സഞ്ജുവിന്റെ ആ പെരുമാറ്റം ധ്രുവ് ജുറലിന്റെ വാതിൽ തുറന്നു; ഈ തിരിച്ചടി ചോദിച്ചു വാങ്ങിയതോ? യഥാർത്ഥ കാരണം ഇത്
ടെസ്‌റ്റിൽ കാര്യമായ റെക്കോർഡ് ഉണ്ടായിരുന്നില്ലെങ്കിൽ കൂടി മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി എന്ന വിക്കറ്റ് കീപ്പർ ഇന്ത്യക്ക് എന്നുമൊരു മുതൽകൂട്ടായിരുന്നു. ധോണി വിരമിച്ചതിന് ശേഷം കഴിഞ്ഞ നാലോ അഞ്ചോ വർഷങ്ങളായി ഇന്ത്യ തേടുന്നതും അതുപോലൊരു വിക്കറ്റ് കീപ്പർ ബാറ്ററെയാണ്. ഇടക്കാലത്ത് ഋഷഭ് പന്ത് ഈ ധാരണ ഏതാണ്ട് തിരുത്തി എഴുതിയപ്പോഴേക്കും അപകടം മൂലം താരം പുറത്തായി.
പിന്നീട് കല കാലഘട്ടങ്ങളിൽ പല വിക്കറ്റ് കീപ്പർമാരെ പരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യൻ ടീമിനെ അവസ്ഥ കഷ്‌ടത്തിലാണ്. ഇപ്പോഴിതാ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ധ്രുവ് ജുറൽ എന്ന യുവ വിക്കറ്റ് കീപ്പർ വരെ എത്തി നിൽക്കുന്ന ഈ കഥയിൽ ഒരുപക്ഷേ ശരിക്കും നായകനാകേണ്ടിയിരുന്നത് മലയാളികളുടെ പ്രിയ താരം സഞ്ജു സാംസൺ ആയിരുന്നു.

രാജസ്ഥാൻ റോയൽസിൽ ജുറലിന്റെ സഹതാരവും ടീം ക്യാപ്റ്റനുമായ സഞ്ജു സാംസൺ ഇന്ത്യൻ ടീമിന്റെ പടിവാതിൽക്കൽ എത്തി പലവട്ടം (ടെസ്‌റ്റ്) മടങ്ങി വന്നതാണ്. ഇക്കുറി ഇഷാൻ കിഷൻ അച്ചടക്ക നടപടി നേരിടുന്നുവെന്ന വാർത്തകളും, കെഎൽ രാഹുൽ പരിക്കേറ്റ് പുറത്താവുകയും ചെയ്‌ത സമയത്ത് സഞ്ജുവിന് തന്നെ നറുക്ക് വീഴുമെന്നായിരുന്നു ബഹുഭൂരിപക്ഷം പേരും കരുതിയിരുന്നത്.
എന്നാൽ അതുണ്ടായില്ല. ധ്രുവ് ജുറൽ എത്തുമെന്ന് സഞ്ജു ആരാധകർ സ്വപ്‌നത്തിൽ പോലും കരുതിയില്ല എന്നതാണ് വാസ്‌തവം. കാരണം 23കാരനായ ജുറൽ ആഭ്യന്തര, ഫസ്‌റ്റ് ക്ലാസ് ക്രിക്കറ്റിൽ കാര്യമായ നേട്ടങ്ങൾ ഒന്നും അവകാശപ്പെടാനില്ലാത്ത താരങ്ങളിൽ ഒരാളാണ്. എന്നിട്ടും എങ്ങനെയാണു ബിസിസിഐ താരത്തെ പരിഗണിച്ചതെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ട്.
ഒരുപക്ഷേ ജുറലിനേക്കാൾ സീനിയർ താരമായിട്ടും, ആഭ്യന്തര ക്രിക്കറ്റിൽ കൂടുതൽ അനുഭവ സമ്പത്തും റൺസും ഉണ്ടായിട്ടും സഞ്ജു പുറത്തായത് ഈ തവണത്തെ പ്രകടനം വിലയിരുത്തി തന്നെയാണ്. ഇക്കുറി രഞ്ജി ട്രോഫിയിൽ കേരളത്തിന് വേണ്ടി ഇറങ്ങി സഞ്ജുവിന് പറയത്തക്ക വലിയ ഇന്നിംഗ്‌സുകൾ ഒന്നും കളിക്കാൻ കഴിഞ്ഞിരുന്നില്ല.
മാത്രമല്ല ഇന്ത്യൻ ടെസ്‌റ്റ് ടീം സെലക്ഷനിലെ അസ്ഥിരത മുതലെടുത്ത് വിക്കറ്റ് കീപ്പറായി കയറി പറ്റാനുള്ള സുവർണാവസരം താരം പാഴാക്കുകയായിരുന്നു.രഞ്ജി സീസണിൽ ഒന്നിലധികം അർധ സെഞ്ച്വറികൾ നേടിയെന്നതല്ലാതെ ഇക്കുറി സെലക്‌ടർമാരെ ആകർഷിക്കുന്ന തരത്തിലുള്ള ഇന്നിംഗ്‌സ് ഒന്നും തന്നെ സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നിട്ടില്ല.
മാത്രമല്ല, ക്യാപ്റ്റൻ കൂടിയായിരുന്ന സഞ്ജു മറ്റ് താരങ്ങൾക്ക് വേണ്ടി ബാറ്റിംഗ് ഓർഡറിൽ താഴേക്ക് ഇറങ്ങുകയും ചെയ്‌തു. ഇംഗ്ലണ്ട് പരമ്പര മുന്നിൽ നിൽക്കെ സഞ്ജു ഈ കാണിച്ച അശ്രദ്ധയാണ് ഒരുപക്ഷേ ധ്രുവ് ജുറലിന് ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ തുറന്നത്. ഫസ്‌റ്റ് ക്ലാസ് ക്രിക്കറ്റിൽ കേവലം 15 മത്സരങ്ങളില്‍ നിന്ന് 19 ഇന്നിംഗ്‌സുകള്‍ കളിച്ച ധ്രുവിന് 46.47 ശരാശരിയില്‍ 790 റണ്‍സ് മാത്രമെ ഇതുവരെ നേടാനായിട്ടുള്ളൂ എന്ന കാര്യം ഓർക്കണം.
സഞ്ജു ആവട്ടെ ഇതുവരെ നേടിയത് 62 മത്സരങ്ങളിൽ നിന്ന് 38.54 ശരാശരിയില്‍ 3623 റണ്‍സ് നേടിയിട്ടുള്ള സഞ്ജു സാംസണ്‍ സെലക്‌ടർമാരുടെ കണ്ണിൽപെടാതിരിക്കാനുള്ള കാരണം ഈ സീസണിലെ മോശം പ്രകടനം തന്നെയാണ്.
ഒപ്പം ധ്രുവ് ജുറലിന്റെ പ്രായവും താരത്തിന് അനുകൂല ഘടകമായിരുന്നു. ഭാവിയിലേക്കുള്ള താരം എന്ന നിലയിലാവും മാനേജ്‌മെന്റ് ജുറലിനെ കണ്ടത്. എന്തായാലും സഞ്ജു ഇക്കുറി നഷ്‌ടപ്പെടുത്തിയത് സുവർണാവസരങ്ങളിൽ ഒന്നാണ് എന്നത് സത്യമാണ്. ഇനി ഇതുപോലൊരു അവസരം ചിലപ്പോൾ ഒരിക്കലും കിട്ടിയെന്നും വരില്ല.












Click it and Unblock the Notifications