മദ്രസകളില്‍ ഭഗവദ്ഗീത: മധ്യപ്രദേശില്‍ പ്രതിഷേധം
ജബല്‍പൂര്‍: സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലും മദ്രസകളിലും ഭഗവദ് ഗീതയില്‍ നിന്നുള്ള കഥകള്‍ പഠിപ്പിക്കണമെന്ന മധ്യപ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ് വിവാദമായി. ബിജെപിക്കാണ് മധ്യപ്രദേശില്‍ ഭരണം. സര്‍ക്കാര്‍ മദ്രസകളെ പോലും കാവിവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ആരോപണം.
2013 ആഗസ്റ്റ് ഒന്നിനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുന്നാം ക്ലാസ്സിലേയും നാലാം ക്ലാസ്സിലേയും ജനറല്‍ ഹിന്ദി പാഠപുസ്തകത്തിലും, ഒന്നാം ക്ലാസ്സിലേയും രണ്ടാം ക്ലാസ്സിലേയും സ്‌പെഷ്യല്‍ ഇംഗ്ലീഷ്, സ്‌പെഷ്യല്‍ ഉറുദു പാഠ പുസ്തകത്തിലും ഭഗവദ് ഗീതിയിലെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടുത്തണം എന്നാണ് ഉത്തരവ്.
എന്നാല്‍ ഹിന്ദുമത ഗ്രന്ഥങ്ങളില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് ആദ്യമായിട്ടല്ലെന്ന് മധ്യപ്രദേശ് ന്യൂനപക്ഷ മന്ത്രി അജയ് വൈഷ്‌ണോയ് പറയുന്നു. അന്നൊന്നും ഉണ്ടാകാത്ത പ്രശ്‌നം ഇപ്പോള്‍ ഉണ്ടാക്കുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രശ്‌നത്തില്‍ വന്‍ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസും രംഗത്തെത്തി. മതം പഠിപ്പിക്കേണ്ടത് മതാചാര്യന്‍മാരാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തം വിദ്യാഭ്യാസം മെച്ചപ്പെടുത്തുക മാത്രമാണെന്നും മധ്യപ്രദേശ് പ്രതിപക്ഷനേതാവ് അജയ് സിങ് പറഞ്ഞു.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് ആര്‍എസ്എസ് സംഘടിപ്പിച്ച ഒരു ചടങ്ങില്‍, പാഠ്യപദ്ധതിയില്‍ ഭഗവദ് ഗീത ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സൂര്യ മനസ്‌കാരം സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കി ചൗഹാന്‍ ഉത്തരവിട്ടെങ്കിലും പിന്നീട് കോടതി ഇടപെട്ട് അത് തടഞ്ഞിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്ലീം നേതാക്കള്‍ ദേശീയ മുസ്ലീം വ്യക്തിഗത നിയമ ബോര്‍ഡിനെ സമീപിച്ചു. ബോര്‍ഡ് അംഗം ആരിഫ് മസൂദ് സംസ്ഥാന ഗവര്‍ണര്‍ രാം നരേശ് യാദവിനോട് ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മധ്യപ്രേദശിലെ മറ്റൊരു മുസ്ലീം സംഘടനയായ മൈനോരിറ്റി യുണൈറ്റഡ് ഫോറം സമരം തെരുവിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്. മദ്രസ വിദ്യാഭ്യാസത്തില്‍ ഇടപെടാന്‍ ബിജെപി സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് നേതാക്കള്‍ പറഞ്ഞു.