ആദായനികുതി സമര്‍പ്പിക്കാന്‍ ആധാറും കാര്‍ഡും ബന്ധിപ്പിക്കല്‍ നിര്‍ബന്ധം: നിയമത്തിൽ സർക്കാർ ഭേദഗതി
ജൂലൈ ഒന്നുമുതല്‍ ആദായനികുതി സമര്‍പ്പിക്കുന്നതിനാണ് ചട്ടം ബാധകമാകുന്നത്.
ദില്ലി: നികുതി ദായകര്‍ ജൂലൈ ഒന്നുമുതൽ നിർബന്ധമായും ആധാർ കാർഡും പാന്‍ കാർഡും തമ്മില്‍ കൂട്ടിയോജിപ്പിക്കണമെന്ന് സർക്കാര്‍. ആദായനികുതി നിയമത്തിന്‍റെ ഭേദഗതിയിലാണ് 12 അക്ക ആധാർ നമ്പർ പാൻ കാർഡുമായി ബന്ധിപ്പിക്കണമെന്നുള്ള ചട്ടം കേന്ദ്രസർക്കാർ കൊണ്ടുവന്നിട്ടുള്ളത്. സർക്കാർ അനുവദിച്ച സമയം ജൂൺ 30ന് അവസാനിക്കെ ജൂലൈ ഒന്നുമുതൽ ആദായ നികുതി സമര്‍പ്പിക്കുന്നതിന് ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ഈ സാഹചര്യത്തിൽ ബുധനാഴ്ചയാണ് സർക്കാർ ഇക്കാര്യം ചൂണ്ടിക്കാണിച്ച് നിയമഭേദഗതി പുറത്തിറക്കിയിട്ടുള്ളത്.
2017-18 വർഷത്തെ ധനകാര്യ ബില്ലിലാണ് ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി ഈ പ്രമേയം കൊണ്ടുവന്നത്. പ്രത്യേകം പാൻകാർഡുകൾ ഉപയോഗിച്ച് നടത്തുന്ന നികുതി തട്ടിപ്പ് തടയുന്നതിന് വേണ്ടിയാണ് ആധാറും പാൻ കാർഡും തമ്മില്‍ ബന്ധിപ്പിച്ച് ആദായനികുതി സമർപ്പിക്കാനുള്ള ചട്ടം കൊണ്ടുവരുന്നതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ആദായ നികുതി സമർപ്പിക്കാത്തവര്‍ക്കും തങ്ങളുടെ പക്കലുള്ള ആധാറും പാൻകാർഡും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കില്‍ സര്‍ക്കാർ വിജ്ഞാപന പ്രകാരമുള്ള തിയ്യതിയ്ക്ക് ശേഷം കാർഡ‍് അസാധുവാകും. ആദായനികുതി വകുപ്പ് നിയമത്തിലെ 139എഎ വകുപ്പ് പ്രകാരമാണിത്.

എന്നാല്‍ ആദായനികുതി ദായകർക്ക് ആശ്വാസമായി അടുത്ത് പുറത്തിറങ്ങിയ ഇടക്കാല സുപ്രീം കോടതി ഉത്തരവിൽ ആധാർ കാർഡ് കൈവശമില്ലാത്തവര്‍ ആധാറും പാൻ കാർഡും തമ്മില്‍ ബന്ധിപ്പിക്കേണ്ടതില്ലെന്നും ഇതില്ലാതെ ആാദയനികുതി സമർപ്പിക്കാമെന്നും കോടതി നിർദേശിച്ചിരുന്നു. എന്നാൽ ആധാർ കൈവശമുള്ളവർക്ക് ഇതിൽ നിന്ന് വിട്ടുനിൽക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാണിക്കുന്നു. സർക്കാരിന് ജനങ്ങളെ ഇതിനായി നിർബന്ധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പാന്‍ കാര്‍ഡ് എടുക്കുന്നതിനും ആദായനികുതി മര്‍പ്പിക്കുന്നതിനും ആധാര്‍ വേണമെന്ന വ്യവസ്ഥ നേരത്തെ ശരിവച്ച സുപ്രീം കോടതി ആധാര്‍ നിർബന്ധമാക്കുന്നത് തടഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ഭരണഘടനാ ബെഞ്ചിന്‍റെ അന്തിമ വിധി വരുന്നതുവരെയായിരുന്നു സ്റ്റേ പുറപ്പെടുവിച്ചത്.












Click it and Unblock the Notifications