പരിയാരം: ഡിവൈഎഫ്‌ഐ നേതാവ് സീറ്റ് വേണ്ടെന്ന് വച്ചു
കണ്ണൂര്‍: ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ വി.വി.രമേശന്റെ മകള്‍ക്ക് പരിയാരം മെഡിക്കല്‍ കോളജില്‍ എന്‍ആര്‍ഐ ക്വാട്ടയില്‍ ലഭിച്ച സീറ്റ് വേണ്ടെന്നു വച്ചു.
സിപിഎം നിര്‍ദേശത്തെ തുടര്‍ന്നാണു സീറ്റ് ഉപേക്ഷിച്ചത്. രമേശിനെതിരെ പാര്‍ട്ടി കൂടുതല്‍ നടപടികള്‍ സ്വീകരിച്ചേയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പരിയാരം മെഡിക്കല്‍ കോളജില്‍ മകള്‍ക്ക് എന്‍ആര്‍ഐ ക്വാട്ടയില്‍ സീറ്റ് നേടിയ രമേശനെതിരെ നടപടി വേണമെന്നു കാസര്‍കോട് സിപിഎമ്മിലെ ഒരു വിഭാഗം ശക്തമായി ആവശ്യപ്പെട്ടിരുന്നു. കോളെജിന്റെ ഭരണസമിതിയംഗം കൂടിയാണ് രമേശ്.
ഇതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐയില്‍ കലാപം രൂക്ഷമായിരുന്നു. കാസര്‍ക്കോട് സിപിഎമ്മില്‍ വിഎസ് പക്ഷം ശക്തമാണ്. അതിനാല്‍ത്തന്നെ രമേശിനെതിരെ പാര്‍ട്ടിയില്‍ ശക്തമായ നീക്കമാണ് നടന്നിരുന്നത്.
വിദേശത്തുള്ള അടുത്ത ബന്ധുവാണ് മകള്‍ക്ക് എന്‍ആര്‍ഐ ക്വാട്ടയില്‍ 50 ലക്ഷം മുടക്കി സീറ്റു വാങ്ങി നല്‍കിയതെന്നാണ് സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റിയ്ക്ക് വി.വി. രമേശന്‍ പ്രാഥമികമായി നല്‍കിയ മറുപടി.
ഇതു തെറ്റാണെന്നു തെളിയിക്കാനാണു പാര്‍ട്ടിയിലെയും ഡിവൈഎഫ്‌ഐയിലെയും ഒരു വിഭാഗത്തിന്റെ നീക്കം. നേരത്തേ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെ മകള്‍ക്ക് സീറ്റ് ലഭിച്ചതുമായി ബന്ധപ്പെട്ട് വലിയ വിവാദമുണ്ടായിരുന്നു. സീറ്റ് വേണ്ടെന്ന് വച്ചാണ് പ്രകാശ് വിവാദത്തില്‍ നിന്നും തലയൂരിയത്.
പരിയാരം സഹകരണ മെഡിക്കല്‍ കോളജിലെ എന്‍ആര്‍ഐ സീറ്റില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ മകള്‍ പ്രവേശനം നേടിയത് നിര്‍ഭാഗ്യകരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇതിനിടെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി നടന്നുവരുന്ന പ്രവേശനവും സാമ്പത്തിക ഇടപാടുകളും പരിശോധിക്കാന്‍ ഉന്നതതല സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു.
സഹകരണ മന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ ശുപാര്‍ശയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അടുത്ത ദിവസങ്ങളിലായി പത്രമാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.