പ്രവാസികള്‍ക്ക് മടങ്ങേണ്ടി വരുമോ? സൗദി അറേബ്യ നയം മാറ്റുന്നു, കോടികള്‍ ഇറക്കി: ജോലികള്‍ കുറയും
സ്വദേശിവത്കരണം ഉള്‍പ്പെടേയുള്ള ഭീഷണികള്‍ ഉയർന്ന് വന്നിരുന്നെങ്കിലും ലക്ഷക്കണക്കിന് മലയാളികള്‍ ഇന്നും ജോലി ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ. സ്വദേശിവത്കരണ സമയത്ത് ഇടക്കാലത്ത് പലർക്കും ജോലി നഷ്ടമായെങ്കിലും പുതിയ സാധ്യതകള്‍ തേടിയുള്ള യാത്രകള്‍ ഇന്നും ശക്തമാണ്. ഉയർന്ന യോഗ്യതയുള്ള പ്രൊഫഷണലുകളേയാണ് സൗദി അടുത്തകാലത്തായി പ്രധാനമായും തേടുന്നത്. എന്നാല്‍ ഇത്തരം തൊഴില്‍ മേഖലകളില്‍ പ്രവർത്തിക്കുന്ന വിദേശികളെ സംബന്ധിച്ച് അല്‍പം ആശങ്കയ്ക്ക് ഇടയാക്കുന്ന വാർത്തകളാണ് ഇപ്പോള്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും വരുന്നത്.
പല രാഷ്ട്രങ്ങളിലും പതിനായിരക്കണക്കിന് പ്രൊഫഷണലുകളുടെ ജോലി കളഞ്ഞ എഐ സാങ്കേതിക വിദ്യ തന്നെയാണ് ഇവിടേയും വില്ലന്‍. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സാങ്കേതിക വിദ്യകളിൽ വൻതോതിലുള്ള നിക്ഷേപമാണ് സൗദി അറേബ്യ അടുത്ത കാലത്തായി നടത്തിയിരിക്കുന്നത്. ഇതില്‍ തന്നെ ഭാവിയിലെ ഹൈ-ടെക് ജോലികൾക്കായി വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിന് വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപത്തിന് രാജ്യം വലിയ പ്രധാന്യം കൊടുക്കുന്നു.

എഐയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി, ആരോഗ്യം, ഗതാഗതം, വിദ്യാഭ്യാസം, സ്മാർട്ട് സിറ്റികൾ തുടങ്ങിയ മേഖലകളിൽ വലിയ പരിവർത്തനം കൊണ്ടുവരികയാണ് സൗദിയുടെ ലക്ഷ്യം. അതായത് ഭാവിയില്‍ ഈ രംഗത്തെ ജോലികളില്‍ വലിയൊരു വിഭാഗവും എഐ അധിഷ്ഠിത സാങ്കേതിക വിദ്യകളിലേക്ക് മാറും. എഐ പ്രവാസികളുടെ മാത്രം അല്ല സ്വന്തം പൌരന്മാരുടേയും ജോലി കളയുമെങ്കിലും ഏറ്റവും ആദ്യം തെറിക്കുന്ന ജോലി വിദേശികളുടേതായിരിക്കും.
സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (SDAIA), വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുടെ നേതൃത്വത്തില്‍ 2030-ഓടെ സ്വന്തം നാട്ടുകാരായ 20000 എഐ വിദഗ്ധരെ വാർത്തെടുക്കുകയെന്നതാണ് ലക്ഷ്യം. എണ്ണയിൽ നിന്ന് സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കുക, നവീന സാങ്കേതിക വിദ്യകൾ പ്രോത്സാഹിപ്പിക്കുക, യുവാക്കളെ പുതുതലമുറ ജോലികള്‍ക്കായി സജ്ജീകരിക്കുകയെന്ന വിഷൻ 2030 പദ്ധതിയുടെ ഭാഗമായിട്ട് കൂടിയാണ് ഈ പ്രവർത്തനങ്ങള്‍.എഐ സാങ്കേതിക വിദ്യയില്‍ നിന്നും 2030-ഓടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലേക്ക് 135.2 ബില്യൺ വരുമാനമെന്ന സ്വപ്നവും സൗദിക്കുണ്ട്.
2023-ൽ ആരംഭിച്ച "ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹവർ" പദ്ധതി പ്രകരം 300000-ലധികം ഹൈസ്കൂൾ വിദ്യാർത്ഥികളെ എഐ, ലാർജ് ലാംഗ്വേജ് മോഡലുകൾ (LLMs) എന്നിവയെ കുറിച്ച് പഠിപ്പിക്കുന്നു. കിംഗ് അബ്ദുൽ അസീസ് ആൻഡ് ഹിസ് കമ്പാനിയൻസ് ഫൗണ്ടേഷൻ ഫോർ ഗിഫ്റ്റഡ്നെസ് ആൻഡ് ക്രിയേറ്റിവിറ്റിയാണ് ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക വിദ്യയും ഒരുക്കുന്നത്.
രാജ്യത്തെ യൂണിവേഴ്സിറ്റികളും എഐയെ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി കഴിഞ്ഞു. കിംഗ് അബ്ദുല്ല യൂണിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി (KAUST), മെഷീൻ ലേണിംഗ്, കമ്പ്യൂട്ടർ വിഷൻ, നാച്ഛുറൽ ലാംഗ്വേജ് പ്രോസസ്സിംഗ്, റോബോട്ടിക്സ് എന്നിവയിൽ ഗവേഷണ പരിപാടികൾ നടത്തുന്നു. യൂണിവേഴ്സിറ്റിയുടെ സ്വന്തം സൂപ്പർകമ്പ്യൂട്ടറും, പ്രൊഫസർ ജർഗൻ ഷ്മിഡ്ഹുബർ, ബെർണാർഡ് ഘാനെം തുടങ്ങിയ പ്രമുഖ എഐ ഗവേഷകരുടെ സാന്നിധ്യവും സൗദി ഈ പദ്ധതികള്‍ക്ക് കൊടുക്കുന്ന പ്രാധാന്യത്തെ എടുത്ത് കാണിക്കുന്നതാണ്.
ഈ വർഷം തന്നെ കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ അടക്കമുള്ള പ്രമുഖ ആശുപത്രികളില്‍ എഐ സാങ്കേതിക വിദ്യയില്‍ പ്രവർത്തിക്കുന്ന ഡയഗ്നോസ്റ്റിക് യൂണിറ്റുകള്‍ വ്യാപകമാകും. യു എ ഇ യിൽ സ്ഥിതി ചെയ്യുന്ന എഐ ഗവേഷണത്തിന്റെ ആഗോള കേന്ദ്രമായ മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസും സൗദിയുടെ ആരോഗ്യ മേഖലയില്‍ പരീക്ഷണങ്ങള്‍ക്ക് സംഭാവന ചെയ്യുന്നുണ്ട്.
ആരോഗ്യ മേഖലയ്ക്ക് പുറമെ മറ്റ് മേഖലകളിലും എഐ സാന്നിധ്യം രാജ്യം കൂടുതല്‍ ശക്തമാക്കി കൊണ്ടിരിക്കുകയാണ്. ഇത് കൂടുതല്‍ ആളുകളുടെ ജോലി നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നത് യാഥാർത്ഥ്യമാണെങ്കിലും എഐ മേഖലയില്‍ പുതിയ അവസരങ്ങള്‍ തുറക്കുമെന്നത് മാത്രമാണ് നേരിയ ആശ്വാസം.












Click it and Unblock the Notifications