ഹൗസ് ബോട്ടുകളില്‍ നുരയുന്ന സെക്‌സ് ടൂറിസം
ആലപ്പുഴ: കുട്ടനാടിന്റെ ദൃശ്യഭംഗിക്കൊപ്പം പെണ്‍കുട്ടികളും വില്‍പന ചരക്കാകുന്നു. ഒരു ദേശീയ മാധ്യമം നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴയില്‍ ഹൗസ് ബോട്ടുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന പെണ്‍വാണിഭങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നത്. ചെറിയ കുട്ടികളെ പോലും ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്നതായാണ് വിവരം.
മൂന്ന് സ്ത്രീകളടങ്ങുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് വാര്‍ത്ത. കോളേജുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. പെണ്‍കുട്ടികളെ വലയിലാക്കാന്‍ മിടുക്കരായ ചെറുപ്പക്കാർ ഇവര്‍ക്കൊപ്പമുണ്ട്.
വിനോദ സഞ്ചാരത്തിനെന്ന് പറഞ്ഞ് ഇവിടെ എത്തുന്ന പലരുടേയും ഉദ്ദേശം മറ്റ് ചിലതാണ്. നാട്ടുകാരായ പെണ്‍കുട്ടികളെ ആണ് ഇവര്‍ക്ക് ആവശ്യം. ചിലപ്പോള്‍ ചെറിയ കുട്ടികളേയും. ആവശ്യക്കാരന്റെ താത്പര്യത്തിനനുസരിച്ച് പെണ്‍കുട്ടികളെ എത്തിക്കുന്ന സംഘം വന്‍ തുക കമ്മീഷനായി ഈടാക്കും. പെണ്‍കുട്ടികള്‍ക്ക് കുറച്ച് പണം മാത്രമേ ലഭിക്കൂ.
കോളേജ് വിദ്യാര്‍ത്ഥിനികളാകുമ്പോള്‍ ലൈംഗിക രോഗങ്ങള്‍ക്ക് സാധ്യത കുറവാണെന്ന കാരണം പറഞ്ഞാണ് ആവശ്യക്കാരില്‍ നിന്ന് കൂടുതല്‍ പണം ആവശ്യപ്പെടുന്നതത്രെ. പോലീസിന്റെയും നാട്ടുകാരുടേയും ശല്യം ഒഴിവാക്കാനാണ് ഹൗസ് ബോട്ടുകള്‍ തന്നെ തിരഞ്ഞെടുക്കുന്നത്.
ആലപ്പുഴയില്‍ നിന്ന് മാത്രമല്ല, സമീപ ജില്ലകളില്‍ നിന്നുകൂടി പെണ്‍കുട്ടികളെ ഇവര്‍ എത്തിക്കുന്നുണ്ട്. ആവശ്യക്കാരില്‍ വിദേശികളും സ്വദേശികളും ഉള്‍പ്പെടും.