മന്‍ കി ബാത്തില്‍ മോദി പറഞ്ഞ ആ മലയാളി പെണ്‍കുട്ടി ആരാണ്? മോദിയെ അത്ഭുതപ്പെടുത്താന്‍ കാരണം?
കഴിഞ്ഞ ദിവസം മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു മലയാളിപ്പെൺ കുട്ടിയെക്കുറിച്ച് പറഞ്ഞു. ആലപ്പുഴക്കാരി പെൺകുട്ടിയെക്കുറിച്ചാണ് മോദി പറഞ്ഞത്. ആ പെൺകുട്ടിയുടെ പേരാണ് മഞ്ജു. എങ്ങനെയാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ മഞ്ജുവിന്റെ പേര് കടന്നുവന്നത്. ആരാണ് ഈ മഞ്ജു.
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടി മൻ കി ബാത്തിലാണ് പ്രധാനമന്ത്രി മോദി മഞ്ജുവിനെക്കുറിച്ച് പറഞ്ഞത്. പ്രധാനമന്ത്രി തന്റെ പേര് പരാമർശിച്ചു എന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ് മഞ്ജു. ഇപ്പോഴും മഞ്ജുവിന്റെ അമ്പരപ്പ് മാറിയിട്ടില്ല. ആംഗ്യഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുമ്പോൾ ആണ് പ്രദാനമന്ത്രി മഞ്ജുവിന്റെ പേര് പറഞ്ഞത്.

മഞ്ജു ചേർത്തല സ്വദേശിയും ഡൽഹി ഇന്ത്യൻ സൈൻ ലാംഗ്വേജ് ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററിൽ ഡിപ്ലോമ വിദ്യാർത്ഥിയുമാണ്.ഇരുപത്തിരണ്ട് വയസാണ് മഞ്ജുവിന്. ബധിര ദമ്പതികളായ ചേർത്തല പട്ടണക്കാട് കരിക്കശ്ശേരിൽ ഇലക്ട്രീഷ്യനായ ടി.വി. രാജുവിന്റെയും സ്പെഷ്യൽ സ്കൂൾ വർക്കറായ സുജ മോളുടെയും മൂത്ത മകളാണ് മഞ്ജു. മഞ്ജു ബധിരയാണ് സഹോദരൻ മനുവും ജന്മനാ ബധിരനാണ്.

തിരുവല്ല സി.എസ്.ഐ വി.എച്ച്.എസ്.എസിലെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരത്തെ നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗിലാണ് (നിഷ്) സ്പെഷ്യൽ ബി. കോം പൂർത്തിയാക്കിയത്. കലയിലും കായിക രംഗത്തും അതീവ താത്പര്യമുള്ള വിദ്യാർത്ഥി
ആയിരുന്നു മഞ്ജുവെന്ന് നിഷിലെ അദ്ധ്യാപിക ചിത്ര പ്രസാദ് പറഞ്ഞു. പഠനത്തിലടക്കം പ്രകടിപ്പിച്ചിരുന്ന അതേ താല്പര്യവും ഉൾക്കരുത്തുമാണ് ഡൽഹിയിൽ ഒറ്റയ്ക്ക് പോയി കോഴ്സ് ചെയ്യാൻ പരിമിതികൾ മഞ്ജുവിന് തടസമാകാതിരുന്നതും.

മോദി മഞ്ജുവിനെക്കുറിച്ച് പറഞ്ഞത്:
ബധിരയായ മഞ്ജു ആംഗ്യഭാഷ പഠിപ്പിക്കാൻ ശ്രമിക്കുന്നത് അഭിനന്ദനാർഹമാണ്. അവരുടെ അച്ഛനും അമ്മയും സഹോദരനും ബധിരരായതിനാൽ ആംഗ്യഭാഷ മാത്രമാണ് മഞ്ജുവിന്റെ വീട്ടിലെ ആശ്രയം.

സംസാരഭാഷയെ ആംഗ്യഭാഷയിലേക്ക് വ്യാഖ്യാനിക്കുന്ന ഇന്റർപ്രെട്ടർമാരുടെ കുറവാണ് തന്നെ ഈ മേഖല തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചതെന്ന് മഞ്ജു പറയുന്നു. പ്രൊഫഷണൽ കോഴ്സുകൾ തിരഞ്ഞെടുക്കാനാവത്തതിന് പ്രധാന കാരണം ഇന്റർപ്രെട്ടർമാരുടെ കുറവാണ്. ഈ കുറവ് നികത്തുക എന്ന വലിയ ലക്ഷ്യമാണ് ടീച്ചർ ട്രെയിനിംഗ് ഒന്നാം വർഷ വിദ്യാർത്ഥിയായ മഞ്ജുവിന് ഉള്ളത്..
എന്നാലും ആരായിരിക്കും തന്റെ കാര്യം പ്രധാനമന്ത്രിയോട് പറഞ്ഞത് എന്ന ചോദ്യം മഞ്ജുവിന് മുന്നിൽ ഇപ്പോഴും ബാക്കിയാണ്. പ്രധാനമന്ത്രിക്ക് വിവരം കൈമാറിയത് ആരെന്നും ദാ ഇപ്പോഴും മഞ്ജുവിന് അറിയില്ല. പഠിക്കുന്ന സ്ഥാപനം വഴിയാകാമെന്നാണ് അനുമാനം.












Click it and Unblock the Notifications