കോഹ്‌ലിയും രോഹിതും സൂര്യകുമാറും ടീമിൽ വന്നതോടെ താളം തെറ്റി; രൂക്ഷ വിമർശനവുമായി ഇർഫാൻ പത്താൻ
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചതിന് പിന്നാലെ തുടങ്ങിയ വിവാദങ്ങൾ ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. സീനിയർ താരങ്ങളായ വിരാട് കോഹ്‍ലിയെയും രോഹിത് ശർമ്മയേയും തിരിച്ചു വിളിച്ചത് മുതൽ ചില താരങ്ങളെ ടീമിൽ ഉൾപ്പെടുത്താത്ത വിഷയം ഉൾപ്പെടെ ചൂണ്ടിക്കാട്ടി പല മുൻ താരങ്ങളും രംഗത്ത് വന്നിരുന്നു.
ഇപ്പോഴിതാ മുൻ ഇന്ത്യൻ സ്‌റ്റാർ ഓൾറൗണ്ടർ ഇർഫാൻ പത്താനും സമാനമായ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. സീനിയർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ്മ, സൂര്യകുമാർ യാദവ് എന്നിവരുടെ സാന്നിധ്യം ടീമിന് ഏത് രീതിയിൽ ദോഷം ചെയ്യുമെന്നാണ് ഇർഫാൻ പത്താൻ ഒരു വിശകലന പരിപാടിയിൽ സംസാരിക്കവേ തുറന്നു പറഞ്ഞത്.

ടീമിന്റെ സന്തുലിതാവസ്ഥ തകരുമെന്നും ഇവർ മൂന്ന് പേരും ഒരുമിച്ച് കളിച്ചാൽ ഒരു ബൗളിങ് സാധ്യത കൂടി ഇല്ലാതാവുമെന്നും ഇർഫാൻ പത്താൻ പറയുന്നു. ഈ ത്രയത്തെ ഉൾപ്പെടുത്തിയ സ്ഥിതിക്ക് കൂടുതൽ മെച്ചപ്പെട്ട ബൗളിങ് ഓപ്‌ഷനുകൾ കൂടി കൊണ്ട് വരേണ്ടത് അനിവാര്യമായിരുന്നു എന്ന് പറഞ്ഞ പത്താൻ ഇപ്പോൾ ടീം വൈകല്യമുള്ളതായി മാറിയെന്നും പറഞ്ഞു.
സ്റ്റാർ സ്‌പോർട്‌സിലെ ഒരു ചാറ്റ് ഷോയിൽ സംസാരിക്കവേ, യശസ്വി ജയ്‌സ്വാളിനെ ടീമിൽ ഉൾപ്പെടുത്തിയതിനെ പത്താൻ പിന്തുണക്കുകയും ചെയ്‌തിരുന്നു. താരത്തെ ബാറ്റിംഗിന് മാത്രമല്ല, ആവശ്യമെങ്കിൽ ഒന്നോ രണ്ടോ ഓവർ ബൗൾ ചെയ്യാൻ അദ്ദേഹത്തിന് കഴിയുമെന്നതിനാൽ ജയ്‌സ്വാൾ മുതൽക്കൂട്ടാകും എന്നാണ് പത്താൻ പറഞ്ഞത്.
'ഹർദിക് പാണ്ഡ്യക്ക് പന്തെറിയാൻ കൂടുതൽ അവസരം ലഭിച്ചാൽ ബൗളിങ് വിഷയം ഒരുപരിധി വരെ പരിഹരിക്കാം. നമ്മുടെ ബാറ്റർമാർ വിരാട്, രോഹിത്, സൂര്യകുമാറിനെ പോലെയുള്ളവർക്ക് ബൗൾ ചെയ്യാൻ കഴിയില്ല, ഇത് ടീമിനെ വൈകല്യമുള്ളതാക്കുന്നു. ഇതിൽ ഏതെങ്കിലും ഒരു താരം പന്തെറിയുമായിരുന്നെങ്കിൽ ടീമിന് വലിയ രീതിയിൽ ഗുണകരമായേനെ' ഇർഫാൻ പത്താൻ പറയുന്നു.
നമ്മൾ എപ്പോഴും ഓസ്‌ട്രേലിയയെക്കുറിച്ചാണ് സംസാരിക്കാറുള്ളത്, എന്നാൽ ഇംഗ്ലണ്ടിന് പോലും അവരുടെ മികച്ച ഏഴ് താരങ്ങളിൽ ധാരാളം ഓൾറൗണ്ടർമാർ ഉണ്ട്, മൊയിൻ അലി, ലിയാം ലിവിംഗ്‌സ്റ്റൺ, വിൽ ജാക്ക്‌സ് എന്നിവരെ പോലെയുള്ളവർ. കൂടുതൽ ബൗളിംഗ് ഓപ്ഷനുകൾ ഉണ്ടായിരിക്കുന്നതാണ് ടീമിന് നല്ലത്. ഈ രീതി കണക്കിലെടുക്കുമ്പോൾ ഇന്ത്യയ്ക്ക് കുറവുകളുണ്ട്' അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും സീനിയർ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയതിന് എതിരെ രംഗത്ത് വന്നിരുന്നു. രോഹിതും വിരാടും മുൻപ് പലതവണ അവസരം നൽകിയിട്ടും ഒന്നും തെളിയിച്ചില്ലെന്നായിരുന്നു മഞ്ജരേക്കറുടെ വിമർശനം. കൂടാതെ ഇത്തവണ അതിൽ മാറ്റമുണ്ടാവട്ടെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.












Click it and Unblock the Notifications