'കഴിഞ്ഞത് 20 പേർക്കൊപ്പം ഒരു മുറിയിൽ',കാനഡയിൽ മാത്രമല്ല യുകെയിലും ദുരിതം, തുറന്ന് പറഞ്ഞ് വിദ്യാർത്ഥികൾ
ബംഗ്ലാദേശില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് നിയമ ബിരുദം പഠനത്തിനെത്തിയതാണ് നസ്മുഷ് ഷഹാദത്ത് . സർവ്വകലാശാല നൽകുന്ന താമസ സൗകര്യം വളരെ ഏറെ ചെലവേറിയതായതിനാൽ മറ്റ് താമസ സ്ഥലങ്ങൾ തനിക്ക് തിരയേണ്ടി വന്നു, ഒടുക്കം ഞാൻ എത്തിപ്പോട്ടത് 20 പേർ ഒരുമിച്ച് കഴിയുന്ന മുറിയിലാണ്. രണ്ട് മാസത്തോളം എനിക്ക് വീട്ടിലേക്ക് വീഡിയോ കോൾ വിളിക്കാൻ പോലും സാധിച്ചിരുന്നില്ല',ഷഹാദത്ത് പറയുന്നു. ഷഹാദത്ത് മാത്രമല്ല ലക്ഷക്കണക്കിന് രൂപ വായ്പയെടുത്ത് യുകെയിൽ ഉപരിപഠനത്തിന് പോകുന്ന പലരും സമാനമായ ജീവിത സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്.
യുകെയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് സമീപ വർഷങ്ങളിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് വലിയ പ്രോത്സാഹനങ്ങൾ ഉണ്ടായിട്ടുണ്ട്.2015/16 അധ്യയന വർഷത്തിൽ ലണ്ടനിൽ 113,015 വിദേശ വിദ്യാർത്ഥികളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ 2020-21 ആയപ്പോഴേക്കും ഇത് 59% വർദ്ധിച്ച് 179,425 ആയതായി ഹയർ എജ്യുക്കേഷൻ സ്റ്റാറ്റിസ്റ്റിക്സ് ഏജൻസി (HESA) റിപ്പോർട്ടിൽ പറയുന്നു.ഇപ്പോൾ, ലണ്ടനിലെ ചില സ്ഥാപനങ്ങൾക്ക് യുകെയിലേതിനേക്കാൾ കൂടുതൽ വിദേശ വിദ്യാർത്ഥികളുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിൽ നിന്നുള്ള രാഷവ് കൗശിക്കും ഈ വർഷം നിയമം പഠിക്കാൻ യുകെയിൽ എത്തിയതാണ്. വാടക വീട്ടിൽ സുഹൃത്തിനൊപ്പമാണ് രാഷവ് കഴിയുന്നത്. എന്നാൽ ഈ താമസ സൗകര്യം തരപ്പെടുത്താൻ തന്നെ 16,000 പൗണ്ട് അതായത് 16 ലക്ഷത്തോളം രൂപ ഇവർക്ക് ചെലവാക്കേണ്ടി വന്നു. കൂടുതൽ വിദേശ വിദ്യാർത്ഥികളെ യുകെ സർവ്വകലാശാലകൾ സ്വാഗതം ചെയ്യുമ്പോൾ അതിന് അനുസൃതമായി ചെലവ് കുറഞ്ഞ താമസ സൗകര്യവും വാഗ്ദാനം ചെയ്യണമെന്നതാണ് വിദ്യാർത്ഥികളുടെ ആവശ്യം.
പലപ്പോഴും ഉയർന്ന വാടക കൊടുത്ത് താമസിക്കാൻ നിർബന്ധിതരാവാറുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു. കാരണം യുകെ പോലൊരു വിദേശ രാജ്യത്ത് എത്രകാലം താമസ സൗകര്യം ഇല്ലാതെ ജീവിക്കുമെന്നാണ് ഇവർ ചോദുക്കുന്നത്. അതേസമയം അന്താരാഷ്ട്ര വിദ്യാർത്ഥികൾ മാത്രമല്ല യുകെയിൽ നിന്നുള്ള വിദ്യാർത്ഥികളും താമസ സൗകര്യം കണ്ടെത്താനാകാതെ പ്രതിസന്ധി നേരിടുന്നുണ്ട്.
ഒരു വീട്ടിൽ ഒരു മുറി വാടകയ്‌ക്കെടുക്കുന്നതിനേക്കാൾ 35 % കൂടുതൽ ചെലവേറിയതാണ് സര്‍വ്വകലാശാല മുന്നോട്ട് വയ്ക്കുന്ന താമസ സൗകര്യങ്ങളെന്ന് വിദ്യാര്‍ത്ഥികളുടെ താമസസൗകര്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുനിപോള്‍ (the home of student housing) എന്ന ചാരിറ്റിയുടെ സിഇഒ മാര്‍ട്ടിന്‍ ബ്ലേക്കി പറയുന്നു. 'പലരും ആദ്യം താത്കാലിക താമസ സൗകര്യങ്ങളെ ആശ്രയിക്കും. പണം ഉണ്ടാകുമ്പോൾ നല്ലൊരg താമസ സ്ഥലത്തേക്ക് മാറാമെന്ന് കരുതും. എന്നാൽ അപ്പോഴേക്കും കൈയ്യിലെ പണമൊക്കെ ചെലവായി പോകും. ഇത് മൂലം പലരും ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്ന സാഹചര്യം വരും. അങ്ങനെ സ്വപ്നങ്ങൾ എല്ലാം തകർന്ന് നാടുകളിലേക്ക് മടങ്ങാൻ അവർ നിർബന്ധിതരാകും', അദ്ദേഹം പറഞ്ഞു.
അതേസമയം യുകെയിലെ ഭവന വിപണിയിലെ നിലവിലെ സമ്മർദ്ദങ്ങൾ സമൂഹത്തിൽ ഉടനീളം ഉണ്ടെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടുന്നുണ്ടെന്നുമാണ് സർവ്വകലാശാലകൾ പറയുന്നത്. അതേസമയം വിദ്യാർത്ഥികൾ ഇവിടേക്ക് വരുന്നതിന് മുൻപ് തന്നെ താമസസൗകര്യം കണ്ടെത്തണമെന്നും സർവ്വകലാശാലകൾ നിർദ്ദേശിക്കുന്നു.












Click it and Unblock the Notifications