കാനഡയില്‍ നിന്നും ഇന്ത്യക്കാർക്ക് കിട്ടിയത് 'എട്ടിന്റെ പണി": വിസ നിഷേധിക്കപ്പെട്ടത് 42 ശതമാനം പേർക്ക്
ഇന്ത്യന്‍ വിദ്യാർത്ഥികളുടെ വിദേശ കുടിയേറ്റ മോഹങ്ങളുടെ പ്രധാനപ്പെട്ടപ്പെട്ട കേന്ദ്രമായി കാനഡ മാറിയിരിക്കെയാണ് അപ്രതീക്ഷിത സംഭവ വികാസങ്ങളിലൂടെ സാഹചര്യങ്ങളെല്ലാം മാറിയത്. കുടിയേറ്റ ജനസംഖ്യയുടെ വർധനവ് കാരണം രാജ്യത്ത് പാർപ്പിട പ്രതിസന്ധി രൂക്ഷമായി വരികയായിരുന്നു. ഇതിന് ഇടയിലാണ് ഇന്ത്യയും - കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നത്.
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്ത്യയാണെന്നുള്ള കാനഡയുടെ ആരോപണമാണ് നയതന്ത്ര തർക്കത്തിലേക്ക് നയിച്ചത്. ഇത് കാനഡയുടെ ഇന്ത്യയുടെ നയതന്ത്ര പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുകയും ബാംഗ്ലൂർ ഉള്‍പ്പെടേയുള്ള വിവിധ നഗരങ്ങളിലെ ഓഫീസുകള്‍ അടച്ച് പൂട്ടുന്നതിലേക്കും ഉദ്യോഗസ്ഥരെ തിരിച്ച് വിളിക്കുന്നതിലേക്കും നയിച്ചു.

നയതന്ത്ര ബന്ധത്തിലുണ്ടായ ഈ ഉലച്ചില്‍ ഇന്ത്യയില്‍ നിന്നുള്ള വിദ്യാർത്ഥികളുടെ വിസ അപേക്ഷയില്‍ കാര്യമായ ഇടിവാണ് വരുത്തിയിരിക്കുന്നത്. കാനഡ ഇമിഗ്രേഷന്‍ മന്ത്രാലയത്തില്‍ നിന്നുള്ള കണക്കുകള്‍പ്രകാരം 2022 ഒക്ടോബർ-ഡിസംബർ കാലയളവിനെ അപേക്ഷിച്ച് 2023-ൻ്റെ അവസാന പാദത്തിൽ കാനഡയില്‍ അനുവദിക്കപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി പെർമിറ്റ് അപേക്ഷകളുടെ എണ്ണത്തിൽ ൽ 42 ശതമാനത്തിൻ്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഇടിവാണ് ഇത്.
2023 ഒക്ടോബർ-ഡിസംബർ കാലയളവിൽ, കാനഡ ഇന്ത്യൻ വിദ്യാർത്ഥികളുടെ 69203 പെർമിറ്റ് അപേക്ഷകൾ മാത്രമാണ് പരിഗണിച്ചത്. 2022 ലെ ഇതേ കാലയളവിൽ 1.19 ലക്ഷം അപേക്ഷകള്‍ പരിഗണിച്ചിരുന്നുവെന്നതാണ് ശ്രദ്ധേയം. കൂടാതെ, ഇന്ത്യൻ വിദ്യാർത്ഥികൾക്കായി കനേഡിയൻ അധികാരികൾ അനുവദിച്ച പെർമിറ്റുകളുടെ എണ്ണം 2022-ൽ 363,000-ൽ നിന്ന് 2023-ൽ 307,000 ആയി കുറഞ്ഞു. ഇത് വർഷത്തിലെ ആകെ കണക്കില്‍ 15 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി.
കാനഡ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഏറ്റവും കുറഞ്ഞത് ആറ് മാസമെങ്കിലും നീണ്ടുനിൽക്കുന്ന പ്രോഗ്രാമുകൾക്കാണ് സ്റ്റഡി പെർമിറ്റുകൾ നൽകുന്നത്. ഭൂരിഭാഗം പെർമിറ്റുകളും കോളേജുകളിലും സർവ്വകലാശാലകളിലും എൻറോൾ ചെയ്ത വിദ്യാർത്ഥികളുടേതായിരിക്കും. ഇന്ത്യാക്കാരുടെ വിസകളുടെ കാര്യത്തില്‍ ഇത്തരത്തില്‍ വന്‍തോതില്‍ ഇടിവ് വന്നുകൊണ്ടിരിക്കേയാണ് വിദേശ വിദ്യാർത്ഥികള്‍ക്ക് രണ്ട് വർഷത്തെ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനവും വരുന്നത്.
2024-ൽ കാനഡ സർക്കാർ ആകെ 3,60,000 അണ്ടർ ഗ്രാജുവേറ്റ് സ്റ്റഡി പെർമിറ്റുകൾക്ക് അംഗീകാരം നൽകാനാണ് ലക്ഷ്യമിടുന്നത്. അതായത് 2023 ലെ വിസകളുടെ എണ്ണത്തില്‍ നിന്നും 35 ശതമാനത്തില്‍ കുറവാണ്. കനേഡിയൻ ഫെഡറൽ ഗവൺമെൻ്റിൻ്റെ ഈ തീരുമാനം ഇന്ത്യൻ വിദ്യാർത്ഥികളിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കാനഡയിലെ ഏറ്റവും വലിയ അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ സംഘമാണ് ഇന്ത്യക്കാർ, 2022 ൽ 41 ശതമാനത്തിലധികം വിദ്യാർത്ഥി വിസകള്‍ നേടിയത് ഇന്ത്യക്കാരായിരുന്നു.












Click it and Unblock the Notifications