വിമന്‍സ് കോഡ് ബില്ലിനെതിരെ മതനേതാക്കള്‍
കൊച്ചി: രണ്ടു കുട്ടികളില്‍ കൂടുതലുള്ളവരില്‍നിന്നു പിഴ ഈടാക്കാനും അവരെ ശിക്ഷിക്കാനും ശുപാര്‍ശ ചെയ്യുന്ന വിമന്‍സ് കോഡ് ബില്ലിന് സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും വിമര്‍ശനം. കത്തോലിക്കാ സഭാ നേതാക്കന്മാരും ഇസ്ലാം മതനേതാക്കന്മാരും ബില്ലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ബില്ലിനെതിരെ പ്രതികരിക്കുമെന്നു സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. എത്ര കുട്ടികള്‍ വേണമെന്നു നിശ്ചയിക്കേണ്ടതു മാതാപിതാക്കളാണ്. കുട്ടികളുടെ എണ്ണം സര്‍ക്കാരിന്റെ നിയന്ത്രണത്തിനു കീഴില്‍ വരേണ്ടതല്ല എന്നാണു സഭയുടെ നിലപാട്.
വിമന്‍സ് കോഡ് ബില്‍ സംബന്ധിച്ചു പഠനം നടത്തും. ബില്ലിലെ ശുപാര്‍ശകള്‍ എത്രത്തോളം ഹാനികരമാണെന്നു പൊതുസമൂഹത്തെ ബോധ്യപ്പെടുത്തും- മാര്‍ ആലഞ്ചേരി വ്യക്തമാക്കി.
സഭയില്‍ അംഗങ്ങള്‍ കുറയുന്നത് നേരിടാന്‍ കൂടുതല്‍ മക്കള്‍ക്ക് ജന്മം നല്‍കാന്‍ സഭകള്‍ പ്രോത്സാഹനം നല്‍കുന്ന വേളയിലാണ് പുതിയ ശുപാര്‍ശ വന്നിരിക്കുന്നത്.
ബില്ലിലെ വ്യവസ്ഥകള്‍ ജനാധിപത്യവിരുദ്ധണാണെന്നും സന്താന നിയന്ത്രണംപോലുള്ള കാര്യങ്ങള്‍ ജനങ്ങളെ ബോധവല്‍ക്കരിച്ച് നടപ്പാക്കേണ്ടതാണെന്നും ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂര്‍ കുഞ്ഞുമുഹമ്മദ് മൗലവി പറഞ്ഞു.
എത്ര കുട്ടികള്‍ വേണമെന്നുള്ളത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും ഇത്തരം നിയന്ത്രണങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ പി.എ. ഫസല്‍ ഗഫൂര്‍ അഭിപ്രായപ്പെട്ടു.
ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ അധ്യക്ഷനായി മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച വനിതാക്ഷേമബില്‍ തള്ളിക്കളയണമെന്നു സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എസ്എസ്എഫ്) സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
മാനവിക മൂല്യങ്ങളെ അപമാനിക്കുന്ന താണ് ബില്ലെന്നു കുറ്റപ്പെടുത്തി. ജനനനിയന്ത്രണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്.
ഗര്‍ഭഛിദ്രങ്ങള്‍ നിയമവിധേയമാക്കാനുള്ള ശുപാര്‍ശ അരാജകത്വത്തിന് ആക്കം കൂട്ടുമെന്നും കുടുംബാസൂത്രണത്തിനെതിരെ പ്രചാരണം നടത്തുന്ന സംഘടനകളെ നിയന്ത്രിക്കാനുള്ള നിര്‍ദേശം ജനാധിപത്യ വിരുദ്ധമാണെന്നും എസ്എസ്എഫ് അഭിപ്രായപ്പെട്ടു.