മലയാളികളുടെ കീശ കീറും; യുഎഇയിൽ നിന്നുള്ള യാത്രയ്ക്ക് ചിലവേറി, 700 ദിർഹം വരെ ടിക്കറ്റ് നിരക്ക് കൂടി!
ദുബായ്: യുഎഇ-ഇന്ത്യ റൂട്ടിലെ വിമാന ടിക്കറ്റ് നിരക്കുകളിൽ വർധനയിൽ വലഞ്ഞ് യാത്രക്കാർ. ഏകദേശം 25 ശതമാനം വരെ, അതായത് 700 ദിർഹം വരെ വർധിച്ച് യാത്രക്കാർക്ക് വലിയ സാമ്പത്തിക ഭാരമായി മാറിയിരിക്കുകയാണ് ഇപ്പോൾ വിമാനടിക്കറ്റുകൾ. ഇൻഡിഗോ വിമാന സർവീസുകളിലുണ്ടായ തടസങ്ങളും റദ്ദാക്കലുകളും, യുഎഇയിലെ തിരക്കേറിയ യാത്രാ സീസണും ചേർന്നതാണ് ഈ ഭീമമായ വർധനവിന് പ്രധാന കാരണമായി വിലയിരുത്തുന്നത്.
നിലവിലെ സ്ഥിതി യാത്രക്കാരുടെ ബജറ്റിനെ ആകെ ബാധിച്ചിട്ടുണ്ടെന്നാണ് ക്ലിയർട്രിപ്പ് മിഡിൽ ഈസ്‌റ്റ് ബോർഡ് അംഗമായ സമീർ ബാഗുളിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് ആഴ്‌ചയിൽ 220-ലധികം വിമാനങ്ങൾ ഇൻഡിഗോ സർവീസ് നടത്തുന്നുണ്ട്. ഈ റൂട്ടിലെ ഏറ്റവും കൂടുതൽ യാത്രക്കാരെ കൈകാര്യം ചെയ്യുന്നതും ഇൻഡിഗോയാണ്.

അതിനാൽ, അവരുടെ സർവീസുകളിലുണ്ടായ തടസങ്ങൾ വ്യക്തിഗതവും തൊഴിൽപരവുമായ ജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലേക്കും ദുബായിലേക്കും വിനോദസഞ്ചാരത്തിനായി യാത്ര ചെയ്യുന്നവരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. അവർക്ക് ഹോട്ടലുകൾക്കും മറ്റ് പ്രവർത്തനങ്ങൾക്കുമായി ബുക്ക് ചെയ്‌ത പണത്തിൽ കാര്യമായ നഷ്‌ടം വരാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറയുന്നു.
ഡിസംബർ മാസത്തിലെ യാത്രാ സീസൺ കാരണം വിമാന നിരക്കുകൾ 20-25 ശതമാനം വർധിപ്പിക്കുക എന്നത് പതിവാണെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനൊപ്പമാണ് ഇടിത്തീ പോലെ ഇൻഡിഗോയിലെ പ്രശ്‌നങ്ങൾ. അപ്രതീക്ഷിതമായി ഉണ്ടായ സാങ്കേതിക തടസം മൂലം നൂറുകണക്കിന് സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്.
നിലവിൽ യുഎഇയിൽ നിന്ന് ഡൽഹി, കേരള സെക്‌ടറുകളിലേക്കുള്ള വിമാന നിരക്കുകളിലാണ് ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തിയത്. ഉദാഹരണത്തിന്, അടുത്ത വാരാന്ത്യത്തിൽ ദുബായിൽ നിന്ന് ഡൽഹിയിലേക്കുള്ള ടിക്കറ്റ് നിരക്ക് 2880 ദിർഹം (70000 രൂപ) വരെ ഉയർന്നിട്ടുണ്ട്.
ഇൻഡിഗോ വിമാനങ്ങളിലെ അനിശ്ചിതത്വം മറ്റ് കാരിയറുകളിലെ ആവശ്യകത വർധിപ്പിച്ചതും ടിക്കറ്റ് വില ഉയരാൻ കാരണമായെന്നാണ് വിലയിരുത്തൽ. എങ്കിലും കൃത്യസമയത്ത് എത്താൻ ആളുകൾ കൂടുതൽ പണം നൽകാൻ തയ്യാറായതിനാൽ വിമാന നിരക്കുകൾ ഏകദേശം 500-നും 700-നും ഇടയിൽ ദിർഹം വരെ ഉയർന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മാത്രമല്ല യുഎഇയിലെ അവധിക്കാലം കൂടി വന്നതോടെ ടിക്കറ്റിന്റെ ഡിമാൻഡ് ഉയരുകയും ചെയ്‌തു. അതിനിടയിലാണ് ഈ പ്രതിസന്ധി ഉണ്ടായത്. ഇപ്പോഴത്തെ ടിക്കറ്റ് നിരക്ക് വർധന മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികളെയാണ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ഒറ്റയടിക്ക് വലിയൊരു തുക തന്നെ കൂടുതൽ ചിലവാക്കി വേണം ഇവർക്കിനി നാട്ടിലേക്കും തിരിച്ചുമൊക്കെ യാത്ര ചെയ്യാൻ.












Click it and Unblock the Notifications