ഒരു മനുഷ്യന് ഇതിൽകൂടുതൽ എന്താണ് ചെയ്യാനാവുക? രാജസ്ഥാനെ മുന്നിൽ നിന്ന് നയിച്ച് സഞ്ജു
ജയം സ്വന്തമാക്കാത്തതിൽ സഞ്ജു നിരാശനാണെങ്കിലും ആരാധക ഹൃദയം കീഴടക്കിയാണ് താരം മൈതാനം വിട്ടത്
ഈ ദിവസം ഇതിൽക്കൂടുതലൊന്നും എനിക്ക് ചെയ്യാൻ കഴിയുമായിരുന്നില്ല. എനിക്ക് വാക്കുകൾ കിട്ടുന്നില്ല...! നായകനായുള്ള അരങ്ങേറ്റ മത്സരത്തിൽ നാല് റൺസിന് പരാജയപ്പെട്ട ശേഷം സഞ്ജു പറഞ്ഞ കാര്യമാണിത്. ശരിയാണ് തന്നാലാകുന്നതെല്ലാം സഞ്ജു ടീമിനായി ചെയ്തു. ഒരു നായകന്റെ കർത്തവ്യം അക്ഷരാർത്ഥത്തിൽ നിറവേറ്റി മുന്നിൽ നിന്ന് തന്നെ നയിച്ചു. എന്നാൽ നാല് റൺസകലെ രാജസ്ഥാന്റെ കുതിപ്പ് അവസാനിച്ചു. ജയം സ്വന്തമാക്കാത്തതിൽ സഞ്ജു നിരാശനാണെങ്കിലും ആരാധക ഹൃദയം കീഴടക്കിയാണ് താരം മൈതാനം വിട്ടത്.
കൂറ്റൻ വിജയലക്ഷ്യം
പഞ്ചാബ് കിങ്സ് ഉയർത്തിയ 222 റൺസിന്റെ പടുകൂറ്റൻ വിജയലക്ഷ്യമാണ് രാജസ്ഥാൻ പിന്തുടർന്നത്. ഓപ്പണർ ആയി ഇറങ്ങിയ സ്റ്റോക്സ് പൂജ്യത്തിനും ബട്‌ലർ, ദുബെ എന്നിവർ യഥാക്രമം 25ഉം 23ഉം റൺസിനും പുറത്തായപ്പോഴും ഉത്തരവാദിത്വത്തോടെ ബാറ്റ് വീശിയ സഞ്ജു വിക്കറ്റ് പോകാതെ കൃത്യമായി റൺറേറ്റ് ഉയർത്തി. ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും ബൗണ്ടറികൾ കണ്ടെത്തുകയായിരുന്നു.
ലോകോത്തര ബോളിങ് നിരയ്ക്ക് നേരെ ശക്തമായ പ്രകടനം
മൊഹമ്മദ് ഷമിയുടെ വേഗമേറിയ പന്തുകൾ സഞ്ജുവിനെ ബുദ്ധിമുട്ടിച്ചിരുന്നു. ഏറുകൊണ്ട സഞ്ജു ഗ്രൗണ്ടിൽ വീണുപോവുകയും ചെയ്തു. ടീം ഫിസിയോ പാഞ്ഞെത്തി. അതൊന്നും സഞ്ജുവിനെ തളർത്തിയില്ല. ഷാമിയുടെ അടുത്ത പന്തിനെ സഞ്ജു ബൗണ്ടറി കടത്തി. ഓസ്ട്രേലിയൻ താരങ്ങളായ മെറിഡിത്തിനെയും റിച്ചാർഡ്സിനെയും നിരന്തരം ബൗണ്ടറി കടത്തിയ സഞ്ജുവിന് വെല്ലുവിളിയാകുമെന്ന് കരുതിയ ഗൂഗ്ലി സ്പെഷലിസ്റ്റായ മുരുകൻ അശ്വിനും മലയാളി താരത്തിന്റെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞു.
ലക്ഷ്യം വിജയം മാത്രമായിരുന്നു
സെഞ്ചുറി തികച്ചപ്പോൾ സഞ്ജു ആഘോഷിച്ചില്ല. ഹെൽമറ്റ് പോലും അഴിച്ചില്ല. അയാൾക്ക് വ്യക്തിഗതനേട്ടങ്ങൾ അപ്രധാനമായിരുന്നു. രാജസ്ഥാൻ സ്കിപ്പറുടെ ഉന്നം ടീമിന്റെ വിജയം മാത്രമായിരുന്നു. ഐപിഎല്ലിന്റെ സഞ്ജുവിന്റെ മൂന്നാമത്തെ സെഞ്ചുറിയായിരുന്നു പഞ്ചാബിനെതിരായത്. ടൂർണമെന്റിൽ സെഞ്ചുറി വേട്ടയിൽ ഇന്ത്യൻ താരങ്ങളിൽ കോഹ്‌ലിക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് സഞ്ജു. ഈ നേട്ടത്തിനെല്ലാമപ്പുറം സഞ്ജു വിജയത്തിനായി അത്രത്തോളം ദാഹിച്ചിരുന്നു പരിശ്രമിച്ചിരുന്നു.
അവസാന ഓവറിലെ ആത്മവിശ്വാസം
രാജസ്ഥാൻ-പഞ്ചാബ് ഐ.പി.എൽ മത്സരത്തിലെ അവസാന ഓവർ എറിയാൻ നിയോഗിക്കപ്പെട്ടത് അർഷ്ദീപ് സിങ്ങായിരുന്നു. പഞ്ചാബിന് പ്രതിരോധിക്കാനുണ്ടായിരുന്നത് 12 റണ്ണുകൾ. ആദ്യ മൂന്ന് പന്തുകളിൽ അർഷ്ദീപ് രണ്ട് റൺസ് മാത്രമാണ് വഴങ്ങിയത്. ബോളർ കനിഞ്ഞുനൽകിയ ഒരു ഫുൾടോസ് രാജസ്ഥാൻ്റെ പിഞ്ച് ഹിറ്ററായ ക്രിസ് മോറിസ് പാഴാക്കുകയും ചെയ്തു. ഇനി രാജസ്ഥാന് വേണ്ടത് 3 പന്തുകളിൽ 11 റൺസ്. നാലാം പന്ത് കൃത്യമായി സിക്സർ പായിച്ച സഞ്ജുവിന് അഞ്ചാം പന്ത് കൃത്യമായി കളക്ട് ചെയ്യാൻ പറ്റിയില്ല. ഒരു റണ്ണിനുള്ള അവസരമുണ്ടായിട്ടും സ്ട്രൈക്കിൽ തുടർന്ന സഞ്ജു അവസാന പന്ത് ബൗണ്ടറി കടത്താമെന്ന ആത്മവിശ്വാസത്തിലായിരുന്നു. എന്നാൽ ബൗണ്ടറിയിലേക്ക് കുതിച്ച പന്ത് പഞ്ചാബ് ഫീൽഡർ കൈപിടിയിലൊതുക്കി.
Recommended Video