ഒപ്പിടാനെത്തിയ സാക്ഷിയ്‌ക്കൊപ്പം വധു ഒളിച്ചോടി
സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി മറ്റൊരു സ്‌കൂളില്‍ പഠിയ്ക്കുന്ന പത്തൊന്‍പതുകാരനുമായി പ്രണയത്തിലായി. ഒരുദിവസം രാത്രി സുഹൃത്തിന്റെ വീട്ടില്‍ ഒന്നിച്ചുകഴിയാന്‍ രണ്ടുപേരും തീരുമാനിയ്ക്കുകയും ചെയ്തു. എന്നാല്‍ സുഹൃത്തിന്റെ വീട്ടുകാര്‍ ഇവരോട് വിവാഹം രജിസ്റ്റര്‍ ചെയ്ത ശേഷം ഒരുമിച്ച് താമസിക്കാന്‍ ആവശ്യപ്പെട്ടു
ഇതുകേട്ട് പ്രണിയകള്‍ രണ്ടുപേരും വിവാഹം രജിസ്റ്റര്‍ ചെയ്യാനായി രജിസ്ട്രാര്‍ ഓഫീസിലെത്തി. വിവാഹത്തിന് സാക്ഷിയായി ഒപ്പിടാനെത്തിയത് പെണ്‍കുട്ടിയുടെ പൂര്‍വ്വകാമുകനായിരുന്നു. 22കാരനായ ഇയാള്‍ വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവുമാണ്. ഇയാള്‍ സാക്ഷിയായി പെണ്‍കുട്ടിയുടെയും കാമുകന്റെയും വിവാഹം രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ വധുവിനെ കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വിവാഹത്തിന് സാക്ഷിയായി ഒപ്പിട്ടയാളുടെ കൂടെ പെണ്‍കുട്ടി ഒളിച്ചോടിയെന്ന വിവരം സ്ഥിരീകരിച്ചത്.
അന്വേഷണത്തിനൊടുവില്‍ നാട്ടുകാര്‍ ഇവരെ കണ്ടെത്തിയെങ്കിലും പിടികൊടുക്കാതെ ഇവര്‍ ബസില്‍ കയറി രക്ഷപ്പെട്ടു. രണ്ടാമത്തെ ദിവസം ഗംപോല പൊലീസ് സ്റ്റേഷനില്‍ വച്ചാണ് നാടകീയ സംഭവങ്ങള്‍ക്ക് വിരാമമായത്.
പെണ്‍കുട്ടിയും പൂര്‍വ്വകാമുകനും പൊലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. തനിയ്ക്ക് ഇപ്പോഴത്തെ കാമുകനെ വേണ്ടെന്നും ആദ്യ കാമുകനെ മറക്കാനാകില്ലെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. വീട്ടുകാരുടെ സമ്മതത്തോടെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയ പൊലീസ് പക്വതയില്ലാത്ത പ്രവൃത്തി കാണിച്ചതിന് പെണ്‍കുട്ടിയുടെയും പൂര്‍വ്വകാമുകനെയും താക്കീത് നല്‍കി വിട്ടയയ്ക്കുകയായിരുന്നു.