കാനഡയുടെ തീരുമാനം തിരിച്ചടിക്കുന്നു: ചിലവ് വർധിക്കും, രക്ഷയില്ലാതെ പ്രവിശ്യകളും സർവ്വകലാശാലകളും
വിദേശ വിദ്യാർത്ഥികള്‍ക്ക് രണ്ട് വർഷത്തേക്ക് ഏർപ്പെടുത്തിയ നിയന്ത്രണം കാനഡയിലെ പല പ്രവിശ്യകള്‍ക്കും തിരിച്ചടിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് ഒൻ്റാറിയോയെയും ബ്രിട്ടീഷ് കൊളംബിയയെയും (ബിസി) വലിയ രീതിയില്‍ ബാധിച്ചേക്കാമെന്നാണ് റോയൽ ബാങ്ക് ഓഫ് കാനഡയിലെ ഒരു സാമ്പത്തിക വിദഗ്ധന്‍ വ്യക്തമാക്കുന്നത്.
"പ്രവിശ്യയിലെ ജനസംഖ്യയെ അടിസ്ഥാനമാക്കി ഫെഡറൽ ഗവൺമെൻ്റ് ദേശീയ പരിധി അനുവദിച്ചിരിക്കുന്നതിനാൽ, അന്താരാഷ്‌ട്ര വിദ്യാർത്ഥി പ്രവേശനം (യഥാക്രമം കനേഡിയൻ ജനസംഖ്യയുടെ 53% ഉം 19% ഉം) കനേഡിയൻ ജനസംഖ്യയുടെ വിഹിതത്തേക്കാൾ കൂടുതലുള്ള ഒൻ്റാറിയോയിലും ബിസിയിലുമാണ് ഏറ്റവും കൂടുതൽ പരിമിതപ്പെടുത്തുന്നത് (39%, 14%)." സാമ്പത്തിക വിദഗ്ധനായ റേച്ചൽ ബറ്റാഗ്ലിയയുടെ കുറിപ്പിൽ പറയുന്നു.

അടുത്തിടെയാണ് പുതിയ നിർദേശത്തിലൂടെ കാനഡ അന്തർദ്ദേശീയ വിദ്യാർത്ഥി പെർമിറ്റുകളുടെ എണ്ണം ഏകദേശം 360,000 ആയി പരിമിതപ്പെടുത്തിയിത്. ഇത് 2023 ലെ കണക്കില്‍ നിന്നും 35% കുറവാണ്. ഓരോ പ്രവിശ്യയ്ക്കും ജനസംഖ്യ അടിസ്ഥാനമാക്കി നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെൻ്റ് വ്യക്തമാക്കിയത്. പ്രവിശ്യകൾ അവരുടെ പഠനസ്ഥാപനങ്ങള്‍ക്കിടയില്‍ വേണം നിയന്ത്രണം ഏർപ്പെടുത്താന്‍.
ടൊറൻ്റോ യൂണിവേഴ്സിറ്റി, ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്സിറ്റി, വാന്‍കൂവർ, ടൊറൻ്റോ പോലുള്ള മെട്രോപൊളിറ്റൻ നഗരങ്ങൾ എന്നിവ കാരണം ഇന്ത്യൻ വിദ്യാർത്ഥികൾ ഏറ്റവും കൂടുതല്‍ എത്തുന്നത് ഒൻ്റാറിയോയിലും ബിസിയിലുമാണെന്നാണ് എജ്യുക്കേഷൻ ഫൗണ്ടേഷൻ്റെ സ്ഥാപകനായ കരൺ ഗുപ്ത വ്യക്തമാക്കുന്നത്.
"പ്രശസ്ത കനേഡിയൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി തിരയുന്ന ഇന്ത്യൻ, മറ്റ് അന്തർദ്ദേശീയ വിദ്യാർത്ഥികൾ പ്രധാനമായും ഈ സർവ്വകലാശാലകളിലേക്ക് ആകർഷിക്കപ്പെടുന്നു. അതിനാൽ തന്നെ സ്വാഭാവികമായും ഈ സർവകലാശാലകൾക്ക് ഏറ്റവും കൂടുതൽ അപേക്ഷകരെ ലഭിക്കുന്നു," ഗുപ്ത കൂട്ടിച്ചേർത്തു.
ഒൻ്റാറിയോയിലും ബിസിയിലും വിദ്യാർത്ഥികൾക്ക് ബന്ധുക്കളും സുഹൃത്തുക്കളുമായി ധാരാളം സ്വന്തം രാജ്യക്കാർ ഉണ്ടാകും. പഠനത്തിന് എത്താനായി ഈ ബന്ധങ്ങളെ ആശ്രയിക്കുന്നുണ്ടെന്നും ഈ പ്രദേശങ്ങൾ കൂടുതൽ വികസിതവും സമ്പന്നവുമാണെന്നും യോർക്ക് യൂണിവേഴ്‌സിറ്റിയിലെ അക്കൗണ്ടൻസി ബിരുദാനന്തര ഡിപ്ലോമ വിദ്യാർത്ഥി മുഹമ്മദ് നിഷാന്തും ചൂണ്ടിക്കാട്ടുന്നു. താരതമ്യേന ചിലവ് കുറഞ്ഞ നിരവധി കോളേജുകളും സർവ്വകലാശാലകളും ഈ രണ്ട് സ്ഥലങ്ങളിലും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയന്ത്രണം നയം 2025-നപ്പുറവും നീട്ടുകയാണെങ്കിൽ, രാജ്യത്തിന് അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ കുറവുണ്ടാകും.വിസ പരിധിയുടെ ഫലമായി ഒൻ്റാറിയോയിലെയും ബിസിയിലെയും സർവ്വകലാശാലകളിലേക്ക് പ്രവേശനം ബുദ്ധിമുട്ടാക്കുമെന്ന് മാത്രമല്ല, ലഭിച്ചുകൊണ്ടിരുന്ന വരുമാനം കുറഞ്ഞ സാഹചര്യത്തില്‍ ഫീസ് വർധനവ് എന്ന ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.
അതേസമയം, അന്താരാഷ്‌ട്ര വിസ നിയന്ത്രണങ്ങളില്‍ നിന്ന് ചില വിദ്യാലയങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനപ്പെട്ട ഒരു പ്രവിശ്യ തന്നെ കാനഡയില്‍ രംഗത്ത് വന്നിട്ടുണ്ട്. ട്രക്കിംഗ്, ഹെൽത്ത് കെയർ തുടങ്ങിയ പ്രധാന ജോലികൾക്കായി ആളുകളെ പരിശീലിപ്പിക്കുന്ന സ്‌കൂളുകളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ബ്രിട്ടീഷ് കൊളംബിയ കനേഡിയൻ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications