന്ത്രിസഭ രൂപീകരിച്ചതായി ഞായറാഴ്‌ച പുറത്തുവിട്ട രാജകീയ ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് സർക്കാർ പിരിച്ചുവിടുന്നത് ഉൾപ്പെടെ കുവൈത്ത് അമീർ കടുത്ത നടപടികൾ പ്രഖ്യാപിച്ചത്.
കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ ഉത്തരവ് പ്രകാരം ഇമാദ് അൽ അതിഖി, അൻവർ അലി അൽ മുദാഫ്, അബ്ദുല്ല അലി അൽ യഹ്‌യ എന്നിവർ യഥാക്രമം എണ്ണ, ധനകാര്യ, വിദേശകാര്യ മന്ത്രിമാരായി തങ്ങളുടെ സ്ഥാനങ്ങൾ നിലനിർത്തിയിട്ടുണ്ട് എന്നതാണ് ഉത്തരവിൽ പറയുന്നത്. അമീറിന്റെ അനന്തരവനാണ് ഷെയ്ഖ് അഹമ്മദ് അൽ-സബാഹ്, നേരത്തെ ഏപ്രിലിൽ പ്രധാനമന്ത്രിയായി നിയമിതനായിരുന്നു.

സർക്കാരും തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റും തമ്മിൽ നിലനിന്ന ഭിന്നത കാരണമാണ് കുവൈത്ത് അമീർ വെള്ളിയാഴ്‌ച അനിശ്ചിതകാലത്തേക്ക് പാർലമെന്റ് പിരിച്ചുവിട്ടത്. ഇതിന് തൊട്ടുപിന്നാലെയാണ് പുതിയ സർക്കാർ അധികാരത്തിൽ വരുന്നത്. ഇതിന് പുറമെ പിരിച്ചുവിട്ട് രണ്ട് മാസത്തിനകം പുതിയ പാർലമെന്റ് തിരഞ്ഞെടുക്കണമെന്നും നിയമങ്ങൾ പാർലമെന്റും അമീറും അംഗീകരിക്കണമെന്നും ആവശ്യപ്പെടുന്ന ഭരണഘടനയിലെ ചില വകുപ്പുകളും അമീർ റദ്ദാക്കിയിരുന്നു.
ദേശീയ അസംബ്ലിയുടെ അധികാരങ്ങൾ അമീറും രാജ്യത്ത് പുതുതായി രൂപീകരിച്ച മന്ത്രിസഭയും ഏറ്റെടുക്കുമെന്ന് സ്‌റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്‌തിരുന്നു. പുതിയ നിയമ നിർമ്മാണത്തിന്മേൽ അമീർ അൽ-സബയ്ക്ക് പൂർണ്ണ നിയന്ത്രണം നൽകുന്നതാണ് കുവൈത്തിൽ നടപ്പിലാക്കിയ മാറ്റങ്ങൾ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന്.
ഈ വർഷം ഇത് രണ്ടാം തവണയാണ് അമീർ പാർലമെന്റ് പിരിച്ചുവിടുന്നത്. മറ്റ് ഗൾഫ് രാജ്യങ്ങളിലെ സമാന സംവിധാനങ്ങളെക്കാൾ കൂടുതൽ സ്വാധീനം കുവൈത്തിലെ നിയമനിർമ്മാണ സഭയ്ക്ക് ഉണ്ടെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ദശാബ്‌ദങ്ങളായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി കാബിനറ്റ് പുനഃസംഘടനയ്ക്കും പാർലമെന്റ് പിരിച്ചുവിടലിനും നിരന്തരം കാരണമായി തീരുകയുമാണ്.
തന്റെ അര്‍ധ സഹോദരനും മുന്‍ഗാമിയുമായ ഷെയ്ഖ് നവാഫ് അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹിന്റെ മരണശേഷം കഴിഞ്ഞ ഡിസംബറിലാണ് ഷെയ്ഖ് മിഷാൽ കുവൈത്തിൽ അധികാരം ഏറ്റെടുത്തത്. അദ്ദേഹത്തിന്റെ കീഴില്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പ് ആയിരുന്നു ഏപ്രിലിലേത്.












Click it and Unblock the Notifications