'ശുഭ്മാൻ ഗിൽ കൊടുങ്കാറ്റാവും, പാണ്ഡ്യ റെക്കോർഡുകൾ തകർത്തെറിയും...'; ഏഞ്ചലോ മാത്യൂസിന്റെ പ്രവചനം ഇങ്ങനെ...
ശ്രീലങ്കൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ഏഞ്ചലോ മാത്യൂസ്. ബാറ്റിങ്ങിലും ബൗളിങിലും ഒരുപോലെ തിളങ്ങുന്ന, ഒരു മാച്ച് വിന്നറായ മാത്യൂസിന്റെ കളി കണ്ടവർക്ക് ആർക്കും അദ്ദേഹത്തെ മറക്കാൻ കഴിയില്ല. ഇപ്പോഴിതാ ഇന്ത്യൻ യുവതാരങ്ങളായ ശുഭ്മാൻ ഗില്ലിനെയും ഹർദിക് പാണ്ഡ്യയെയും പ്രശംസ കൊണ്ട് മൂടുകയാണ് ഈ വെറ്ററൻ താരം.
വരും വർഷങ്ങളിൽ ശ്രദ്ധിക്കേണ്ട ബാറ്റർമാരിൽ ഒരാൾ ഗിൽ ആയിരിക്കുമെന്നും, ഓൾറൗണ്ടർ എന്ന നിലയിൽ പാണ്ഡ്യ വലിയ റെക്കോർഡുകൾ തകർക്കുമെന്നും മാത്യൂസ് പറയുന്നു. അടുത്തിടെ കഴിഞ്ഞ ഏകദിൻ ലോകകപ്പിൽ ശ്രീലങ്കയ്ക്ക് വേണ്ടി കളിച്ചെങ്കിലും അവരെ തകർച്ചയിൽ നിന്ന് കരകയറ്റാൻ മാത്യൂസിന് കഴിഞ്ഞിരുന്നില്ല. അബുദാബി ടി10 ലീഗിൽ നോർത്തേൺ വാരിയേഴ്‌സിന് വേണ്ടിയും താരം ഇപ്പോൾ കളിക്കുന്നുണ്ട്.

ഐപിഎല്ലിൽ കെകെആർ താരമായിരുന്ന മാത്യൂസ് പറയുന്നത് ഗിൽ ലോകത്തെ ഞെട്ടിക്കുമെന്നാണ്. നിലവിൽ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റനായി നിയമിതനായ ഗിൽ ഒരു കൊടുങ്കാറ്റായി ലോക ക്രിക്കറ്റിൽ ആഞ്ഞടിക്കുമെന്നാണ് മാത്യൂസ് പറയുന്നത്. ഇന്ത്യ മികച്ച ടീം ആണെന്നും, അതവർ ലോകകപ്പിൽ തെളിയിച്ചെന്നും ഇന്ത്യ.കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ മാത്യൂസ് ചൂണ്ടിക്കാട്ടി.
മാത്യൂസിന്റെ കളി രീതിയോട് ഏറെ സാമ്യമുള്ള താരമായ ഹർദിക് പാണ്ഡ്യയെ കുറിച്ചുള്ള അഭിപ്രായവും ശ്രീലങ്കൻ താരം പങ്കുവച്ചു. ഹർദിക് പാണ്ഡ്യ തന്റെ നിഴലിലല്ലെന്നും, നിലവിലെ ഫിറ്റ്നസ് തുടർന്നാൽ ഹർദിക് ഒരുപാട് റെക്കോർഡുകൾ തകർത്തെറിയുമെന്നും മാത്യൂസ് പറയുന്നു. വലിയ ടൂർണമെന്റുകളിൽ പാണ്ട്യയുടെ പ്രകടനം പ്രശംസനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇക്കുറി ഏകദിന ലോകകപ്പിൽ പാണ്ഡ്യയ്ക്ക് കൂടുതൽ മത്സരങ്ങൾ കളിക്കാൻ കഴിഞ്ഞിരുന്നില്ല. ബംഗ്ലാദേശിന് എതിരായ മത്സരത്തിൽ പരിക്കേറ്റ പാണ്ഡ്യ പിന്നീടുള്ള മത്സരങ്ങളിൽ നിന്ന് പുറത്തായിരുന്നു. പാണ്ഡ്യക്ക് പകരം ആദ്യ ഇലവനിലെത്തിയ മുഹമ്മദ് ഷമി ഇന്ത്യയുടെ ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനം കാഴ്‌ച വയ്ക്കുകയും ചെയ്‌തിരുന്നു.
ലോകകപ്പിൽ ശ്രീലങ്കയുടെ പ്രകടനം ഒട്ടും ആശാവഹമായിരുന്നില്ല. പഴയ ശ്രീലങ്കൻ ടീമിന്റെ നിലവാരത്തിൽ നിന്ന് ഏറെ താഴെയാണ് ദ്വീപ് രാഷ്ട്രമെന്ന് മത്സരഫലങ്ങൾ സൂചിപ്പിക്കുന്നു. ഒൻപത് മത്സരങ്ങളിൽ നിന്ന് കേവലം രണ്ട് ജയവുമായി ഒൻപതാം സ്ഥാനത്താണ് ശ്രീലങ്ക ഫിനിഷ് ചെയ്‌തത്. ടീമിന് സെമിയിൽ എത്താൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല, ബംഗ്ലാദേശ് ഉൾപ്പെടെയുള്ള ടീമുകൾക്ക് താഴെയാണ് പോയിന്റ് പട്ടികയിൽ ഇടം നേടിയതെന്നതും അവരുടെ തകർച്ച പൂർണമാക്കി.












Click it and Unblock the Notifications