'ഐപിഎൽ ചിലപ്പോഴൊക്കെ ക്രിക്കറ്റ് ആണോ എന്ന് വരെ സംശയിച്ചു പോവാറുണ്ട്'; അശ്വിന്റെ തുറന്ന് പറച്ചിൽ
ഇന്ത്യൻ ക്രിക്കറ്റിൽ പകരം വയ്ക്കാനില്ലാത്ത സ്‌പിൻ പ്രതിഭയാണ് രവിചന്ദ്രൻ അശ്വിൻ. ഒരു ക്രിക്കറ്റർ എന്നതിലുപരി ആരാധകർ ആഷ് അണ്ണാ എന്ന് വിളിക്കുന്ന താരം ക്രിക്കറ്റ് നിരീക്ഷകൻ കൂടിയാണ് എന്ന് പറയുന്നതാവും ശരി. ഇപ്പോഴിതാ ഐപിഎല്ലിലെ ഏറ്റവും പുതിയ സീസണിൽ രാജസ്ഥാൻ റോയൽസിന് ഒപ്പം കളിക്കുന്ന അശ്വിൻ ക്രിക്കറ്റിൽ ഐപിഎൽ ഉണ്ടാക്കിയ മാറ്റവും, അതിന്റെ ചില പ്രത്യാഘാതങ്ങളും ഒക്കെ ചൂണ്ടിക്കാട്ടിയത് ശ്രദ്ധ നേടുകയാണ്.
ഐപിഎൽ എന്ന ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗിന്റെ വലുപ്പം വല്ലാതെ വളർന്നുവെന്നും, പലപ്പോഴും ടൂർണമെന്റിൽ ക്രിക്കറ്റിന് രണ്ടാം നിരയിലാണ് സ്ഥാനമെന്നുമൊക്കെ അശ്വിൻ പറഞ്ഞുവയ്ക്കുന്നു. പരിശീലനത്തിനും പരസ്യ ചിത്രീകരണത്തിനു ഇടയിൽപെട്ട് താരങ്ങൾ കുഴയുകയാണെന്നും അശ്വിൻ തുറന്നുപറയുന്നു.

ആദ്യമായാണ് ഒരു മുതിർന്ന താരം, അതും നിലവിൽ കളിച്ചുകൊണ്ടിരിക്കുന്ന താരം ഐപിഎല്ലിലെ പണക്കൊഴുപ്പ് ചൂണ്ടിക്കാട്ടി രംഗത്ത് വരുന്നത്. 2008ൽ ആരംഭിച്ച ടൂർണമെന്റിന്റെ വളർച്ച ഇവിടെ എത്തി നിൽക്കേ രണ്ട് മാസത്തോളം നീളുന്ന കാലയളവിൽ ഒരു കളിക്കാരന്റെ കാര്യം എത്രത്തോളം ദുസഹം ആയിരിക്കുമെന്നും അശ്വിൻ പറയുന്നു.
അന്ന് ഐപിഎല്ലിലേക്ക് കടന്നുവന്ന ചെറുപ്പക്കാരൻ എന്ന നിലയിൽ ഞാൻ വലിയ താരങ്ങളിൽ നിന്ന് ചിലത് പഠിക്കാനാണ് ശ്രമിച്ചത്. എന്നാൽ പത്ത് വർഷം പിന്നിടുമ്പോൾ ഇത് ഇങ്ങനെയാവുമെന്ന് ഞാനും വിചാരിച്ചില്ല. ഇത്രയും സീസണുകൾ ഐപിഎല്ലിൽ കളിച്ച എനിക്ക് പറയാൻ കഴിയും, ഇപ്പോൾ ഐപിഎൽ വളരെ വലുതാണ്; എന്നായിരുന്നു അശ്വിൻ പറഞ്ഞത്.
'ചിലപ്പോൾ ഐപിഎൽ ക്രിക്കറ്റ് തന്നെയാണോ എന്ന് പോലും ഞാൻ സംശയിച്ചു പോവാറുണ്ട്. കാരണം ഐപിഎൽ സമയത്ത് ക്രിക്കറ്റ് പിന്നിലേക്ക് പോവും. അത് വളരെ വലുതാണ്. ഞങ്ങളുടെ പരിശീലനം പരസ്യ ചിത്രങ്ങളുടെ സെറ്റിലാവും അവസാനിക്കുക. അവിടെയാണ് ഐപിഎൽ ഇന്ന് ചെന്നെത്തി നിൽക്കുന്നത്' അശ്വിൻ മനസ് തുറന്നു.
ഐപിഎൽ ഇന്നത്തെ നിലയിലേക്ക് വളരുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് പറഞ്ഞ അശ്വിൻ വർഷങ്ങൾക്ക് മുൻപ് സ്‌കോട്ട് സ്റൈറിസുമായി നടത്തിയ ഒരു സംഭാഷണത്തെ കുറിച്ചും സംസാരിച്ചു. രണ്ടോ മൂന്നോ വർഷത്തിൽ അധികം ഐപിഎൽ മുന്നോട്ട് പോവില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും അശ്വിൻ ചൂണ്ടിക്കാട്ടി. തുടക്കത്തിൽ തന്നെ വലിയ അളവിൽ പണം ഒഴുകിയിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോണും ഓസ്‌ട്രേലിയൻ ഇതിഹാസം ആദം ഗിൽക്രിസ്റ്റും ചേർന്ന് നടത്തിയ പോഡ്‌കാസ്‌റ്റിലാണ് അശ്വിൻ ഇക്കാര്യങ്ങൾ പറഞ്ഞത്. കൂടാതെ ഐപിഎൽ താര ലേലത്തെ കുറിച്ച് പറഞ്ഞ അശ്വിൻ ഒരു കളിക്കാരനും ടീമിനെക്കാൾ വലുതല്ലെന്നും, ആരുടേയും സ്ഥാനം ടീമിന് മുകളിൽ അല്ലെന്നും വ്യക്തമാക്കി.
അതേസമയം, അശ്വിന്റെ അഭിപ്രായം ശരിവെക്കുന്നതാണ് ഐപിഎല്ലിന്റെ കണക്കുകൾ. 2022ൽ, ഐപിഎൽ മീഡിയ അവകാശങ്ങൾ അഞ്ച് വർഷത്തെ കാലയളവിലേക് വിറ്റത് 48,390 കോടി രൂപയ്ക്കാണ് . ഇംഗ്ലീഷ് പ്രീമിയർ ലീഗിനെ പിന്തള്ളി എൻഎഫ്എല്ലിന് ശേഷം മൂല്യത്തിന്റെ അടിസ്ഥാനത്തിൽ കായിക ലോകത്തെ രണ്ടാമത്തെ വലിയ ലീഗായി ഇത് മാറിയിരുന്നു.












Click it and Unblock the Notifications