കൊച്ചി കാർണിവൽ:സുരക്ഷ ശക്തമാക്കി പോലീസ്, പുലർച്ച 3 വരെ റോ റോ സർവ്വീസ് ഏർപ്പെടുത്തും
കൊച്ചി: പുതുവത്സര ആഘോഷങ്ങളുടേയും കൊച്ചി കാർണിവലിന്റേയും പശ്ചാത്തലത്തിൽ ഫോർട്ട് കൊച്ചിയിലും പരിസരത്തും സുരക്ഷ ശക്തമാക്കി പോലീസ്. പ്രത്യേക കൺട്രോൾ റൂം തുറന്നാണ് പ്രവർത്തനം. കൊച്ചി സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ നാല് അസിസ്റ്റന്റ് പൊലീസ് കമീഷണർമാരെയും 10 ഇൻസ്പെക്ടർമാരെയും പശ്ചിമകൊച്ചിയിലെ വിവിധ കേന്ദ്രങ്ങളിൽ വിന്യസിക്കും. ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തും.
ശനി പകൽ രണ്ടിനുശേഷം വാഹന നിയന്ത്രണവും പരിശോധനയും ഉണ്ടാകും.നഗരസഭയുടേയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ സ്ക്വാഡ് പരിശോധന കർശനമാക്കിയിട്ടുണ്ട്. ഫോർട്ട്കൊച്ചിയിൽ നിന്ന് ബോൾഗാട്ടിയിലേക്കും വൈപ്പിനിലേക്കും ജനുവരി ഒന്ന് രാത്രി വരെ റോ റോ സർവീസ് ഏർപ്പെടുത്താനും കാർണിവൽ നടത്തിപ്പുമായി ബന്ധപ്പെട്ട് കെ ജെ മാക്സി എംഎൽഎയുടെ അധ്യക്ഷതയിൽ ഫോർട്ട്കൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഈ ദിവസങ്ങളിൽ വൈകിട്ട് ആറു മുതൽ രാവിലെ ആറു വരെ റോ റോ സർവീസിൽ വാഹനങ്ങൾ അനുവദിക്കില്ല. പോലീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനത്തിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തും. രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചിരിക്കുന്ന വഴികളിൽ പാർക്കിംഗ് അനുവദിക്കില്ല.
പരേഡ് ഗ്രൗണ്ടിൽ വാച്ച് ടവർ പോലീസ് നേതൃത്വത്തിൽ തയ്യാറാക്കണം. ഫയർ എൻജിൻ സജ്ജം ആയിരിക്കണം. കാർണിവൽ ദിനത്തിൽ കുറഞ്ഞത് നാല് അഗ്നിശമന വാഹനങ്ങൾ തയ്യാറാക്കിയിരിക്കണം. സിവിൽ ഡിഫൻസിനെ ഉപയോഗപ്പെടുത്താനുള്ള നടപടിയും ഫയർ ആന്റ് റെസ്ക്യൂ വകുപ്പ് സ്വീകരിക്കണം.കാർണിവൽ ദിവസം തീരപ്രദേശങ്ങളിൽ ജനങ്ങളുടെ സുരക്ഷയ്ക്കായി ബോട്ടുകൾ സജ്ജമാക്കണം. അപകടങ്ങൾ മുന്നിൽ കണ്ടുള്ള സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തണം.പോലീസിന്റെ സഹകരണത്തോടെ സുരക്ഷ നടപടികൾക്കായി കോസ്റ്റ് ഗാർഡ്, ഇന്ത്യൻ നേവി എന്നിവരുടെ സേവനം ലഭ്യമാക്കണം.
എറണാകുളം ജനറൽ ആശുപത്രിയുടെ നേതൃത്വത്തിൽ ആംബുലൻസുകളും അടിയന്തരഘട്ടങ്ങളിൽ സമീപമുള്ള ആശുപത്രികളിൽ പ്രവേശിപ്പിക്കാനുള്ള നടപടികളും സ്വീകരിക്കണം. ബീച്ചിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യണം. ബോട്ട് ജെട്ടിയിൽ ലൈറ്റ് സ്ഥാപിക്കണം.
കാർണിവൽ ദിനത്തിൽ പാപ്പായെ കത്തിക്കുന്നതിനായി യാതൊരു സ്ഫോടക വസ്തുക്കളും അനുവദിക്കില്ല. അത്തരത്തിലുള്ള വസ്തുക്കൾ ഉപയോഗിക്കുന്നതിന് ജില്ലാ കളക്ടറുടെ ലൈസൻസ് വാങ്ങണം. വിവാദം ഉണ്ടാക്കുന്ന ഫ്ലോട്ടുകൾ ഘോഷയാത്രയിൽ അനുവദിക്കില്ല. പബ്ലിക് അനൗൺസ്മെന്റ് സ്പീക്കർ സംവിധാനം ഏർപ്പെടുത്തണം. ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥർ കൺട്രോൾ റൂമിൽ ഡിസംബർ 31 വൈകിട്ട് അഞ്ച് മുതൽ ജനുവരി ഒന്ന് രാവിലെ അഞ്ച് വരെ ഉണ്ടായിരിക്കണം. കടകളിൽ വിൽക്കുന്ന സാധനങ്ങളുടെ വില നിലവാരം നിരന്തരം പരിശോധിക്കണം. പൊതു ടോയ്ലറ്റുകൾ വൃത്തിയായി സൂക്ഷിക്കണം. ആവശ്യമായ ബോർഡുകളും ബയോ ടോയ്ലറ്റുകളും ഉറപ്പുവരുത്തണം. ഫോർട്ട്കൊച്ചി പ്രദേശത്ത് റോഡുകളുടെ വശങ്ങളിൽ പാർക്കിംഗ് അനുവദിക്കില്ല. പാർക്കിങ്ങിനായി നിയോഗിച്ചിരിക്കുന്ന സ്ഥലങ്ങൾ മാത്രമേ ഉപയോഗിക്കാവൂ.വൈപ്പിൻ ഭാഗത്ത് കാള മുക്ക് ജംഗ്ഷന് കിഴക്ക് ബോട്ട് ജെട്ടിയിലേക്കുള്ള വഴിയിൽ ഗതാഗതം അനുവദിക്കില്ലെന്നും യോഗം വ്യക്തമാക്കി.
പിണറായി സർക്കാരിലെ മികച്ച മന്ത്രി ആര്?..സർവ്വേ ഫലം പുറത്ത്; സർക്കാരിനുള്ള മാർക്കും
'ഈ വർഷം അവസാനിക്കും മുൻപ് ചെയ്യാൻ ഈ 3 കാര്യങ്ങൾ'; റിയാസിന്റെ വീഡിയോ വൈറൽ