'താമരാക്ഷന്‍ പിള്ളയ്ക്ക്' പണികിട്ടി; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് റദ്ദുചെയ്തു
കൊച്ചി: കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ ഉണ്ടായിരുന്നു. കല്യാണ ട്രിപ്പ് പോയ കെഎസ്ആർടിസി ബസിന്റേതായിരുന്നു വീഡിയോ. നിയമം ലംഘിച്ചായിരുന്നു കെഎസ്ആർടിസി ബസിന്റെ കല്യാണ ട്രിപ്പ്. തെങ്ങോലയും വാഴയും കൊണ്ട് അലങ്കരിച്ചായിരുന്നു ബസ്. എന്നാൽ അലങ്കാരം കൊണ്ട് ബസിന്റെ ബോഡി കാണാത്ത അവസ്ഥയിലായിരുന്നു.
ഇതിന് പിന്നാലെ വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു. ഇപ്പോൾ നിയമം ലംഘിച്ച് അലങ്കരിച്ച് വിവാഹസംഘത്തെ കൊണ്ടുപോയ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി ഉണ്ടായിരിക്കുകയായിരുന്നു. ഡ്രൈവറുടെ ലൈസൻസ് താൽക്കാലികമായി സസ്‌പെൻഡ് ചെയ്തു.

ആർടിഒ മുമ്പാകെ ഹാജരായ ഡ്രൈവർ എൻ എം റഷീദ് തനിക്കു പറ്റിയ വീഴ്ച തുറന്നു സമ്മതിച്ചിരുന്നു.. ഡ്രൈവറുടെ വിശദീകരണം കേട്ടശേഷമായിരുന്നു നടപടി. ലൈസൻസ് അസാധുവാക്കുന്നതിന് നോട്ടീസ് നൽകിയതായും അധികൃതർ പറഞ്ഞു.
സുഹൃത്തിന്റെ വിവാഹമായിരുന്നുവെന്നും, എല്ലാവരും പറഞ്ഞപ്പോൾ അലങ്കാരത്തിന് നിന്നുകൊടുത്തതാണെന്ന് ഡ്രൈവർ പറഞ്ഞു. അലങ്കാരം ചെയ്യാനുള്ള അനുവാദം കൊടുത്തെങ്കിലും ഇതിത്തിരി കൂടുതലായിപ്പോയി. അത് തന്റെ ശ്രദ്ധക്കുറവാണ്. അത് അറിവില്ലായ്മ കൊണ്ടു പറ്റിപ്പോയതാണ്. ഇത്രയും വലിയ വിഷയമാകുമെന്ന് കരുതിയിരുന്നില്ലെന്നും ഡ്രൈവർ പറഞ്ഞു.
എറണാകുളം നെല്ലിക്കുഴിയിൽ നിന്ന അടിമാലിയിലേക്ക് പോയ ബസ്സാണ് നിയമവിരുദ്ധമായി അലങ്കരിച്ചത്. റോഡിൽ യുവാക്കൾ പറക്കും തളിക എന്ന സിനിമയിലെ പാട്ട് വെച്ച് നൃത്തം ചെയ്യുന്നതു വീഡിയയോയിൽ ഉണ്ടായിരുന്നു. നിയമ ലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകൾക്ക് നേരെ നടപടി എടുക്കുന്ന സമയത്താണ് സർക്കാരിന്റെ ബസ് തന്നെ ഇത്തരത്തിൽ നിയമ ലംഘനം നടത്തുന്നത്.












Click it and Unblock the Notifications