പ്രധാനമന്ത്രിയുടെ ഹൃദയ ശസ്ത്രക്രിയ വിജയകരം
ദില്ലി: പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ഹൃദയ ശസ്‌ത്രക്രിയ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പൂര്‍ത്തിയായി. ഹൃദയധമനിയിലെ തടസ്സങ്ങള്‍ നീക്കാനുള്ള 'കൊറോണറി ആര്‍ട്ടറി ബൈപാസ് ഗ്രാഫ്‌റ്റ്' ശസ്‌ത്രക്രിയയാണ് നടത്തിയത്.
ശസത്രക്രിയ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും വൈകീട്ട് 7 മണിയോടെ മാത്രമേ ഇതിന്‍റ വിവരങ്ങള്‍ എയിംസ് ഔദ്യോഗികമായി പുറത്തുവിടുകയുള്ളു.നേരത്തെ നാലു മണിയോടെ ഇക്കാര്യം വെളിപ്പെടുത്തുമെന്നായിരുന്നു ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നത്.
ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് പ്രധാനമന്ത്രിയെ ഓപ്പറേഷന്‍ തിയറ്ററില്‍ പ്രവേശിപ്പിച്ചത്. മറ്റ് തയാറെടുപ്പിനു ശേഷം രാവിലെ എട്ടരയോടെ ശസ്ത്രക്രിയ ആരംഭിച്ചു.
11 ഡോക്‌ടര്‍മാര്‍ അടങ്ങിയ സംഘമാണ് ശസ്‌ത്രക്രിയ നടത്തിയത്. ആറു മണിക്കൂറോളം ശസ്‌ത്രക്രിയ നീണ്ടുനിന്നു
ഹൃദയശസ്‌ത്രക്രിയയ്‌ക്കായി പ്രധാനമന്ത്രിയെ വെള്ളിയാഴ്‌ച ഉച്ചയ്‌ക്കുശേഷമാണ് എയിംസില്‍ പ്രവേശിപ്പിച്ചത്. എയിംസിലെ ഡോക്ടര്‍മാര്‍ക്കുപുറമെ, മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോക്ടര്‍മാരും ശസ്‌ത്രക്രിയ നടത്തിയ സംഘത്തിലുണ്ടായിരുന്നു. കാര്‍ഡിയാക് സര്‍ജന്‍ രമാകാന്ത് പാണ്ഡെ, ഐസിയ. സ്‌പെഷലിസ്റ്റ് വിജയ് ഡിസില്‍വ, അനസ്‌തറ്റിസ്റ്റ് നരേന്ദ്ര ഗാരാച്ച് എന്നിവരാണ് സംഘത്തിലെ പ്രമുഖര്‍.
പ്രധാനമന്ത്രിയുടെ കുടുംബഡോക്ടര്‍ കെ.എസ്. റെഡ്‌ഡിയും ഒപ്പമുണ്ടായിരുന്നു. 76-കാരനായ സിങ്ങിന് 91ല്‍ ബ്രിട്ടനില്‍വെച്ച് ബൈപാസ് ശസ്‌ത്രക്രിയ നടത്തിയിട്ടുണ്ട്. അഞ്ചുകൊല്ലം മുന്‍പ് ധമനിയിലെ തടസ്സം നീക്കാനുള്ള ആന്‍ജിയോപ്ലാസ്റ്റിയും നടത്തി.
അദ്ദേഹത്തിന് പ്രമേഹരോഗവുമുണ്ട്. ചെറിയ തോതില്‍ നെഞ്ചുവേദനയുണ്ടായതിനെത്തുടര്‍ന്ന് ജനവരി 21ന് അദ്ദേഹം എയിംസിലെത്തി ആന്‍ജിയോഗ്രാഫിയുള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തിയിരുന്നു. പരിശോധനയില്‍ ഹൃദയ രക്തക്കുഴലുകളില്‍ ഒന്നിലധികം തടസ്സങ്ങള്‍ കണ്ടതിനെ തുടര്‍ന്നു ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിക്കുകയായിരുന്നു. റിപ്പബ്ളിക് ദിന ചടങ്ങുകള്‍ കഴിയുന്നതു വരെ കാത്തിരിക്കരുതെന്നായിരുന്നു വിദഗ്ധാഭിപ്രായം.
പ്രധാനമന്ത്രിയുടെ സൌഖ്യത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക പ്രാര്‍ഥന നടന്നു. അദ്ദേഹം രാജ്യസഭയെ പ്രതിനിധീകരിക്കുന്ന അസമില്‍ ഗുരുദ്വാരകളിലും ക്ഷേത്രങ്ങളിലും പ്രത്യേക പൂജ നടന്നു. ഡല്‍ഹി, കൊല്‍ക്കത്ത, അമൃത്സര്‍ എന്നിവിടങ്ങളിലും ഗുരുദ്വാരകളില്‍ പ്രധാനമന്ത്രിയുടെ ആരോഗ്യത്തിനായി പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിച്ചു.