വനിതാ പഞ്ചായത്ത് അധ്യക്ഷയെ അധിക്ഷേപിച്ചെന്ന ആരോപണം നുണയെന്ന് സജി ചെറിയാന്‍: നടപടി വേണമെന്ന് ബിജെപി
ആലപ്പുഴ: വനിതാ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ മോശം പദപ്രയോഗം നടത്തിയെന്ന ആരോപണം നിഷേധിച്ച് മുന്‍ മന്ത്രിയും ചെങ്ങന്നൂർ എം എല്‍ എയുമായ സജി ചെറിയാന്‍. ചെങ്ങന്നൂരില്‍ പാണ്ടനാട് വള്ളംകളിയുടെ സമാപന ചടങ്ങളില്‍ സംസാരിക്കവെ മന്ത്രി വനിതാ പഞ്ചായത്ത് പ്രസിഡന്റിന്റെ അപമാനിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍ താന്‍ അത്തരത്തില്‍ സംസാരിച്ചിട്ടില്ലെന്നാണ് സജി ചെറിയാന്‍ വ്യക്തമാക്കുന്നത്. താന്‍ അങ്ങിനെ സംസാരിച്ചിട്ടില്ലെന്നും എഡിറ്റ് ചെയ്ത് നിര്‍മ്മിച്ച വ്യാജ റെക്കോര്‍ഡാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നാണ് സജി ചെറിയാന്‍ വിശദീകരിക്കുന്നത്.
എം എല്‍എ മോശമായി സംസാരിക്കുന്നത് കേട്ടില്ലെന്നും അങ്ങനെ പറയുമെന്ന് തോന്നുന്നില്ലെന്നും പഞ്ചായത്ത് പ്രസിഡന്‍റ് പ്രസന്ന രമേശും വ്യക്തമാക്കി. ചെങ്ങന്നൂര്‍ പെരുമയെന്ന പരിപാടിയില്‍ നടത്തിയ വിളംബര ഘോഷയാത്രയില്‍ ഒന്നാം സ്ഥാനം നേടിയത് ചെറിയനാട് പഞ്ചായത്തായിരുന്നു. അതിനുള്ള സമ്മാനം സ്വീകരിക്കാന്‍ പ്രസിഡന്‍റിനെ ക്ഷണിക്കുന്നതിനിടെയാണ് സംഭവം. പ്രസിഡന്‍റിനെ പല തവണ ക്ഷണിച്ചിട്ടും എത്താതിരുന്നപ്പോള്‍ എംഎല്‍എ ശബ്ദം താഴ്ത്തി മോശം വാക്ക് ഉപയോഗിച്ചെന്നാണ് ആരോപണം.

അതേസമയം, ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ പട്ടികജാതി വനിതയായ ചെറിയനാട് പഞ്ചായത്തു പ്രസിഡന്റിനെ പരസ്യമായി ആക്ഷേപിച്ചിട്ടും സിപിഎം നേതൃത്വം ഒരു നടപടിയുമെടുക്കാൻ തയ്യാറാവാത്തത് പ്രതിഷേധാർഹമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ഇതാണോ സി പി എമ്മിന്റെ ദളിത് ശാക്തീകരണമെന്നും കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം ചോദിച്ചു. ഈ വിഷയത്തിൽ മുഖ്യമന്ത്രിയും സി പി എം സെക്രട്ടറിയും മൗനം വെടിയണം. വളരെ മോശമായ രീതിയിലാണ് സജി ചെറിയാൻ പട്ടികജാതി വനിതയെ അധിക്ഷേപിച്ചത്. അദ്ദേഹത്തിന് എം എൽ എ സ്ഥാനത്ത് തുടരാൻ അർഹതയില്ല. പട്ടികജാതി-പട്ടികവർഗക്കാരെ അധിക്ഷേപിക്കുന്നതിനെതിരായ വകുപ്പ് ചുമത്തി പൊലീസ് കേസെടുക്കാൻ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾ തിരഞ്ഞെടുത്ത തിരുവനന്തപുരം മേയർ ജനങ്ങൾക്കെതിരെ പ്രവർത്തിക്കുകയാണെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. പാർട്ടി സെക്രട്ടറിക്ക് കത്തയച്ചതിലൂടെ നഗ്നമായ സത്യപ്രതിജ്ഞാലംഘനമാണ് മേയർ നടത്തിയത്. മുഖ്യമന്ത്രിക്ക് മുമ്പിൽ പരാതി എത്തിയ സ്ഥിതിക്ക് അദ്ദേഹം നിലപാട് വ്യക്തമാക്കണം. സർക്കാർ ഒഴിവുകൾ നികത്തേണ്ടത് സിപിഎമ്മാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. തിരുവനന്തപുരത്ത് മാത്രമല്ല കോഴിക്കോട് കോർപ്പറേഷനിൽ നിന്നും സമാനമായ വാർത്തയാണ് വരുന്നത്. കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങലിലും അനധികൃതമായ നിയമനങ്ങളാണ് നടക്കുന്നതെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.












Click it and Unblock the Notifications