ഓണത്തിന് ഒരുലക്ഷം തൊഴിൽ: രണ്ട് ദിവസം മുന്‍പെ ലക്ഷ്യം കണ്ടു; അവസരം ഇനിയുമുണ്ട്..
വിജ്ഞാന കേരളം പദ്ധതിയിലൂടെ മുന്നോട്ട് വെച്ച 'ഓണത്തിന് ഒരുലക്ഷം തൊഴിൽ' ലക്ഷ്യം രണ്ട് ദിവസങ്ങള്‍ക്ക് മുന്നേ പൂർത്തീകരിച്ചതായി തോമസ് ഐസക്. ഓണം കഴിഞ്ഞ് ബാക്കിയുള്ളവർക്കു വേണ്ടിയുള്ള തൊഴിൽമേളകളും നിയമനങ്ങളും നടക്കുമെന്നും അദ്ദേഹം അറിയിക്കുന്നു.
സെപ്തംബർ അവസാനിക്കും മുമ്പ് ഒരുലക്ഷം പേർക്ക് നിയമനം നൽകിക്കഴിഞ്ഞിരിക്കും. അത് ആഘോഷിക്കാൻവേണ്ടി മാത്രമല്ല, അടുത്ത ഒരുലക്ഷം തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനുള്ള കർമ്മപരിപാടി പ്രഖ്യാപിക്കാനും മുഖ്യമന്ത്രിയുടെ സൗകര്യവുംകൂടി കണക്കിലെടുത്ത് സെപ്തംബർ അവസാനം തിരുവനന്തപുരത്ത് മഹാസംഗമം സംഘടിപ്പിക്കാൻ പോവുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

പൂരാടത്തിന് കാലത്ത് മന്ത്രി എം.ബി. രാജേഷിന്റെ ഫോൺ. "ഓണത്തിന് ഒരുലക്ഷം തൊഴിൽ നമ്മൾ രണ്ട് ദിവസം മുമ്പ് കൈവരിച്ചു". ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം മൊത്തം 1,00,081 തൊഴിലവസരങ്ങൾ സമാഹരിച്ചു. ഓരോ ജില്ലയ്ക്കും ക്വാട്ട നിശ്ചയിച്ചിരുന്നു. പത്തനംതിട്ട, വയനാട്, കാസർഗോഡ് ജില്ലകൾക്ക് 5000 വീതമായിരുന്നു. പത്തനംതിട്ട 8049 തൊഴിലവസരങ്ങൾ കണ്ടെത്തി.
അതിൽ 5085 പേർക്ക് തൊഴിലും കൊടുത്തു. കോട്ടയത്തിന് 10,000 ആയിരുന്നു ക്വാട്ട. 11,194 തൊഴിലവസരങ്ങൾ കണ്ടെത്തി. 5,491 പേർക്ക് തൊഴിൽ കൊടുത്തു. എറണാകുളത്തിന് 15,000 ആയിരുന്നു ക്വാട്ട. 15,133 തൊഴിലുകൾ കണ്ടെത്തി. 4,986 പേർക്ക് നിയമനവും കൊടുത്തു. മൊത്തം 27,687 പേർക്ക് തൊഴിലുകളിൽ നിയമനം സംസ്ഥാനത്ത് കൊടുത്തു കഴിഞ്ഞു. (തൊഴിലുകൾ സംബന്ധിച്ച പൂർണ്ണവിവരം കമൻ്റിൽ).
ഇനി ഓണം കഴിഞ്ഞായിരിക്കും ബാക്കിയുള്ളവർക്കു വേണ്ടിയുള്ള തൊഴിൽമേളകളും നിയമനങ്ങളും. സെപ്തംബർ അവസാനിക്കും മുമ്പ് ഒരുലക്ഷം പേർക്ക് നിയമനം നൽകിക്കഴിഞ്ഞിരിക്കും. അത് ആഘോഷിക്കാൻവേണ്ടി മാത്രമല്ല, അടുത്ത ഒരുലക്ഷം തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനുള്ള കർമ്മപരിപാടി പ്രഖ്യാപിക്കാനും മുഖ്യമന്ത്രിയുടെ സൗകര്യവുംകൂടി കണക്കിലെടുത്ത് സെപ്തംബർ അവസാനം തിരുവനന്തപുരത്ത് മഹാസംഗമം സംഘടിപ്പിക്കാൻ പോവുകയാണ്.
ഒന്നാംഘട്ടത്തിൽ പ്രാദേശിക സംരംഭങ്ങളിലെ തൊഴിലവസരങ്ങൾ സമാഹരിക്കുക എന്നതായിരുന്നു. ഇത് ഇനിയും തുടരും. എല്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും സി.ഡി.എസ് കേന്ദ്രങ്ങളിലുള്ള കുടുംബശ്രീ / വിജ്ഞാന കേന്ദ്രം തൊഴിൽ കേന്ദ്രവുമായി ബന്ധപ്പെട്ടാൽ ആവശ്യമായ പരിശീലനം നൽകി തൊഴിലെടുക്കാൻ സ്ത്രീകളെ ലഭ്യമാക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട് കൂടുതൽ കൂടുതൽ തൊഴിൽ സംരംഭകർ ഇനി ഇങ്ങോട്ടു ബന്ധപ്പെടുമെന്നാണ് കരുതുന്നത്.
എന്നാൽ രണ്ടാംഘട്ടത്തിൽ കുടുംബശ്രീ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്. കിടപ്പുരോഗികളുള്ള ഏതു വീട്ടിൽ വേണമെങ്കിലും കെയർഗീവേഴ്സിനെ ലഭ്യമാക്കും. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും മൾട്ടി സ്കിൽ ടാസ്ക് ടീമുകൾ സേവനസന്നദ്ധരാകും. ഹോം ഷോപ്പികൾ ആരംഭിക്കും. ഊരാലുങ്കലിന്റെ പരിശീലനത്തിൽ വനിതാ ലേബർ കോൺട്രാക്ട് സംഘങ്ങൾക്കു തുടക്കംകുറിക്കും. ഇങ്ങനെ ഒട്ടേറെ പുതിയ മുൻകൈകൾ ഉണ്ടാകും. കുടുംബശ്രീ സ്റ്റേറ്റ് മിഷനിൽ ഇവ സംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണ്.
ലക്ഷ്യം വളരെ വ്യക്തം. ഏതാനും വർഷങ്ങൾകൊണ്ട് കേരളത്തിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50 ശതമാനമായി ഉയർത്തണം. ഈ ലക്ഷ്യം സംബന്ധിച്ച് കേരളത്തിലെ മുഴുവൻ വനിതാ സംഘടനകളോടും സ്ത്രീ പഠന വിദഗ്ദരോടും സംവദിക്കുന്നതിനും തിരുവനന്തപുരത്തെ കൂടിച്ചേരൽ വേദിയാകും.












Click it and Unblock the Notifications