പുതുച്ചേരിയില്‍ പെണ്‍കുട്ടികള്‍ക്ക് 'യൂനിഫോം'
ഇതിന്റെ ആദ്യപടിയായി രണ്ടു സുപ്രധാനനീക്കങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്നത്. ഓവര്‍ക്കോട്ട് പെണ്‍കുട്ടികളുടെ യൂനിഫോമിന്റെ ഭാഗമാക്കുക, സ്‌കൂളുകളില്‍ മൊബൈല്‍ നിരോധിക്കുക എന്നീ നിര്‍ദ്ദേശങ്ങളാണ് പ്രാദേശികഭരണകൂടം ഉടന്‍ നടപ്പാക്കാനൊരുങ്ങുന്നത്.
വിദ്യാഭ്യാസമന്ത്രി ടി ത്യാഗരാജന്റെ അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. പന്ത്രണ്ടാം ക്ലാസ് പെണ്‍കുട്ടിയെ ബസ് കണ്ടക്ടറുടെ നേതൃത്വത്തിലുള്ള സംഘം തട്ടികൊണ്ടു പോയി ബലാത്സംഗം ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാനത്താകെ ശക്തമായ പ്രതിഷേധം പുകയുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.
സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്. പെണ്‍കുട്ടികള്‍ക്ക് ഓവര്‍കോട്ടുകള്‍ നിര്‍ബന്ധമാക്കും. ഇനി മുതല്‍ പ്രത്യേകബസ്സുകളിലായിരിക്കണം കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടു വരേണ്ടത്. മൊബൈല്‍ സ്‌കൂളിലേക്ക് കൊണ്ടു വരുന്നത് യാതൊരു വിധത്തിലും അംഗീകരിക്കാനാവില്ല-ത്യാഗരാജന്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
എന്നാല്‍ സര്‍ക്കാര്‍ നീക്കത്തിനെതിരേ വനിതാ സംഘടനകളും മനുഷ്യാവകാശസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഇത് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലാണ്. വസ്ത്രധാരണവും കുറ്റവും തമ്മില്‍ യാതൊരു ബന്ധവുമില്ല. പീഡനത്തിന് പെണ്‍കുട്ടികളാണ് ഉത്തരവാദികളെന്ന രീതിയിലാണ് സര്‍ക്കാര്‍ പറഞ്ഞു വരുന്നത്. ഇത് അംഗീകരിക്കാനാവില്ല- ഓള്‍ ഇന്ത്യാ ഡെമോക്രാറ്റിക് വുമന്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുധാ സുന്ദരരാമന്‍ അഭിപ്രായപ്പെട്ടു.
സര്‍ക്കാറിന്റെ ഇത്തരം നീക്കങ്ങള്‍ കുറ്റങ്ങള്‍ ഇല്ലാതാക്കുമെന്ന പ്രതീക്ഷയില്ല. സുരക്ഷിതത്വത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ നിയന്ത്രിക്കാനും അവരുടെ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇരകളെ കുറ്റവാളികളാക്കുന്നതിന് തുല്യമാണിത്-മനുഷ്യാവകാശപ്രവര്‍ത്തകനും മുന്‍ എംഎല്‍എയുമായ ഡി രവികുമാര്‍ ആരോപിച്ചു.