കേരളത്തിന് അകത്തും പുറത്തും വീടുകൾ, കണക്കില്ലാത്ത സ്വത്ത്, കോടികളുടെ കാറുകൾ, ഇത് ലാലേട്ടന്റെ 'സിംപിൾ ലൈഫ്'
നാല് ദശാബ്ദക്കാലമായി ഒരു സിനിമാ വ്യവസായത്തെ നയിക്കുന്ന നായകന്‍, മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ എല്‍. താഴ്ചകളും അതിലേറെ ഉയര്‍ച്ചകളും കണ്ട സംഭവബഹുലമായ കരിയര്‍. ഇന്നും ഒരു നേരിയ പോസിറ്റീവ് റിവ്യു വന്നാല്‍ പോലും മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് ഇടിച്ച് കയറുന്ന ആള്‍ക്കൂട്ടത്തെ കണ്ടാല്‍തന്നെ അറിയാം മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ താരം ആരാണ് എന്ന ചോദ്യത്തിനുളള ഉത്തരം.
അതുകൊണ്ട് തന്നെ മോഹന്‍ലാലിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അറിയാനും ആളുകള്‍ക്ക് കൗതുകമേറെയാണ്. മലയാളത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായകന്‍ മോഹന്‍ലാല്‍ തന്നെയാണ്. ഇതുവരെ 400ല്‍ കൂടുതല്‍ സിനിമകള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. ബിസിനസ്സുകളില്‍ നിന്നും പരസ്യങ്ങളില്‍ നിന്നും അടക്കമുളള വരുമാനം വേറെയും. ഒരു രാജാവിനെ പോലെ അത്യാഢംബര സൗകര്യങ്ങളോട് കൂടിയാണ് മോഹന്‍ലാലിന്റെ ജീവിതം. കൂടുതല്‍ അറിയണ്ടേ..

കേരളത്തിന് അകത്തും പുറത്തുമായി കോടികള്‍ വില മതിക്കുന്ന സ്വത്തുക്കള്‍ മോഹന്‍ലാലിന് സ്വന്തമായുണ്ട്. അതില്‍ത്തന്നെ കൊച്ചിയിലെ വീടിന്റെ കാര്യം എടുത്ത് പറയേണ്ടതാണ്. തേവരയിലാണ് കേരളത്തിലെ മോഹന്‍ലാലിന്റെ പ്രധാനപ്പെട്ട ഒരു താമസസ്ഥലം. വിന്‍ഡേജ് സൗന്ദര്യത്തിന്റെ അവസാന വാക്കായ ഈ വില്ലയില്‍ മുഴുവനും മോഹന്‍ലാല്‍ മാജിക് കാണാം. കായല്‍ തീരത്തുളള ഈ അത്യാഢംബര വില്ലയ്ക്ക് ഏകദേശം 15 കോടിയോളം വില വരും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ വില്ലയുടെ അകത്തളങ്ങള്‍ ആഢംബരത്തോടൊപ്പം കലയും സംസ്‌ക്കാരവും പാരമ്പര്യവും സമന്വയിപ്പിച്ചതാണ്. അത്യാധുനികവും പുരാതനവും ആയ പലതും ഈ വീട്ടില്‍ കാണാം. അതില്‍ ലോകത്തിന്റെ പല ഭാഗത്ത് നിന്നും ഉളള പ്രാതിനിധ്യങ്ങളും ഉണ്ട്. വില്ലയുടെ ചുമരില്‍ തൂങ്ങുന്ന വലിയ കുതിരയുടെ പെയിന്റിംഗ് ഒരു ഉദാഹരണം മാത്രം. ഈ മുറിയുടെ വാതില്‍ തുറക്കുന്ന വരാന്തയില്‍ ഇരുന്നാല്‍ കായല്‍ സൗന്ദര്യം ആവോളം ആസ്വദിക്കാം.
മോഹന്‍ലാലിന്റെ 40ലധികം വര്‍ഷത്തെ സിനിമാ ജീവിതത്തെ അടയാളപ്പെടുത്താന്‍ ഒരു മുറി തന്നെ ഈ വീട്ടില്‍ ഒഴിച്ചിട്ടിട്ടുണ്ട്. മോഹന്‍ലാലിന്റെ അപൂര്‍വ്വമായ ചിത്രങ്ങള്‍, അദ്ദേഹത്തിന് ലഭിച്ചിട്ടുളള നൂറ് കണക്കിന് പുരസ്‌ക്കാരങ്ങള്‍ എന്നിവയാണ് ഈയൊരു മുറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. മോഹന്‍ലാലിന് പുരാതന കലാരൂപങ്ങളോടും വസ്തുക്കളോടും ഉളള താല്‍പര്യം എല്ലാവര്‍ക്കും അറിയുന്നതാണ്. അത്തരത്തില്‍ അമൂല്യമായ പലതും മോഹന്‍ലാലിന്റെ സ്വകാര്യ ശേഖരത്തിലുണ്ട്. അതില്‍ ചിത്രകാരന്‍ നമ്പൂതിരി വരച്ച സ്‌കെച്ചുകളും അപൂര്‍വ്വമായ തഞ്ചാവൂര്‍ ചിത്രവും അടക്കം ഉള്‍പ്പെടുന്നു.
പാചകത്തോട് മോഹന്‍ലാലിനുളള ഇഷ്ടം പരസ്യമാണ്. അദ്ദേഹത്തിന്റെ അടുക്കളയാകട്ടെ മോഡേണും സ്‌റ്റൈലിഷും ആണ്. വിദേശ ഭക്ഷണങ്ങള്‍ അടക്കം ഗംഭീരമായി ഉണ്ടാക്കാന്‍ പറ്റുന്ന എല്ലാ സൗകര്യങ്ങളും ഉളള അടുക്കളയാണിത്. ഈ വില്ലയിലെ മറ്റൊരു പ്രത്യേകത തുറന്ന കുളിസ്ഥലമാണ്. വെള്ളാരങ്കല്ല് പാകിയ നിലത്ത് മഴ പെയ്യുന്നതിന്റെയും നദി ഒഴുകുന്നതിന്റെയും അതേ സുഖം അനുഭവിച്ച് ഇവിടെ കുളിക്കാം.
ഈ വില്ലയില്‍ ഹോം തിയറ്ററും ജിമ്മും പോലുളള സൗകര്യങ്ങളും ഉണ്ട്. പുതിയ സിനിമകള്‍ അടക്കം തിയറ്ററിലെന്ന പോലെ ഇവിടെ ഇരുന്ന് കാണാം. ഏതൊരു ഫിറ്റ്‌നെസ് ഫ്രീക്കിനേയും അസൂയപ്പെടുത്തുന്ന തരത്തിലുളള സൗകര്യങ്ങളാണ് മോഹന്‍ലാലിന്റെ വീട്ടിലെ ജിമ്മിലും ഉളളത്.
എറണാകുളത്ത് മോഹന്‍ലാലിന് വേറെയും വീടുകളുണ്ട്. 2022ലാണ് അദ്ദേഹം കൊച്ചിയിലെ ഐഡന്റിറ്റി ബില്‍ഡിംഗില്‍ 9000 സ്‌ക്വയര്‍ ഫീറ്റ് വരുന്ന ആഢംബര ഫ്‌ളാറ്റ് വാങ്ങിയത്. ഇട്ടിമാണി എന്ന ചിത്രത്തില്‍ ഉപയോഗിച്ച ലംബ്രെട്ട സ്‌കൂട്ടറും ക്രിസ്റ്റല്‍ തൂക്കുവിളക്കും അടക്കം അലങ്കരിക്കുന്നതാണ് ഈ ഫ്‌ളാറ്റ്. ദുബായിലെ ബുര്‍ജ് ഖലീഫയില്‍ 29ാം നിലയില്‍ മോഹന്‍ലാലിന് 3.5 കോടി വില മതിക്കുന്ന മറ്റൊരു ഫ്‌ളാറ്റ് കൂടിയുണ്ട്. ഇതും പോരാതെ യുഎഇയില്‍ തന്നെ എല്ലാ വിധ സൗകര്യങ്ങളും ഉളള 4000 സ്‌ക്വയര്‍ ഫീറ്റില്‍ മറ്റൊരു വീടും മോഹന്‍ലാലിന് സ്വന്തമായുണ്ട്.
പിആര്‍ ഹൈറ്റ്‌സ് റെസിഡന്‍സിലാണ് ഈ വീട്. നീന്തല്‍ക്കുളം, ജിം, യോഗാ സ്‌പേസ്, ടെന്നിസ് കോര്‍ട്ട്, ലൈബ്രറി തുടങ്ങി ഇവിടെ ലഭ്യമല്ലാത്തതൊന്നും ഇല്ല. ഇത്രയും നാള്‍ കൊണ്ട് മോഹന്‍ലാലിന് 382 കോടിയുടെ സ്വത്തുക്കള്‍ സ്വന്തമായുണ്ട് എന്നാണ് വിവരം. 5 മില്യണ്‍ ഡോളര്‍ ആണ് അദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം. അതായത് 42 കോടി രൂപ. ആഢംബര കാറുകളുടെ വലിയൊരു കളക്ഷന്‍ തന്നെ അദ്ദേഹത്തിനുണ്ട്. ലംബോര്‍ഗിനി ഉറുസ്, മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ അടക്കമുളളവയാണ് മോഹന്‍ലാലിന്റെ ഗാരേജ് അലങ്കരിക്കുന്നത്.












Click it and Unblock the Notifications