തെലുങ്കാനയും സീമാന്ധ്രയും; തലസ്ഥാനം ഹൈദരാബാദ്
ഹൈദരാബാദ്: ഭാഷാടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ സംസ്ഥാനം പിളര്‍ന്നു. നിരവധി പ്രക്ഷോഭങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ തെലുങ്കാന, സീമാന്ധ്ര എന്നിങ്ങനെയാണ് ആന്ധ്രപ്രദേശ് വിഭജിച്ചുണ്ടായ സംസ്ഥാനങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത്. രണ്ട് സംസ്ഥാനങ്ങളുടെയും തലസ്ഥാനമായി അടുത്ത പത്ത് വര്‍ഷത്തേക്ക് ഹൈദരാബാദ് തുടരും.
കനത്ത സമ്മര്‍ദ്ദങ്ങള്‍ക്കും മാരത്തോണ്‍ ചര്‍ച്ചകള്‍ക്കും ഒടുവിലാണ് യു പി എ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമായത്. തുടര്‍ന്ന് നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും തീരുമാനം അംഗീകരിച്ചു. വിഭജനം സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ പാസാക്കുന്നതോടെ നിയമപരമായി ആന്ധ്രപ്രദേശ് രണ്ടാകും. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വര്‍ഷങ്ങളായി കോണ്‍ഗ്രസ് നല്‍കിവരുന്ന തെലുങ്കാന രൂപീകരണം എന്ന വാഗ്ദാനം അതോടെ നടപ്പിലാകും.
അതേസമയം ആന്ധ്രാപ്രദേശ് വിഭജിക്കരുത് എന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രക്ഷോഭങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ തെലുങ്കാന രൂപീകരണത്തിന് പച്ചക്കൊടി കാട്ടിയിട്ടില്ല. ഗുണ്ടൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് എം പിയായ രായപതി സാംബശിവ റാവു തെലുങ്കാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് എം പി സ്ഥാനം രാജിവെച്ചു.
വിഭജനത്തെ എതിര്‍ക്കുന്നവര്‍ ഒമ്പത് തീരദേശ ജില്ലകളിലും രായല്‍സീമയിലെ നാല് ജില്ലകളിലും ബന്ദിന് ആഹ്വാനം ചെയ്തു. വാഹനഗതാഗതം ഇവര്‍ തടസ്സപ്പെടുത്തി. പ്രദേശത്തെ സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നില്ല. കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ തെലുങ്കാന സംസ്ഥാനങ്ങളിലും ഹൈദരാബാദിലും ജനജീവിതം സാധാരണഗതിയില്‍ തുടരുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ പോലും പിന്തുണയില്ലാതെയാണ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം എന്നാണ് ആക്ഷേപം. വലിപ്പത്തില്‍ ഇന്ത്യയിലെ നാലാമത്തെ ജില്ലയാണ് ആന്ധ്രാപ്രദേശ്.