ജീവിച്ചിരിക്കുന്ന കൊവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കളോട്, മെഡിക്കൽ കോളേജ് വീണ്ടും വിവാദത്തിൽ
ആലപ്പുഴ: സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലെ വീഴ്ച വിവാദത്തില്‍. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുന്ന കൊവിഡ് രോഗി മരിച്ചതായി ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചതാണ് വിവാദമായിരിക്കുന്നത്. കായംകുളം പള്ളിക്കല്‍ സ്വദേശിയായ രമണന്‍ എന്നയാള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലിരിക്കുകയാണ്. വെളളിയാഴ്ച രാത്രിയോടെ രമണന്റെ ബന്ധുക്കള്‍ക്ക് മെഡിക്കല്‍ കോളേജ് അധികൃതരുടെ ഫോണ്‍ വിളിയെത്തി.
രമണന്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു എന്നാണ് ബന്ധുക്കളെ ആശുപത്രി അധികൃതര്‍ വിളിച്ച് അറിയിച്ചത്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് എന്നും കൊവിഡ് മാനദണ്ഡ പ്രകാരം ശവസംസ്‌ക്കാരത്തിനുളള ഒരുക്കങ്ങള്‍ തയ്യാറാക്കാനും ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു. ഇത് പ്രകാരം വീട്ടുകാര്‍ സംസ്‌ക്കാരത്തിനുളള ഒരുക്കങ്ങള്‍ നടത്തി. മാത്രമല്ല രമണന് ആദരാജ്ഞലി പോസ്റ്ററുകളും അടിച്ചു. മാത്രമല്ല രമണന്റെ മൃതദേഹം ഏറ്റുവാങ്ങുന്നതിന് വേണ്ടി ആംബുലന്‍സുമായി ആശുപത്രിയിലേക്ക് എത്താനും നിര്‍ദേശം നല്‍കിയിരുന്നു. ഇത് പ്രകാരം ബന്ധുക്കള്‍ ആംബുലന്‍സുമായി മെഡിക്കല്‍ കോളേജില്‍ എത്തി.
ഇതോടെയാണ് ആശുപത്രി അധികര്‍ക്ക് പറ്റിയ വീഴ്ച മനസ്സിലാകുന്നത്. മരിച്ച രമണനെ തേടി എത്തിയ ബന്ധുക്കള്‍ കണ്ടത് ജീവനോടെ ഇരിക്കുന്ന ആളെയാണ്. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുളള രമണന്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇതോടെ ആശുപത്രി ജീവനക്കാരുടെ വീഴ്ചയ്ക്ക് എതിരെ രമണന്റെ ബന്ധുക്കള്‍ പ്രതിഷേധമുയര്‍ത്തി. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന് രമണന്റെ ബന്ധുക്കള്‍ സംഭവത്തില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ സംഭവിച്ച വീഴ്ചയില്‍ വിശദീകരണം നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിട്ടില്ല.

അതേസമയം വിഷയത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇടപെട്ടിട്ടുണ്ട്. വണ്ടാനം മെഡിക്കല്‍ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. വിഷയം ഗുരുതരമാണ്. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗി മരണപ്പെട്ടതായി ബന്ധുക്കള്‍ക്ക് തെറ്റായ വിവരം നല്‍കിയ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കും. മൃതദേഹം മാറി നല്‍കിയതായി ആശുപത്രിയെ കുറിച്ച് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഈ സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ അന്വേഷണം നടക്കുകയാണ്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിന്റെ ഭാഗത്ത് നിന്ന് ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കുന്നത് പരിശോധിക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി വ്യക്തമാക്കി.
നിറചിരിയോടെ കാവ്യയ്ക്ക് ഒപ്പം ദിലീപ്, താരദമ്പതികളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറൽ
കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധിച്ച് മരിച്ച കായംകുളം സ്വദേശിയുടെ മൃതദേഹം മാറി നല്‍കിയത്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കൃഷ്ണപുരം സ്വദേശി രമണന്‍, ചേര്‍ത്തല സ്വദേശി കുമാരന്‍ എന്നിവര്‍ മരണപ്പെട്ടിരുന്നു. രമണന്റെ മൃതദേഹം ആണ് ആശുപത്രി ജീവനക്കാര്‍ കുമാരന്റെ ബന്ധുക്കള്‍ക്ക് കൈമാറിയത്. ലഭിച്ച മൃതദേഹവുമായി ബന്ധുക്കള്‍ നാട്ടിലേക്ക് ആംബുലന്‍സില്‍ മടങ്ങുകയും ചെയ്തു. അതിനിടെ രമണന്റെ മൃതദേഹം വിട്ട് കിട്ടാന്‍ വൈകിയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രി ജീവനക്കാരോട് വിവരം തിരക്കി. ഇതോടെയാണ് രമണന്റെ മൃതദേഹമാണ് ചേര്‍ത്തല സ്വദേശികള്‍ക്ക് കൈമാറിയത് എന്ന് വ്യക്തമായത്. തുടര്‍ന്ന് ഇരുകൂട്ടരും പ്രതിഷേധിച്ചതോടെ പോലീസ് സ്ഥലത്ത് എത്തിയാണ് സംഘര്‍ഷം ഒഴിവാക്കിയത്.
അതിനിടെ ഇന്ന് ആലപ്പുഴ ജില്ലയിൽ,1380 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.1364 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.16 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. .ചികിത്സയിലിരിക്കുന്ന 1738പേർ രോഗമുക്തരായി . ആകെ 267653 പേരാണ് ആലപ്പുഴ ജില്ലയിൽ ഇതുവരെ കൊവിഡ് മുക്തരായിരിക്കുന്നത്. 13502 പേർ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ ഉണ്ട്. 15.36 ആണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.












Click it and Unblock the Notifications