ഹിന്ദു പോറ്റമ്മ വേണോ, മുസ്ലീം പെറ്റമ്മ വേണോ
അഹമ്മദാബാദ്: ഹിന്ദുവായ അമ്മ, മുസ്ലീമായ വളര്‍ത്തുമകന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം കുട്ടിയെ തേടി എത്തുന്ന യഥാര്‍ത്ഥ മാതാപിതാക്കള്‍. പക്ഷേ കുട്ടി വളര്‍ത്തമ്മയെ മതിയെന്ന് ഉറപ്പിച്ചു പറയുന്നു.
ഒരു ബോളിവുഡ് സിനിമയുടെ കഥപോലെയുണ്ടല്ലേ...? എന്നാല്‍ ഇത് കഥയല്ല. നടന്ന സംഭവമാണ്. അഹമ്മദാബാദില്‍.
2002 ല്‍ അഹമ്മദാബാദില്‍ നടന്ന ഗുല്‍ബാര്‍ഗ് കൂട്ടക്കുരുതിക്കിടെ മാതാപിതാക്കളില്‍ നിന്ന് ഒറ്റപ്പെട്ട് പോയ മുസാഫിര്‍ എന്ന രണ്ടുവയസ്സുകാരന്‍ കുട്ടി. ഒരു പോലീസ് കോണ്‍സ്റ്റബിള്‍ ആണ് ഈ കുട്ടിയെ തന്റെ ബന്ധുക്കളായ വിക്രം-മീനാക്ഷി പതാനി ദമ്പതികള്‍ക്ക് കൈമാറുന്നത്. അവര്‍ കുട്ടിക്ക് വിവേക് എന്ന് പേരിട്ടു. പിന്നീട് വിക്രം മരിച്ചു. മീനാക്ഷി സ്വന്തം മകനെപ്പോലെ വിവേകിനെ സ്‌നേഹിച്ചുപോന്നു.
ആറ് വര്‍ഷത്തിന് ശേഷം 2008 ല്‍ ആണ് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായി തുടങ്ങിയത്. വിവേകിന്റെ(മുസാഫിര്‍) യഥാര്‍ത്ഥ മാതാപിതാക്കളായ മുഹമ്മദ് സാലിം ഷേക്കും ജൈബുന്നീസയും മകനെ തേടിയെത്തി. എന്നാല്‍ മകനെപ്പോലെ താന്‍ വളര്‍ത്തിയ വിവേകിനെ വിട്ട് കൊടുക്കാന്‍ മീനാക്ഷി തയ്യാറായിരുന്നില്ലി.
പിന്നീടങ്ങോട്ട് കേസ് കോടതിയിലെത്തി. ആദ്യം മജിസ്‌ട്രേറ്റ് കോടതിയെ ആണ് ജൈബുന്നീസ സമീപിച്ചത്. ഡിഎന്‍എ പരിശോധനയില്‍ വിവേക് തങ്ങളുടെ കുഞ്ഞാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും കുട്ടിയെ വിട്ടുകിട്ടണം എന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എന്നാല്‍ കോടതി തീരുമാനം കുട്ടിയായ വിവേകിന് വിട്ടു. രണ്ട് വയസ്സില്‍ നഷ്ടപ്പെട്ട പെറ്റമ്മയേക്കാള്‍ നാളിതുവരെ തന്നെ പോറ്റിയ പോറ്റമ്മക്കൊപ്പം നില്‍ക്കാനായിരുന്നു അവന്റെ തീരുമാനം.
ജൈബുന്നീസയുടെ ഹര്‍ജി തള്ളപ്പെട്ടു. എന്നാല്‍ നൊന്ത് പ്രസവിച്ച മകനെ അങ്ങനെ വിട്ടുകൊടുക്കാന്‍ അവര്‍ തയ്യാറായില്ല. ഉടന്‍ തന്നെ ഗുഹറാത്ത് ഹൈക്കോടതിയില്‍ അപ്പില്‍ കൊടുത്തു. പക്ഷേ അഞ്ച് വര്‍ഷം നീണ്ട വ്യവഹാരത്തിനൊടുവിലും പെറ്റമ്മയുടെ നോവിന് നീതികിട്ടിയില്ല. കുട്ടിയുടെ തീരുമാനത്തിന് തന്നെയായിരുന്നു ഇത്തവണയും കോടതി മുന്‍ഗണന കൊടുത്തത്. എന്നാല്‍ ജൈബുന്നീസക്കും മുഹമ്മദ് സാലിം ഷേക്കിനും അടുത്ത ആറ് മാസക്കാലം എല്ലാ ഞായറാഴ്ചകളിലും കുട്ടിയെ കാണാന്‍ കോടതി അനുമതി കൊടുത്തിട്ടുണ്ട്.
കുട്ടിയെ തങ്ങള്‍ക്ക് തന്നെ വേണമെന്ന കാര്യത്തില്‍ ഒരടി പോലും പിന്നോട്ടില്ലെന്ന് ജൈബുന്നീസ വ്യക്തമാക്കിയിട്ടുണ്ട്. നീതിക്ക് വേണ്ടി സുപ്രീം കോടതിയെ സമീപിക്കുമെന്ന് ജൈബുന്നീസയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.
2002 ല്‍ ഗുജറാത്ത് കലാപത്തിന്റെ ഭാഗമായാണ് ഗുല്‍ബാര്‍ഗില്‍ കൂട്ടക്കുരുതി നടന്നത്. 9 ജീവനുകളാണ് അന്ന് പൊലിഞ്ഞത്. കലാപത്തിനിടെയാണ് ജൈബുന്നീസക്കും മുഹമ്മദ് സാലിം ഷേക്കിനും തങ്ങളുടെ കുട്ടിയെ നഷ്ടപ്പെട്ടത്.