സുരക്ഷ ബോട്ട് നോക്ക് കുത്തിയാകുന്നു... അസാധാരണ ഭാരം, വലുപ്പം, കുട്ടനാട്ടിൽ യോജിക്കുന്നില്ല!
ആലപ്പുഴ: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ ബോട്ടില്ലാതെ ഉദ്യോഗസ്ഥർ വലയുമ്പോൾ കുട്ടനാട് താലൂക്ക് ഓഫീസിന് കാഴ്ചക്കായി ഒരു ബോട്ട് അനാഥമായി കിടക്കുന്നു. ബോട്ട് തുരുമ്പെടുത്ത് നശിക്കുന്ന അവസ്ഥയാണ് കാണാൻ കഴിയുക. ഏതാനും വർഷങ്ങൾക്ക് മുമ്പ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് 35 ലക്ഷം രൂപ ചെലവഴിച്ച് ബോട്ട് നിർമിച്ചത്.
എന്നാൽ ഇതിന്റെ നിർമ്മാണം കുട്ടനാടിന്റെ ഭൂപ്രകൃതിക്ക് യോജിച്ച നിലയിലല്ലാത്തതിനാൽ വിനോദ സഞ്ചാരികളെ കയറ്റി സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയില്ലെന്ന് തുടക്കത്തിലേ മനസ്സിലായികുകയായിരുന്നു. ഇതോടെ ബോട്ട് ഉപയോഗിക്കാൻ കഴിയാതെ വരുകയായിരുന്നു. തകരാറ് പരിഹരിക്കാൻ കളക്ടറേറ്റിൽനിന്ന് ഇതിനോടകം പണം അനുവദിച്ച് അറ്റകുറ്റപ്പണിയും നടത്തിയിട്ടുണ്ട്. എന്നാൽ, കുട്ടനാടിന് യോജിക്കാത്ത ബോട്ടിന് എന്തിന് വീണ്ടും പണം ചെലവഴിക്കണമെന്ന നിലപാടാണ് ഉദ്യോഗസ്ഥർക്കുള്ളത്.
അസാധാരണ ഭാരവും വലിപ്പവുമുള്ള ബോട്ടിന് കുട്ടനാട്ടിലെ ചെറിയ ജലാശയങ്ങളിലൂടെ ഓടിക്കാൻ പറ്റില്ലെന്നതാണ് പ്രധാന പ്രശ്നം. ഈ സാഹചര്യത്തിൽ ബോട്ട് റവന്യുവകുപ്പിന് കൈമാറുകയും കളക്ടറേറ്റിൽനിന്ന് ബോട്ട് കുട്ടനാട് താലൂക്കിന് അനുവദിക്കുകയുമായിരുന്നു. എന്നാൽ, കൊണ്ടുവന്ന പാടേ കേടുവന്ന ബോട്ട് താലൂക്കാഫീസിനു പിന്നിൽ കെട്ടിയിട്ടിരിക്കുകയാണ്.