വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!
ദില്ലി: സേലം റെയില്‍വേ ഡിവിഷന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും കേന്ദ്രം തയ്യാറല്ലെന്ന ലാലു പ്രസാദ് യാദവ് വ്യക്തമാക്കിയതോടെ കേരളത്തിന്റെ പ്രതീക്ഷകള്‍ അസ്തമിക്കുന്നു.
കേരള എംപിമാര്‍ നല്‍കിയ ശ്രദ്ധ ക്ഷണിക്കല്‍ നോട്ടീസിനുളള മറുപടിയിലാണ് കേന്ദ്രത്തിന്റെയും റെയില്‍വേ മന്ത്രാലയത്തിന്റെയും കര്‍ശനമായ നിലപാട് ലാലു വ്യക്തമാക്കിയത്.
സേലം ഡിവിഷന്‍ രൂപീകരണം സംബന്ധിച്ച് ഇതുവരെ കൈക്കൊണ്ട നടപടികളില്‍ നിന്നും പിന്നോട്ടു പോകുന്ന പ്രശ്നമില്ലെന്ന് വ്യക്തമാക്കിയതോടൊപ്പം പുതിയ സോണ്‍ എന്ന കേരളത്തിന്റെ ആവശ്യം പ്രായോഗികമല്ലെന്നും ലാലു വ്യക്തമാക്കി.
പാലക്കാട് ഡിവിഷന്റെ കീഴില്‍ 1132 കിലോമീറ്റര്‍ ദൂരപരിധിയാണുളളത്. ഇതില്‍ നിന്നും 623 കിലോമീറ്റര്‍ സേലം ഡിവിഷനിലേയ്ക്ക് പോകും. 509 കിലോമീറ്റര്‍ വീണ്ടും ശേഷിക്കുന്നുവെന്നും 500 കിലോമീറ്ററില്‍ താഴെയുളള ഡിവിഷനുകള്‍ ഇപ്പോള്‍ തന്നെ രാജ്യത്ത് അനേകമുണ്ടെന്നും ലാലു ഓര്‍മ്മിപ്പിക്കുന്നു.
607 കോടി രൂപ വരുമാനമുളള പാലക്കാട് ഡിവിഷനില്‍ നിന്നും 272 കോടി രൂപയാണ് സേലം ഡിവിഷനിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്. മദുക്കര - വാളയാര്‍ സിമന്റ് ഫാക്ടറിയുടെ വരുമാനം പാലക്കാടിനാണ്.
മംഗലാപുരം തുറമുഖത്തെ വരുമാനവും ഹാസന്‍ പാതയിലെ ഇരുമ്പയിര് കടത്തിന്റെ വരുമാനവും പാലക്കാട് ഡിവിഷനില്‍ തന്നെയാണ് നിലനിര്‍ത്തിയിരിക്കുന്നതെന്ന് ലാലു വ്യക്തമാക്കി.
പാലക്കാട് ഡിവിഷന്‍ വിഭജിക്കുന്നതിന് പകരമായി പശ്ചിമതീര സോണ്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം നടപ്പില്ലെന്നും ലാലു വ്യക്തമാക്കി.
കേരളത്തിലെ എംപിമാരുടെ എതിര്‍പ്പും പ്രതിഷേധവും കേന്ദ്രം കാര്യമായിട്ടെടുത്തതിന്റെ സൂചനകളൊന്നും കാണുന്നില്ല. റെയില്‍വേ മന്ത്രി പാര്‍ലമെന്റില്‍ മറുപടി പറയുമെന്ന വാഗ്ദാനം തുടര്‍ച്ചയായ മൂന്നാം ദിവസവും നടന്നിട്ടില്ല.
തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കേരളത്തില്‍ നിന്നുളള എംപിമാര്‍ക്ക് ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അനുവദിക്കാമെന്നും ലാലു മറുപടി പറയുമെന്നുമാണ് പാര്‍ലമെന്ററികാര്യ മന്ത്രി പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി പറയുന്നത്. പ്രധാനമന്ത്രിക്കെതിരെ നടത്തിയ പ്രസ്താവനയുടെ പേരില്‍ ജോര്‍ജ് ഫെര്‍ണാണ്ടസിനെക്കൊണ്ട് മാപ്പു പറയിപ്പിക്കുകയാണത്രേ കോണ്‍ഗ്രസിന്റെ അടിയന്തര ആവശ്യം.